ജോർജ്ജിന്റെ മുന്നണി പ്രവേശനം അറിയാൻ മണിക്കൂറുകൾ ബാക്കി; ഡിമാന്റ് 5 സീറ്റിലേക്ക്, പ്രാദേശിക എതിർപ്പിനോട് പുച്ഛം
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് യുഡിഎഫിനൊപ്പം ഉണ്ടാകുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനുവരി 11 ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആകും എന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ഗൗരവത്തില്‍ തന്നെ; 20 പേരുടെ പട്ടിക കൈമാറി... ചാണ്ടി ഉമ്മന്‍ പട്ടികയിലില്ല
പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനം വൈകും, വന്നാല്‍ കൂട്ടരാജി, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ
നേരത്തെ ഏഴ് സീറ്റുകള്‍ ആയിരുന്നു ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടും എന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രാദേശിക യുഡിഎഫ് നേതൃത്വത്തിന്റെ എതിര്‍പ്പിനെ ജോര്‍ജ്ജ് പുച്ഛിച്ച് തള്ളുകയും ചെയ്തു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലായിരുന്നു ജോര്‍ജ്ജിന്റെ പ്രതികരണം. വിശദാംശങ്ങളും വിലയിരുത്തലുകളും...
യുഡിഎഫില്‍ അല്ലെങ്കില്‍....?
ജനുവരി 11 ന് നടക്കുന്ന യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനം പറയും എന്നാണ് പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നത്. യുഡിഎഫിലേക്ക് സ്വാഗതം ചെയ്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തന്നെ ആയിരിക്കും ജനപക്ഷത്തിന്റെ തീരുമാനം. അത്തരമൊരു സൂചനയും പിസി ജോര്‍ജ്ജ് നല്‍കുന്നുണ്ട്.
അഞ്ച് മണ്ഡലങ്ങള്‍
യുഡിഎഫ് പ്രവേശനത്തിന് ഏഴ് സീറ്റുകള്‍ ആവശ്യപ്പെടും എന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനയാണ് ലഭിക്കുന്നത്. അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടും എന്നാണ് ജോര്‍ജ്ജ് പറയുന്നത്.
ഒറ്റയ്ക്ക് മത്സരിക്കാന്‍ പേടിയില്ല
ഒറ്റയ്ക്ക് മത്സരിക്കാനും തനിക്ക് ഒരു പേടിയും ഇല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. പൂഞ്ഞാറില്‍ കഴിഞ്ഞ തവണ ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇനിയും ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാണ്. തനിക്ക് അതിന് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ട്.
അവരോട് പോകാന്‍ പറ!
പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതിന് ഏറ്റവും അധികം വിഘാതം സൃഷ്ടിക്കുന്നത് പ്രാദേശിക യുഡിഎഫ് നേതൃത്വം ആണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇവര്‍ പിസി ജോര്‍ജ്ജിനെ സഹകരിപ്പിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. ഈ പ്രതിഷേധത്തെ പുച്ഛിച്ച് തള്ളുകയാണ് പിസി ജോര്‍ജ്ജ്. 'അവരോട് പോകാന്‍ പറ' എന്നായിരുന്നു പ്രതികരണം. യുഡിഎഫുമായി ചര്‍ച്ച നടക്കുന്നുണ്ട് എന്നും വ്യക്തമാക്കി.
മൂന്ന് കിട്ടിയാലും
അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ മൂന്ന് സീറ്റുകള്‍ ലഭിച്ചാല്‍ പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ യുഡിഎഫില്‍ ഇക്കാര്യത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ സമവായത്തില്‍ എത്തിയിട്ടില്ല. പൂഞ്ഞാറിന് പുറമേ പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ജോര്‍ജ്ജ് ലക്ഷ്യമിടുന്നത്.
മണ്ഡലം മാറും
പിസി ജോര്‍ജ്ജ് ഇത്തവണ പൂഞ്ഞാറില്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് മറ്റൊരു സൂചന. മകന് ഷോണ്‍ ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിച്ച് ജോര്‍ജ്ജ് പാലായിലേക്കോ കാഞ്ഞിരപ്പള്ളിയിലേക്കോ മാറാനാണ് സാധ്യത. ഷോണ്‍ മത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അതിന്റെ സാധ്യത ഇപ്പോള്‍ പറയാനാവില്ല എന്നും ആണ് ജോര്‍ജ്ജ് വ്യക്തമാക്കുന്നത്.
യുഡിഎഫിന് വേണം
മധ്യ തിരുവിതാംകൂറില്‍ നഷ്ടപ്പെട്ട പ്രതാപം തിരികെ പിടിക്കാന്‍ പിസി ജോര്‍ജ്ജിനെ പോലെ ഒരു ശക്തനായ നേതാവിനെ ഇപ്പോള്‍ യുഡിഎഫിന് ആവശ്യമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേണ്‍ നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാല്‍, അത് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും വന്‍ തകര്‍ച്ചയ്ക്കായിരിക്കും വഴിവയ്ക്കുക.
താത്പര്യം ഇങ്ങനെ
പിസി ജോര്‍ജ്ജിനേയും പിസി തോമസിനേയും ഘടകകക്ഷികളായി എടുക്കുന്നതില്‍ യുഡിഎഫിലെ ഒരു വിഭാഗത്തിനും കോണ്‍ഗ്രസിലെ ചിലര്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നോട്ട് വച്ച നിര്‍ദ്ദേശം തന്നെയാണ് ഇക്കൂട്ടര്‍ ഇപ്പോഴും പറയുന്നത്. യുഡിഎഫിലെ ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുക എന്നതാണത്.
ജോര്‍ജ്ജ് റിസ്ക് എടുക്കുമോ?
യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷിയുമായി ലയിക്കാന്‍ പിസി ജോര്‍ജ്ജ് തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത് തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആകാമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയായി തന്നെ മുന്നണിയില്‍ എടുക്കണം എന്ന നിര്‍ബന്ധത്തില്‍ പിസി ജോര്‍ജ്ജ് ഉറച്ച് നിന്നാല്‍ ചര്‍ച്ചകള്‍ വീണ്ടും നീളും.
പ്രതിപക്ഷ നിരയിലേക്ക് പിസി ജോര്‍ജിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്, ഒടുവില്‍ ഇറങ്ങിപ്പോക്ക് ഒരുമിച്ച്!!
അധികാരം പിടിക്കണം; അടവ് മാറ്റി യുഡിഎഫ്.. പിസി ജോർജ് എത്തും ഒപ്പം പിസി തോമസും..സീറ്റ് സാധ്യത ഇങ്ങനെ