പിസി ജോര്‍ജ് ഇത്തവണ ഞെട്ടും; പൂഞ്ഞാറിലെ പിസിയുടെ ശക്തി ചോര്‍ത്താന്‍ ഇടത് തന്ത്രം ഓണ്‍ലൈന്‍ വഴി
കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതം സംഭവിച്ച പൂഞ്ഞാറില്‍ ഇത്തവണ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മൂന്ന് മുന്നണികളേയും വെല്ല് വിളിച്ച് തനിച്ച് മത്സരിച്ച പിസി ജോര്‍ജ് 27000 ത്തിലേറെ വോട്ടിന് വിജയിച്ചതോടെയായിരുന്നു പൂഞ്ഞാര്‍ കഴിഞ്ഞ തവണ ശ്രദ്ധാ കേന്ദ്രമായത്. ഇത്തവണയും സമാനമായ മത്സരത്തിന് പൂഞ്ഞാര്‍ സാക്ഷ്യം വഹിക്കുമോ, അതോ പിസി ജോര്‍ജ് യുഡിഎഫില്‍ ക്യാമ്പില്‍ എത്തുമോ തുടുങ്ങിയ നിരവധി ചോദ്യങ്ങളാണ് പുഞ്ഞാറില്‍ അവശേഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പിസി ജോര്‍ജും യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും ശക്തമാക്കുന്നതിനാല്‍ ഇത്തവണയും പൂഞ്ഞാറില്‍ പൊടപാറുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം
പിസി ജോര്‍ജ് എംഎല്‍എ
പിസി ജോര്‍ജ് എംഎല്‍എ യുഡിഎഫില്‍ എത്തുമോയെന്ന കാര്യമാണ് പൂഞ്ഞാറുകാര്‍ക്ക് രാഷ്ട്രീയ കേരളത്തിനും ആദ്യം അറിയേണ്ട കാര്യം. എങ്ങോട്ട് മറിയാനും സാധ്യതയുള്ള നിലയിലാണ് പിസി ജോര്‍ജിന്‍റ നിലവിലെ നില്‍പ്പ്. പിസി ജോര്‍ജിനെ വേണ്ടെന്നും വേണമെന്നുള്ള അഭിപ്രായക്കാര്‍ യുഡിഎഫിലുണ്ട്. രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവര്‍ പിസി ജോര്‍ജിന്‍റെ വരവിന് അനുകൂലമായി നില്‍ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പാണ് ഉള്ളതെന്നാണ് സൂചന.
ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ്
തന്‍റെ യുഡിഎഫ് പ്രവേശനത്തിന്ന് ഉമ്മന്‍ചാണ്ടി തടസ്സം നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് കഴിഞ്ഞയാഴ്ച പരസ്യമായി ആരോപിക്കുകയും ചെയ്തിരുന്നു. മുന്നണിയില്‍ എടുക്കാതെ പിസി ജോര്‍ജിനെ യുഡിഎഫ് പിന്തുണയോടെ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിപ്പിക്കുകയെന്ന ആലോചനയും നടക്കുന്നുണ്ട്. എന്നാല്‍ പിസി ജോര്‍ജിന് ഇതിനോട് താല്‍പര്യം ഇല്ല. ആര് പിന്തുണച്ചാലും ഇല്ലെങ്കിലും പൂഞ്ഞാറില്‍ ഇത്തവണയും തന്‍റെ വിജയം ഉറപ്പാണെന്നാണ് പിസി ജോര്‍ജ് അവകാശപ്പെടുന്നത്.
പിസി ജോര്‍ജ് വേണ്ട
പിസി ജോര്‍ജിന്‍റെ കാര്യത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ എതിര്‍പ്പും യുഡിഎഫിന് തലവേദനയാണ്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും പരസ്യപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട് കോണ്‍ഗ്രസ് പ്രാദേശിക ഘടകം. ഏറ്റവും അവസാനമായി ഇരാറ്റുപേട്ട-വാഗമണ്‍ റോഡിന്‍റെ പേരിലും പിസി ജോര്‍ജിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ്
യുഡിഎഫില്‍ പിസി ജോര്‍ജിന്‍റെ കാര്യത്തിലുള്ള അവ്യക്ത തുടരുമ്പോള്‍ പൂഞ്ഞാര്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങല്‍ ശക്തമാക്കുകയാണ് ഇടതുമുന്നുണി. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ സ്ഥിരമായി മത്സരിച്ചിരുന്ന പൂഞ്ഞാര്‍ മണ്ഡലം എല്‍ഡിഎഫിലും കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും. പിസി ജോര്‍ജിന് എതിരായ സ്ഥാനാര്‍ത്ഥിയെ വരെ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്.
പിസി ജോര്‍ജിന്‍റെ എതിരാളി
മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ സെബാസ്റ്റന്‍ കുളത്തുങ്കലിനെയാണ് പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് ഇത്തവണ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സെബാസ്റ്റന്‍ കുളത്തുങ്കല്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് ഇത്തവണ ഞെട്ടുമെന്നും ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്നുമാണ് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ അവകാശപ്പെടുന്നത്.
പിസി ജോര്‍ജിന്‍റെ ശക്തി
കര്‍ഷ സമൂഹത്തിലുള്ള സ്വാധീനമാണ് പിസി ജോര്‍ജിന്‍റെ നിര്‍ണ്ണായക ശക്തി. ആദ്യം തന്നെ ഈ ശക്തി ഇല്ലാതാക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നീക്കം. റബ്ബറിന് തറവില ഉയര്‍ത്തിയത് അടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജോസ് കെ മാണി വിഭാഗം നേരത്തെ തന്നെ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കർഷകർക്ക് മികച്ച വിപണി ഒരുക്കുന്ന ഓൺലൈൻ സംരഭത്തിന് കേരള കോണ്‍ഗ്രസിന്‍റെ ഓണ്‍ലൈന്‍ കര്‍ഷകൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നത്.
പിസിയെ പൂട്ടാന്‍ കര്‍ഷക കൂട്ടായ്മ
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കര്‍ഷകര്‍ക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ കൂട്ടായ്മ തയ്യാറാക്കുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. പൂഞ്ഞാറിന്‍റേത് ഉള്‍പ്പടെ മലയോരത്തെ കാർഷിക മേഖലയിൽ ഉണർവ് പകരുന്നതിനും, ഗുണമേന്‍മയേറിയ നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് 'മലയോര കർഷക കൂട്ടായ്മ' എന്ന പേരിളുള്ള വെബ് സൈറ്റിലൂടെ കാർഷിക വിപണി ആരംഭിക്കുന്നത്.
സാമൂഹിക സേവന പ്രസ്ഥാനം
കേരള കോൺഗ്രസ് എം പാർട്ടിയുടെ പിൻതുണയിൽ ആരംഭിച്ചിട്ടുള്ള ഒരു സാമൂഹിക സേവന പ്രസ്ഥാനം ആണ് കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റിന്‍റെ ഉദ്ഘാടനം തിങ്കളാഴ്ച ഈരാറ്റുപേട്ട പുളിക്കൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുന്ന സെബാസ്റ്റ്യന് കുളത്തുങ്കലാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നത്.
കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്
ട്രസ്റ്റിന്‍റെ ഉദ്ഘാടനം വലിയ ജനകീയ പരിപാടിയാക്കി മാറ്റാനും കേരള കോണ്‍ഗ്രസ് എം ലക്ഷ്യമിടുന്നു. രാഷ്ട്രീയ-മത-സാസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ, അരുവിത്തുറ സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഡോ.അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ, ഇമാം കൗൺസിൽ ചെയർമാൻ ജനാബ് നദീർ മൗലവി, പൂഞ്ഞാർ രാജകുടുംബാംഗം ദിലീപ് കുമാർ വർമ്മ എന്നിവര്‍ക്ക് പുറമെ വ്യാപാര വ്യവസായി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
പിസി ജോര്‍ജ് എവിടെ ആയാലും
പിസി ജോര്‍ജ് യുഡിഎഫിന്‍റെ ഭാഗമായാലും ഇല്ലെങ്കിലും ഇത്തവണ പൂഞ്ഞാര്‍ പിടിക്കുമെന്നാണ് ഇടത് നേതാക്കള്‍ അവകാശപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം മണ്ഡലത്തില്‍ ലീഡ് പിടിക്കാന്‍ ഇടത് മുന്നണിക്ക് സാധിച്ചിരുന്നു. കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റത്തോടെ മണ്ഡലത്തിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഭരണം നേടാനും എല്‍ഡിഎഫിന് സാധിച്ചു.
പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര
ഈരാറ്റുപേട്ട, നഗരസഭ, കോരുത്തോട്, തീക്കോയി പഞ്ചായത്തുകള്‍ മാത്രമാണ് നിലവില്‍ യുഡിഎഫിന്‍റെ കൈകളില്‍ ഉള്ളത്. പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തിടനാട്, കൂട്ടിക്കല്‍, മുണ്ടക്കയം, പാറത്തോട്, എരുമേലി പഞ്ചായത്തുകളിലാണ് ഇടത് ഭരണം. പിസി ജോര്‍ജിന്‍റെ ജനപക്ഷത്തിന്‍റെ പിന്തുണയോടെയാണ് പുഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ഇടത് ഭരണം.