കോട്ടയത്ത് ആറ് കണ്ടെയ്ൻമെന്റ് സോണുകൾ മാത്രം: നിയന്ത്രണങ്ങൾ തുടരാൻ കളക്ടറുടെ നിർദേശം
കോട്ടയം: കോട്ടയം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു. രണ്ടാം ഘട്ടത്തിൽ ജില്ലയിൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എട്ട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഉൾപ്പെടുന്ന 14 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ നിന്നാണ് ആറായി കുറഞ്ഞിട്ടുള്ളത്. കോട്ടയം മുനിസിപ്പാലിറ്റിൽ വരുന്ന രണ്ട്, 18 എന്നീ വാർഡുകൾക്ക് പുറമേ മണർകാട് പഞ്ചായത്തിലെ 10, 16 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിലുൾപ്പെട്ടിരുന്നു. ഇതിന് പുറമേ പനച്ചിക്കാട് പഞ്ചായത്തിലെ 16ാം വാർഡ്, വെള്ളൂർ പഞ്ചായക്കിലെ അഞ്ചാം വാർഡ് എന്നിവയാണ് പുതിയ പട്ടിക അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
കോട്ടയം ജില്ലയിൽ കൊറോണ വൈറസ് രോഗികളില്ലെങ്കിലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. അതേ സമയം കോട്ടയം ജില്ല ഇപ്പോഴും റെഡ് സോണിൽ തന്നെ തുടരുകയാണ്. ആദ്യ ഘട്ടത്തിൽ രോഗം ബാധിച്ചവരെല്ലാം രോഗമുക്തി നേടിയതിന് പിന്നാലെയാണ് ജില്ലയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഒരു ആരോഗ്യ പ്രവർത്തകനും കോട്ടയം മാർക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളിക്കുമായിരുന്നു രണ്ടാംഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകൾ ഇപ്പോഴും നിരീക്ഷണത്തിൽ തന്നെയാണ് കഴിഞ്ഞുവരുന്നത്.
അനാവശ്യ യാത്രകൾ ഒഴിവാക്കുക, പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക. മാസ്ക് നിർബന്ധമായും ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുന് എന്നീ കാര്യങ്ങൾ കൃത്യമായി പിന്തുടരാനും ജില്ലാ കളക്ടർ പികെ സുധീർബാബു ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം വിദേശത്തുനിന്നും ഇതര സംസ്ഥാങ്ങളിൽ നിന്നും ജില്ലയിൽ മടങ്ങിയെത്തുന്നവർ ക്വാറന്റൈൻ സംബന്ധിച്ച നിർദേശങ്ങൾ കർശനമായി പാലിക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതുവരെ 503 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് ഇപ്പോഴുള്ളത്. കണ്ണൂരിൽ അഞ്ച് പേരും വയനാട്ടിൽ നാല് പേർക്കും കൊല്ലത്ത് മൂന്ന് പേരും എറണാകുളം, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.