ഞെട്ടൽ മാറാതെ പിസി ജോർജ്ജ്; മുപ്പതാണ്ട് കൂടെ നിന്നയാൾ കൈവിട്ടു... അതും തന്നെ വേണ്ടാത്ത കോണ്‍ഗ്രസിൽ
കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഒരു മുന്നണിയിലും ഇല്ലാതെ മത്സരിച്ച് എംഎല്‍എ ആയ ആളാണ് പിസി ജോര്‍ജ്ജ്. കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് സര്‍ക്കാരിന്റെ ചീഫ് വിപ്പ് വരെയായ ജോര്‍ജ്ജ് ഒടുക്കം ഒരു മുന്നണിയിലും എന്‍ഡിഎയില്‍ വരെ എത്തി. ഇപ്പോള്‍ ഒരു മുന്നണിയിലും ഇല്ലാത്ത സ്ഥിതിയാണ്.
പിസി ജോര്‍ജ് യുഡിഎഫിന് ദോഷം ചെയ്യും: മുന്നണിയിലെടുക്കരുതെന്ന് പ്രമേയം പാസാക്കി പൂഞ്ഞാര്‍ ഘടകം
ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ ജനപക്ഷം ഇത്തവണ ഏതെങ്കിലും ഒരു മുന്നണിയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് ജോര്‍ജ്ജിനൊപ്പം മുപ്പത് വര്‍ഷം നിന്ന നേതാവിന്റെ മറുകണ്ടം ചാടല്‍. വിശദാംശങ്ങള്‍...
സെബാസ്റ്റ്യന്‍ വിളയാനി
ജോര്‍ജ്ജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡന്റ് ആയിരുന്ന സെബാസ്റ്റ്യന്‍ വിളനായിയാണ് പാര്‍ട്ടി വിട്ടത്. നിലവില്‍ പഞ്ചാത്ത് അംഗവും സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയാണ് സെബാസ്റ്റ്യന്‍ വിളയാനി.
വലിയ തിരിച്ചടി
കേരള ജനപക്ഷത്തിന്റെ ഏറ്റവും സ്വാധീനമുള്ള മേഖലകളില്‍ ഒന്നാണ് തിടനാട്. അവിടെ, മണ്ഡലം പ്രസിഡന്റ് തന്നെ പാര്‍ട്ടി വിട്ടുപോയി എന്നത് പിസി ജോര്‍ജ്ജിന് വലിയ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് പതിറ്റാണ്ട്
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പിസി ജോര്‍ജ്ജ് പ പാര്‍ട്ടികളില്‍ ചേരുകയും ലയിക്കുകയും പിളരുകയും സ്വന്തമായി പാര്‍ട്ടിയുണ്ടാക്കുകയും എല്ലാം ചെയ്തു. അപ്പോഴെല്ലാം ജോര്‍ജ്ജിനൊപ്പം മാറാതെ നിന്ന ആളായിരുന്നു സെബാസ്റ്റ്യന്‍ വിളയാനി എന്നാണ് റിപ്പോര്‍ട്ട്.
പോയത് കോണ്‍ഗ്രസ്സിലേക്ക്
കേരള ജനപക്ഷം വിട്ട് സെബാസ്റ്റ്യന്‍ വിളയാനി പോയത് കോണ്‍ഗ്രസ് ക്യാമ്പിലേക്കാണ്. ആന്റോ ആന്റണി എംപിയാണ് അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കിയത്. ഏതെങ്കിലും ഒരു മുന്നണിയില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിനിടെ ഇത്തരമൊരു തിരിച്ചടി പിസി ജോര്‍ജ്ജിന് അപ്രതീക്ഷിതമായിരുന്നു.
കോണ്‍ഗ്രസ്സിന് വേണ്ട
പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കരുത് എന്നാണ് പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തിന്റെ നിലപാട്. ഇക്കാര്യം അവര്‍ പ്രമേയമായി അവതരിപ്പിച്ച് പാസാക്കുകയും ചെയ്തിരുന്നു.
ഐ ഗ്രൂപ്പിന് താത്പര്യം
ജോര്‍ജ്ജിനെ യുഡിഎഫ് എടുക്കുന്നതിന് അനുകൂല നിലപാടാണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനുള്ളത്. ജോസ് കെ മാണി മുന്നണി വിട്ടതിലുളള നഷ്ടം ഒരു പരിധിവരെ ജോര്‍ജ്ജിനെ ഉപയോഗിച്ച് നികത്താം എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
എ ഗ്രൂപ്പ് എതിര്‍ക്കും
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്ത് ഏറ്റവും അധികം ബുദ്ധിമുട്ട് സൃഷ്ടിച്ച ആളുകളില്‍ ഒരാളായിരുന്നു പിസി ജോര്‍ജ്ജ്. ചീഫ് വിപ്പ് ആയിരുന്നപ്പോഴും മുന്നണിയില്‍ നിന്ന് പോയപ്പോഴും അത് തന്നെ ആയിരുന്നു സ്ഥിതി. ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ആയിരുന്നു ജോര്‍ജ്ജിന്റെ ആക്രമണങ്ങളില്‍ അധികവും. അതുകൊണ്ട് തന്നെ പിസി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് എ ഗ്രൂപ്പിന് താത്പര്യമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video
ഒറ്റക്ക് ജയിച്ച ആള്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവേശനം സ്വപ്നം കണ്ടിരുന്ന ആളായിരുന്നു ജോര്‍ജ്ജ്. എന്നാല്‍ ജോര്‍ജ്ജിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം, ഇടത് സ്വതന്ത്രന്, ബിജെപി സ്ഥാനാര്‍ത്ഥികളോട് ഒറ്റയ്ക്ക് മത്സരിച്ച് ജയിച്ച് ജോര്‍ജ്ജ് നിയമസഭയില്‍ എത്തി. 27,821 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജോര്‍ജ്ജിന്റെ വിജയം.