പിസി ജോർജ്ജിന് ഉമ്മന്‍ചാണ്ടിയുടെ പച്ചക്കൊടി, കോൺഗ്രസിലെ പ്രാദേശിക എതിർപ്പ് വകവെയ്ക്കുന്നില്ല
കോട്ടയം: പിസി ജോര്‍ജ് നയിക്കുന്ന കേരള ജനപക്ഷം സെകുലര്‍ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം ഉടന്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം അടക്കം ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ പിസി ജോര്‍ജിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും എന്നാണ് സൂചന.
പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിന് യുഡിഎഫിലും കോണ്‍ഗ്രസിലും ഒരു വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ പച്ചക്കൊടി കാണിച്ചതായാണ് പിസി ജോര്‍ജ് പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ
വീണ്ടും പഴയ തട്ടകത്തിലേക്ക്
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് കലഹിച്ചിറങ്ങി യുഡിഎഫ് ബന്ധം ഉപേക്ഷിച്ച പിസി ജോര്‍ജ് ബിജെപിക്കൊപ്പവും ഭാഗ്യം പരീക്ഷിച്ചതിന് ശേഷമാണ് വീണ്ടും പഴയ തട്ടകത്തിലേക്ക് മടങ്ങി എത്താനൊരുങ്ങുന്നത്. പിസി ജോര്‍ജിനെ യുഡിഎഫിലേക്ക് തിരികെ എത്തിക്കുന്നതിനോട് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ട്. നേതാക്കള്‍ രാജി ഭീഷണി അടക്കം മുഴക്കിയിരിക്കുകയാണ്.
സ്വാധീനം തിരിച്ച് പിടിക്കാൻ
ഉമ്മന്‍ ചാണ്ടിയും ആന്റോ ആന്റണിയും അടക്കമുളള നേതാക്കള്‍ക്കും പിസി ജോര്‍ജ് തിരികെ വരുന്നതിനോട് താല്പര്യം ഇല്ലായിരുന്നു. എന്നാല്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയ സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം പിസി ജോര്‍ജിന് അനുകൂലമായി ചിന്തിക്കുന്നത്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സ്വാധീനം തിരിച്ച് പിടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
മുഴുവന്‍ എതിര്‍പ്പുകളും മാറി
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫിലേക്ക് എത്താന്‍ പിസി ജോര്‍ജ് ശ്രമിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫില്‍ തനിക്കെതിരെ ഉണ്ടായിരുന്ന മുഴുവന്‍ എതിര്‍പ്പുകളും മാറിയതായി പിസി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
ഉമ്മന്‍ചാണ്ടിയുമായി ഒരു പ്രശ്നവും ഇല്ല
യുഡിഎഫില്‍ ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കള്‍ തന്റെ മുന്നണി പ്രവേശനത്തെ അനുകൂലിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഉമ്മന്‍ചാണ്ടിയുമായി തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും പിസി ജോര്‍ജ് പറയുന്നു. തനിക്കെതിരെ പ്രാദേശിക തലത്തില്‍ ഉയര്‍ന്നിട്ടുളള എതിര്‍പ്പുകളെ വില കല്‍പ്പിക്കുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ആന്റോ ആന്റണിയുമായും പ്രശ്നമില്ല
മുസ്ലീം ലീഗ് അടക്കം യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് താന്‍ മുന്നണിയില്‍ എത്തുന്നതിനോട് യോജിപ്പാണ് ഉളളത്. മാത്രമല്ല ആന്റോ ആന്റണി എംപിയുമായും തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രനെ പിന്തുണച്ചതിനെ പിസി ജോര്‍ജ് ന്യായീകരിച്ചു. ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്ത നേതാവ് എന്ന നിലയ്ക്കായിരുന്നു പിന്തുണയെന്ന് പിസി ജോര്‍ജ് പറഞ്ഞു.
താന്‍ ഒപ്പമുണ്ടായിരുന്നുവെങ്കില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ യുഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. താന്‍ ഒപ്പമുണ്ടായിരുന്നുവെങ്കില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ നേടാന്‍ യുഡിഎഫിന് സാധിക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. കുറുവിലങ്ങാട്, ഭരണങ്ങാനം, എരുമേലി, മുണ്ടക്കയം സീറ്റുകള്‍ ജയിക്കുമായിരുന്നു എന്നും അത് വഴി ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാനാവുമായിരുന്നു എന്നുമാണ് പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നത്.
വിവാദ പരാമര്‍ശത്തിന് മാപ്പ്
ബിജെപിയെ പിന്തുണച്ചിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലീം ജനവിഭാഗത്തിന് എതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് പിസി ജോര്‍ജ് മാപ്പ് പറഞ്ഞു. ഈരാറ്റപേട്ടയിലെ മുസ്ലീംങ്ങളുമായി പൊരുത്തപ്പെട്ടതാണ് എന്നും ഇനി പ്രശ്നമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രശ്നപരിഹാരത്തിന് പിസി ജോര്‍ജിന്റെ നീക്കം.