'കാപ്പന്റെ കാര്യം ജോസഫ് കേറ്റിയടിച്ചതാണ്... യുഡിഎഫിന്റെ സീറ്റ് നിശ്ചയിക്കുന്നത് ജോസഫ് ആണോ?' ആഞ്ഞടിച്ച് ജോർജ്ജ്
കോട്ടയം: പാലായില്‍ മാണി സി കാപ്പനായിരിക്കും യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് പിജെ ജോസഫ്. എന്നാല്‍ എന്‍സിപിയോ മാണി സി കാപ്പനോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താന്‍ ഇപ്പോഴും എല്‍ഡിഎഫിലാണെന്നാണ് കാപ്പന്‍ പ്രതികരിച്ചത്.
'പാലാ സീറ്റിൽ ജോസ് കെ മാണിക്കെതിരെ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർത്ഥി', സീറ്റ് വിട്ട് നൽകാൻ ജോസഫ്
പിജെ ജോസഫിന്റെ ഈ നീക്കത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയും ആയ പിസി ജോര്‍ജ്ജ്. പിജെ ജോസഫ് ആണോ യുഡിഎഫിന്റെ സീറ്റ് നിശ്ചയിക്കുന്നത് എന്നാണ് പിസി ജോര്‍ജ്ജ് ചോദിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറില്‍ ആയിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം. വിശദാംശങ്ങള്‍...
കാപ്പന്‍ ജോര്‍ജ്ജിനോട് പറഞ്ഞത്
മാണി സി കാപ്പനോട് അടുത്ത ബന്ധമുള്ള ആളാണ് താന്‍ എന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. ഒരു ചര്‍ച്ചയുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ പറയില്ല എന്നും ആണ് കാപ്പന്‍ പറഞ്ഞത്. തങ്ങള്‍ യുഡിഎഫിലേക്ക് പോയേക്കാമെന്നും കാപ്പന്‍ പറഞ്ഞതായി പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നുണ്ട്.
ജോസഫ് കേറ്റിയടിച്ചത്
പിജെ ജോസഫിന് ഇപ്പോള്‍ എന്ത് ബോധോദയം ആണ് ഉണ്ടായത് എന്ന് അറിയില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. ജോസഫിന് ചില മനപ്രയാസങ്ങളുണ്ടെന്നും അതിന് തടയിടാന്‍ വേണ്ടി കേറ്റിയടിച്ചതാണ് മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിക്കാര്യം എന്നും ആണ് ജോര്‍ജിന്റെ പക്ഷം. ജോസഫിന്റെ മനപ്രയാസത്തിന്റെ കാര്യം ഒരാഴ്ച കഴിഞ്ഞ് പറയാമെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.
ജോസഫിന്റെ സീറ്റ് തന്നെ പറ്റുന്നില്ല
പിജെ ജോസഫ് ആണോ യുഡിഎഫിന്റെ സീറ്റ് തീരുമാനിക്കുന്നത് എന്നാണ് ജോര്‍ജ്ജിന്റെ അടുത്ത ചോദ്യം. സ്വന്തം സീറ്റുകള്‍ തന്നെ നിശ്ചയിക്കാന്‍ പറ്റാത്ത ജോസഫ് എങ്ങനെയാണ് യുഡിഎഫിന്റെ സീറ്റ് തീരുമാനിക്കുന്നത് എന്ന് പരിഹസിക്കുന്നും ഉണ്ട് പിസി ജോര്‍ജ്ജ്.
ജോസഫിന്റെ പേടി എന്താണെന്നറിയാം
ജോസഫിന്റെ കളി തനിക്ക് അറിയാമെന്നും ജോര്‍ജ്ജ് പറയുന്നു. പാലായില്‍ വേറെ സ്ഥാനാര്‍ത്ഥി വരുമെന്ന പേടിയാണ് പിജെ ജോസഫിന്. യുഡിഎഫില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ജോസഫ് ഇത്തരത്തില്‍ ഒരുമുഴം മുമ്പേ എറിഞ്ഞത് എന്നുമാണ് ജോര്‍ജ്ജിന്റെ പക്ഷം.
വിവരക്കേടെന്ന്
ജോസഫ് പറഞ്ഞതിനെ വിവരക്കേട് എന്നല്ലാതെ എന്ത് പറയും എന്നാണ് ജോര്‍ജ്ജ് ചോദിക്കുന്നത്. എന്‍സിപി ഇപ്പോള്‍ യുഡിഎഫില്‍ വന്നിട്ടില്ല. യുഡിഎഫില്‍ വന്നാല്‍ തന്നെ പാലായില്‍ മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പിജെ ജോസഫിന് എങ്ങനെ പറയാന്‍ സാധിക്കുമെന്നും ജോര്‍ജ്ജ് ചോദിക്കുന്നു.
എംഎം ഹസ്സന്‍ പറയട്ടേ
പാലായിലെ സ്ഥാനാര്‍ത്ഥിയെ പറ്റി ജോസഫ് എന്തിന് പറയണം. പറയുകയാണെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറയട്ടേ എന്നാണ് ജോര്‍ജ്ജിന്റെ പക്ഷം. അല്ലെങ്കില്‍ കെപിസിസി പ്രസിഡന്റോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അത് പറയട്ടേ എന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.
പാര്‍ട്ടിയില്ലാത്ത ജോസഫ്
ജോസഫിന് ഇപ്പോള്‍ സ്വന്തമായി ഒരു പാര്‍ട്ടി പോലും ഇല്ല. ജോസഫും മോന്‍സ് ജോസഫും സ്വതന്ത്ര എംഎല്‍എമാരാണ്. ചെണ്ട എന്നത് ഒരു പാര്‍ട്ടിയുടെ ചിഹ്നം പോലും അല്ല, സ്വതന്ത്ര ചിഹ്നമാണ്. ഒരു സിനിമ നടനെ ചെണ്ടയടിയുടെ ഏതാണ്ട് ആക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ചിരിയാണ് വന്നത്. ജോസഫ് ഇങ്ങനെ അബദ്ധങ്ങള്‍ പറയരുത് എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
പിജെ ജോസഫിനെ തള്ളാതെ മാണി സി കാപ്പൻ, നിലവിൽ എൻസിപിയും താനും എൽഡിഎഫിൽ തന്നെയെന്ന് കാപ്പൻ
Recommended Video