പിജെ ജോസഫ് വിഭാഗം രണ്ട് തട്ടില്‍; മഞ്ഞക്കടമ്പനെ തഴഞ്ഞ് മോന്സിന് ചെയര്മാന് സ്ഥാനം, തര്‍ക്കം രൂക്ഷം
കോട്ടയം: ജോസ് വിഭാഗം ഇടതുമുന്നണിയില്‍ എത്തിയതോടെ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കി യുഡിഎഫിന്റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കാനാണ് പിജെ ജോസഫിന്റെ ശ്രമം. പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്തി മുന്നണിയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കുകയെന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ഇതിനായി ജോസ് വിഭാഗത്തില്‍ നിന്നടക്കം നേതാക്കളെ എത്തിച്ച് തന്റെ കീഴിലുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ജോസഫ്. എന്നാല്‍ ഇതിനിടയിലാണ് തട്ടകമായ കോട്ടയത്ത് തന്നെ നേതാക്കള്‍ തമ്മിലുള്ള വടം വലി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
പുനഃസംഘടന
സംസ്ഥാനത്തെ യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ പുനഃസംഘടനയാണ് ജോസഫ് വിഭാഗത്തെ തര്‍ക്കത്തിലേക്ക് നയിച്ചത്. പുനഃസംഘടനയില്‍ ജോസഫ് വിഭാഗത്തിന് ചെയര്മാന് സ്ഥാനം ലഭിച്ച ഏക ജില്ല കോട്ടയം ആണ്. ഇവിടെ മോൻസ് ജോസഫ് എംഎൽഎ ആണ് ചെയർമാനായി തെരഞ്ഞടുത്തിരിക്കുന്നത്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ ഒഴിവാക്കി മോന്‍സിനെ തിരഞ്ഞെടുത്തത് പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അധികാര തര്‍ക്കത്തില്‍
നേരത്തെ പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കം ഉണ്ടായിരുന്നപ്പോള്‍ ജോസ് കെ മാണി വിഭാഗത്തെ കയ്യൊഴിഞ്ഞു ജോസഫിനോടൊപ്പം എത്തിയ നേതാവാണ് സജി മഞ്ഞക്കടമ്പന്. വിഷയത്തിൽ സജി മഞ്ഞക്കടമ്പനെ അനുകൂലിക്കുന്നവർ പാർട്ടി ചെയർമാൻ പി ജെ ജോസഫിന് പരാതി നൽകാൻ ഒരുങ്ങുകയാണ്. സാധാരണഗതിയില്‍ പാര്‍ട്ടി ജില്ലാ അധ്യക്ഷന്മാരാണ് ഈ സ്ഥാനത്ത് വരികയെന്നതാണ് സജി മഞ്ഞക്കടമ്പനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
പിളര്‍പ്പിന് മുമ്പ്
കൂടാതെ പാര്‍ട്ടിയെ പിളര്‍പ്പിന് മുമ്പ് കെഎം മാണി വിഭാഗത്തില്‍ നിന്നായിരുന്നു കോട്ടയത്തെ യുഡിഎഫ് ചെയര്മാന് ഉണ്ടായത്. എന്നാല്‍ പിളര്‍പ്പിനെ പിന്നാലെ കോട്ടയത്തെ മറുവിഭാഗത്തെ പാര്‍ട്ടിയില്‍ ഒതുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. ജോസ് കെ മാണി വിഭാഗവും ഈ വിഷയം സജീവമായി പ്രചരിപ്പിക്കുന്നുണ്ട്.
മോന്‍സ് ജോസഫിന്
നേരത്തെ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായിരുന്ന സണ്ണി തെക്കേടമായിരുന്നു. ഇദ്ദേഹം ജോസിനൊപ്പം ഇടതുമുന്നണിയുടെ ഭാഗമയോതെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായിരന്നു സജി മഞ്ഞക്കടമ്പന് സ്വാഭാവികമായും ആ പദവിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അണിയറ നീക്കങ്ങള്‍ക്കൊടുവില്‍ പദവി കടുത്തുരുത്തി എംഎല്‍എയായ മോന്‍സ് ജോസഫില്‍ എത്തുകയായിരുന്നു.
പുതിയ നീക്കം
മോൻസ് ജോസഫ്, മുൻ എംപിയും ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ ജോയി അബ്രഹാം എന്നീവരുടെ നേതൃത്വത്തില്‍ നടന്ന നീക്കമാണ് മഞ്ഞക്കടമ്പനെ വെട്ടിയതെന്നാണ് കോട്ടയത്തെ നേതാക്കള്‍ വ്യക്തമാക്കുന്നത്. സജി മഞ്ഞക്കടമ്പന് പുറമെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ റോജസ് സെബാസ്റ്റ്യനോടും ഈ വിഭാഗത്തിന് താല്പര്യമില്ല.
ഫ്രാൻസിസ് ജോർജിന്റെ പേരില്‍
മറ്റ് ജില്ലകളില്‍ നിന്നുള്ള പഴയ മാണി പക്ഷ നേതാക്കളെ പാർട്ടി പരിപാടികൾക്ക് കോട്ടയം ജില്ലയിൽ കൊണ്ട് വരുന്നു എന്നതാണ് സജി മഞ്ഞക്കടമ്പനെതിരായ പ്രശ്നം. റോജസ് സെബാസ്റ്റ്യൻ നടത്തിയ കർഷക മാർച്ചിൽ അടുത്തിടെ ഇടതുമുന്നണിയിലെ ജനാധിപത്യ കേരേള കോണ്‍ഗ്രസ് വിഭാഗത്തില്‍ നിന്നും എത്തിയ ഫ്രാൻസിസ് ജോർജിനെ ക്യാപ്റ്റനാക്കി എന്നതായിരുന്നു മോൻസിന്റെ അതൃപ്തിക്ക് കാരണം.
നീരസം
ഫ്രാന്‍സിസ് ജോര്‍ജ്ജ് കോട്ടയം ജില്ലയില്‍ സജീവമാകുന്നതില്‍ മോന്‍സ് ജോസഫ്-ജോയി അബ്രഹാം വിഭാഗത്തിന് നീരസമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്ജിനെതിരെ ജോയി അബ്രഹാം പല കമ്മറ്റികളിലും പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സജി മഞ്ഞക്കടമ്പനാവട്ടെ ഫ്രാന്‍സിസ് ജോര്‍ജിന് ജില്ലയില്‍ നിരവദി വേദികള്‍ ഒരുക്കുകയും ചെയ്യുന്നു.
കളക്ടറേറ്റ് മാർച്ച്
കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ നടത്തിയ കളക്ടറേറ്റ് മാർച്ച് പൊളിക്കാനും മോൻസ് ജോസഫ് ശ്രമിച്ചിരുന്നതായും ആരോണമുണ്ട്. ആദ്യം മാർച്ച് ഉദ്ഘാടനം ചെയ്യാൻ വരാമെന്നേറ്റ മോൻസ് പിന്നീട് വരുന്നില്ലെന്ന് അറിയിച്ചു. പകരം ഫ്രാൻസിസ് ജോർജിനെയായിരുന്നു മഞ്ഞക്കടമ്പന് ഉദ്ഘാടനത്തിന് വിളിച്ചത്. ഇതറിഞ്ഞ് മോൻസ്, ഫ്രാൻസിസ് ജോർജ് വേണ്ട താൻ തന്നെ വന്നോളാം എന്ന് പറഞ്ഞെങ്കിലും സമയത്തിന് വേദിയില്‍ എത്തിയില്ല. തുടര്‍ന്ന് ഉദ്ഘാടനം ഇല്ലാതെ മാര്‍ച്ച് നടത്തുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് സ്ഥാനം
പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം കൂടി മോൻസ് ജോസഫ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒരു ഭാരവാഹി തന്നെ രംഗത്ത് എത്തിയത് ഇതിനിടയിലാണ്. ജില്ലാ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സജിയെ മാറ്റി പകരം പ്രിൻസ് ലൂക്കോസിനെ പ്രസിഡൻറാക്കാനും മോന്‍സ് ജോസഫ്-ജോയ് അബ്രഹാം സഖ്യം നീക്കം നടത്തുന്നതായും അഭ്യൂഹം ഉണ്ട്.
'അർഹിക്കുന്നതിനും മുകളിൽ, പരിഗണന കിട്ടുന്നില്ല പോലും, മാങ്ങാത്തൊലി', വിജയ് യേശുദാസിനെതിരെ സംവിധായകൻ