നവോത്ഥാന സന്ദേശങ്ങളുടെ പ്രചരണം ശക്തമാക്കണമെന്ന് എംആർ രാഘവ വാര്യർ
കോട്ടയം : കൊളോണിയല്‍ സംസ്‌ക്കാരം അടിച്ചേല്‍പ്പിച്ച ദാസ്യ മനോഭാവത്തില്‍ നിന്നും കേരള ജനത പൂര്‍ണ്ണമായും മോചിതരാകാത്ത സാഹചര്യത്തില്‍ നവോത്ഥാന സന്ദേശങ്ങളുടെ പ്രചരണം ശക്തമാക്കണമെന്ന് പ്രശസ്ത ചരിത്രകാരന്‍ എം ആര്‍ രാഘവ വാര്യര്‍ അഭിപ്രായപ്പെട്ടു. ക്ഷേത്രപ്രവേശന വിളംബരം 82ാം വാര്‍ഷികത്തിന്റെ ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായുള്ള സെമിനാറില്‍ 'നവോത്ഥാനത്തിന്റെ നാള്‍വഴികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിനിവേശത്തിലൂടെ കേരളീയരില്‍ വിവിധ തരത്തിലുളള ദാസ്യ നിര്‍മ്മിതികളാണ് ഉണ്ടായിട്ടുളളത്. ദേഹജീവനജ്ഞാന ദാസ്യ നിര്‍മ്മിതികള്‍ ചേര്‍ന്ന് ആത്മദാസ്യത്തില്‍ എത്തിയിട്ടുളള ജനങ്ങളെ ആ അവസ്ഥയില്‍ നിന്ന് ഉയര്‍ത്താനാണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശ്രമിച്ചത്. ഇത് പൂര്‍ണ്ണമായും നിറവേറ്റപ്പെട്ടിട്ടില്ല. നവോത്ഥാന സന്ദേശങ്ങള്‍ ജനമനസ്സുകളില്‍ ആഴത്തില്‍ എത്തിയിട്ടില്ല. സ്വന്തം ദേശത്തിന്റെ രീതികളില്‍ നിന്ന് കേരളീയര്‍ അകന്നു പോകുന്നത് ഈ സൂചനയാണ് നല്‍കുന്നത്.
അതുകൊണ്ടു തന്നെ നവോത്ഥാന മൂല്യങ്ങള്‍ എല്ലാ രംഗത്തും സാക്ഷാത്കരിക്കപ്പെടുന്നതുവരെ ഈ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കണം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റ പ്രാധാന്യം വെളിപ്പെടുത്തുന്നത് ഈ തിരിച്ചറിവാണെന്ന് അദ്ദേഹം പറഞ്ഞു.