കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന
കോട്ടയം: മാണി സി കാപ്പൻ ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേരാനിരിക്കെ കാപ്പന്റെ നീക്കത്തെ പിന്തുണച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ. മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുന്നത് നഷ്ടമാണെന്ന് ചൂണ്ടിക്കാണിച്ച പീതാംബരൻ മാണി സി കാപ്പൻ പാർട്ടിയെ വഞ്ചിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

പാർട്ടിയ്ക്ക് ക്ഷീണം
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റ് നഷ്ടപ്പെട്ടത് പാർട്ടിയ്ക്ക് ക്ഷീണം തന്നെയാണ്. പാലാ സീറ്റ് സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരുപോലെ ആവശ്യപ്പെട്ടതാണ്. എൻസിപിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് മാണി സി കാപ്പൻ. പാർട്ടിക്കുണ്ടായിരുന്ന രണ്ട് എംഎൽഎമാരിൽ ഒരാളുമാണ്. അതിനാൽ കാപ്പൻ പാർട്ടി വിട്ടാൽ അത് പാർട്ടിയ്ക്ക് ക്ഷീണമുണ്ടാക്കുമെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.

പാലായിൽ വിജയിക്കും
മാണി കാപ്പൻ മുന്നണി വിട്ട് പോയാലും പാലായിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നാണ് ടിപി പീതാംബരൻ മാസ്റ്ററുടെ പ്രതികരണം. മാണി സി കാപ്പൻ എൻസിപിയിൽ നിന്ന് രാജിവെച്ചതോടെ പത്ത് ഭാരവാഹികളും രാജിവെച്ചിട്ടുണ്ട്.

പാർട്ടിയിൽ നിന്ന് പുറത്താക്കും
പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെയാണ് മാണി സി കാപ്പൻ മുന്നണിയിൽ നിന്ന് പുറത്തുപോകുകയും എൻസിപിയിൽ രാജി വെക്കുകയും ചെയ്തെങ്കിലും എൻസിപിയിൽ തർക്കം തുടരുകയാണ്. മാണി സി കാപ്പൻ പോയെങ്കിലും കാപ്പനൊപ്പം ആളില്ലെന്നും വെറും മൂന്ന് ഭാരവാഹികളാണുള്ളതെന്നാണ് എകെ ശശീന്ദ്രൻ വ്യക്തമാക്കിയത്. കാപ്പനെയും ഒപ്പമുള്ളവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി. എന്നാൽ രാജിവെച്ചയാളെ എങ്ങനെ പുറത്താക്കും എന്നാണ് പാർട്ടി നേതാക്കളെ പുറത്താക്കുകയെന്നാണ് പീതാംബരൻ മാസ്റ്ററുടെ പ്രതികരണം.

എന്തുകൊണ്ട് കാപ്പൻ
യുഡിഎഫ് വിട്ട് എൽഡിഎഫിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് വിട്ടുനൽകാനുള്ള എൽഡിഎഫിന്റെ തീരുമാനമാണ് കാപ്പന്റെ മുന്നണി മാറ്റത്തിലേക്ക് നയിച്ചിട്ടുള്ളത്. എന്നാൽ എൻസിപി എൽഡിഎഫിൽ തന്നെ തുടരും. എന്നാൽ പുതിയ പാർട്ടി രൂപീകരിച്ച ശേഷമാണ് യുഡിഎഫിൽ ചേരുക. ഞായറാഴ്ച രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര പാലയിലെത്തുമ്പോഴാണ് മാണി സി കാപ്പന്റെ മുന്നണി പ്രവേശം. ഇതിനൊപ്പം തന്നെ ഇന്ന് വൈകിട്ട് പാലായിൽ വെച്ച് മാണി സി കാപ്പനൊപ്പം പോകുന്നവരുടെ ശക്തിപ്രകടനവും പാലായിൽ വെച്ച് നടക്കും.












Click it and Unblock the Notifications