പാലായിൽ കെഎം മാണിയുടെ പൂർണകായ പ്രതിമ, വൈകാരിക മുഹൂർത്തമെന്ന് ജോസ് കെ മാണി
പാലാ: കെഎം മാണിയുടെ പൂർണകായ പ്രതിമ പാലാ കൊട്ടരമറ്റത്ത് കേരളാ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ അനാച്ഛാദനം ചെയ്തു. പാലാ രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ പിതാവ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മാണി സാറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങ് വളരെ വൈകാരികമായ ഒരു മുഹൂർത്തമായിരുന്നുവെന്ന് ജോസ് കെ മാണി പ്രതികരിച്ചു.
'' മാണി സാറിന്റെ പ്രതിമ ഈ നാടിന്, ഈ മണ്ണിന് ഇവിടുത്തെ ജനതയ്ക്ക് മാണി സാറിനോടുള്ള സ്നേഹത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ്. അതുകൊണ്ട് തന്നെ ഈ ചടങ്ങ് ഒരുപാട് പ്രിയപ്പെട്ടതും, പ്രത്യേകത്തുള്ളതുമായിരുന്നു. സ്വന്തം ഹൃദയത്തിന്റെ ഭാഗമായി അല്ല ഹൃദയമിടിപ്പായി തന്നെ മാണി സാർ സ്നേഹിച്ച പാലായുടെ മണ്ണിൽ അച്ചാച്ചന്റെ ഒരു പ്രതിമ സ്ഥാപിക്കപെടുമ്പോൾ ആ പ്രതിമയ്ക്കൊപ്പം തലഉയർത്തി നിൽക്കുന്നത് ജീവിതകാലം മുഴുവന് മാണി സാർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളാണ്''.
''ഈ പ്രതിമ സ്ഥാപിക്കാൻ കഠിനാധ്വാനം ചെയ്ത യൂത്ത് ഫ്രണ്ടിന്റെ പ്രവർത്തകരേയും, അതിനായി വിശ്രമമില്ലാതെ പ്രയത്നിച്ച യൂത്ത് ഫ്രണ്ട് പ്രസിഡന്റ് സാജന് തൊടുകയേയും മറ്റ് ഭാരവാഹികളെയും പ്രത്യേകം അഭിനന്ദിക്കുന്നു. മാണി സാറിന്റെ ജീവൻ തുടിക്കുന്ന ഒരു പ്രതിമയാണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. ആ പ്രതിമയുടെ ശിൽപ്പികളായ ഇടുക്കി സ്വദേശികളായ ഷിജോ ജോണിനെയും, ലൈജു ജെയിംസിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ജീവനുള്ള, തേജസ്സുള്ള പുഞ്ചിരിക്കുന്ന, നിറഞ്ഞ മനസ്സോടെ സ്നേഹിക്കുന്ന മാണി സാറിന്റെ ശിൽപ്പം ഓരോ പാലാക്കാരന്റെയും മനസ്സിൽ എന്നുമുണ്ടാവും'' എന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.