പിസി ജോര്‍ജിന്‍റെ സാധ്യത അവസാനിച്ചില്ല; യുഡിഎഫില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തുറക്കുന്നു
തിരുവനന്തപുരം; 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ കൂടുതല്‍ ശോഷിച്ച ഒരു മുന്നണിയുമായാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ യുഡിഎഫ് നേരിടാന്‍ പോവുന്നത്. കേരള കോണ്‍ഗ്രസും എല്‍ജെഡിയും മുന്നണി വിട്ടുപോയതാണ് യുഡിഎഫിന്‍റെ ശക്തി ക്ഷയിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ജെഡിയുടെ മുന്നണി വിടല്‍ വലിയ തിരിച്ചടിയായില്ലെങ്കിലും കേരള കോണ്‍ഗ്രസിന്‍റെ അഭാവം മധ്യകേരളത്തില്‍ പലയിടത്തും യുഡിഎഫിന്‍റെ നട്ടെല്ലൊടിച്ചു. ഈ സാഹചര്യം മുന്‍നിര്‍ത്തികൂടിയാണ് എല്‍ഡിഎഫില്‍ നിന്നടക്കം കൂടുതല്‍ നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിക്കാനുള്ള നീക്കം യുഡിഎഫ് സജീവമാക്കിയത്.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

പാലാ സീറ്റ് തര്‍ക്കം
പാലാ സീറ്റ് തര്‍ക്കത്തില്‍ എല്‍ഡിഎഫുമായി ഇടഞ്ഞ് എന്‍സിപി മുന്നണിയില്‍ എത്തിയേക്കുമെന്ന പ്രതീക്ഷ യുഡിഎഫിന് ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം എല്‍ഡിഎഫില്‍ തുടരുക എന്ന നിലപാട് സ്വീകരിച്ചതോടെ മാണി സി കാപ്പന്‍റെ കാര്യത്തില്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്. പാര്‍ട്ടി കൂടെ ഇല്ലെങ്കിലും മാണി സി കാപ്പന്‍ എത്തിയാല്‍ പാലായില്‍ മത്സരിപ്പിക്കാന്‍ യുഡിഎഫ് തയ്യാറാണ്.

മാണി സി കാപ്പന്‍
മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്നാണ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും വ്യക്തമാക്കുന്നത്. കാപ്പന്‍റെ വരവ് സംബന്ധിച്ചുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാനാവില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. പ്രതീക്ഷിക്കാത്ത നിരവധി ആളുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ എത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

പിസി ജോര്‍ജിന്‍റെ വിമര്‍ശനം
ഉമ്മന്‍ചാണ്ടിക്ക് എതിരായ വിമര്‍ശനത്തെ തുടര്‍ന്ന് പിസി ജോര്‍ജിന്‍റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ അടഞ്ഞെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ പിസി ജോര്‍ജിനുള്ള സാധ്യതകള്‍ ഇനിയും അടഞ്ഞിട്ടില്ലെന്നാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. പിസി ജോര്‍ജിന്‍റെ കാര്യം കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ഒറ്റക്ക് തീരുമാനിക്കാന്‍ കഴിയില്ല. മുന്നണി കൂട്ടായിട്ട് മാത്രമേ അദ്ദേഹത്തിന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കുകയയുള്ളുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

പിസി ജോര്‍ജിന്‍റ കാര്യം
മുന്നണിയിലെ എല്ലാ ഘടകക്ഷികളേയും വിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള തീരുമാനം മാത്രമേ പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ എടുക്കുകയുള്ളു. യുഡിഎഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ ഒന്നും ചെയ്യില്ല. പിസി ജോര്‍ജ് അടുത്ത സുഹൃത്താണ്. എന്നാല്‍ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ദൂതന്‍ മുഖേനയോ നേരിട്ടോ അദ്ദേഹം എന്നോട്ട് സംസാരിച്ചിട്ടില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

യുഡിഎഫില്‍ എത്തിക്കാന്‍
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോര്‍ജിനെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കം നേരത്തെ സജീവമായിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ള നേതാക്കളുമായി ഇക്കാര്യത്തില്‍ പിസി ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. എന്നാല്‍ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസമായിരുന്നു പിസി ജോര്‍ജ് രംഗത്ത് എത്തിയത്.

ഉമ്മന്‍ചാണ്ടി തടസ്സമെന്ന് ജോര്‍ജ്
തന്‍റെ യുഡിഎഫ് പ്രവേശനത്തിന് ഉമ്മന്‍ചാണ്ടിയാണ് തടസ്സം നിന്നതെന്നായിരുന്നു പിസി ജോര്‍ജിന്‍റെ ആരോപണം. ഉമ്മന്‍ചാണ്ടി തന്‍റെ യുഡിഎഫ് പ്രവേശനം തടഞ്ഞതിന്‍റെ കാരണങ്ങള്‍ പത്ര സമ്മേളനം നടത്തി പറയുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.പിസി ജോര്‍ജിന്‍റെ കാര്യത്തില്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് പ്രതീകൂല നിലപാട് സ്വീകരിച്ചെന്നും സൂചനയുണ്ട്.

എകെ ആന്‍റണിയുടെ മകന്‍
അതേസമയം, കഴിവും കാര്യശേഷിയും ഉണ്ട് എങ്കില്‍, ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുമെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാവാം. ശക്തനാണെങ്കിലും അതിജീവിക്കും. അല്ലാത്തവര്‍ ഒലിച്ചു പോകും. എകെ ആന്‍റണിയുടെ മകനെ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കുന്നതില്‍ ദുഃഖമുണ്ട്. എന്നാല്‍ എകെ ആന്‍റണിയുടെ മകനെ ഞാന്‍ നന്നായി പഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് വളരെ നന്നായി മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അടിസ്ഥാനം കഴിവ്
കഴിവ് തന്നെയാവും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വലിയ കൈതെറ്റ് സംഭവിച്ചിട്ടുണ്ട്. ആ തെറ്റ് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല. യുവാക്കളും യുവതികളും ഉള്‍പ്പെടുന്നതാവും ഇക്കുറി പട്ടിക. കോണ്‍ഗ്രസിന്‍റേത് സമതുലിതമായ ലിസ്റ്റാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

പിസി തോമസ് വരുമോ
അതേസമയം, കേരള കോണ്‍ഗ്രസ് നേതാവ് പിസി തോമസിന്‍റെ കാര്യത്തിലും കോണ്‍ഗ്രസ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചേക്കും. കടുത്ത അവഗണന തുടരുന്നതിനാല്‍ ഇനിയും എന്‍ഡിഎയില്‍ തുടരാന്‍ കഴിയില്ലെന്ന നിലപാട് പിസി തോമസ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിസി തോമസിനെ ഒരു പാര്‍ട്ടിയായി യുഡിഎഫിലേക്ക് എടുക്കുന്നതിലെ എതിര്‍പ്പ് മൂലമാണ് മുന്നണി പ്രവേശനം നീളുന്നത്.

ലയിക്കാനില്ലെന്ന് പിസി
കോണ്‍ഗ്രസിലേക്ക് നേരിട്ട് അല്ലെങ്കില്‍ പിജെ ജോസഫിന്‍റെ കേരള കോണ്‍ഗ്രസില്‍ ലയിക്കുക എന്ന നിര്‍ദേശമാണ് പിസി തോമസിന് മുമ്പാകെ കോണ്‍ഗ്രസ് വെച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഇതിന് രണ്ടിനും പിസി തോമസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ചര്‍ച്ചകളുടെ വഴി അടഞ്ഞത്. മറുവശത്ത് പിസി തോമസിനെ മുന്നണിയില്‍ പിടിച്ച് നിര്‍ത്താനുള്ള ശ്രമം ബിജെപിയും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications