താഴത്തങ്ങാടി കൊലപാതകം: മുഹമ്മദ് സാലിയും മരണത്തിന് കീഴടങ്ങി, ചികിത്സയിൽ കഴിഞ്ഞത് ഒരുമാസത്തിലധികം!!
കോട്ടയം: താഴത്തങ്ങാടിയിൽ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് സാലി (65) മരണമടഞ്ഞു. വീട്ടിൽ വെച്ച് യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ താഴത്തങ്ങാടി പാറപ്പാടത് ഷാനി മൻസിലിൽ ഷീബ സംഭവ ദിവസം തന്നെ കൊല്ലപ്പെട്ടിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് സാലിയ്ക്ക് മരണം സംഭവിക്കുന്നത്. പണം ആവശ്യപ്പെട്ടെത്തിയ പരിചയക്കാരനായ യുവാവാണ് ഇരുവരെയും ക്രൂരമായി ആക്രമിച്ച ശേഷം കാറുമായി കടന്നുകളഞ്ഞത്. ലോക്ക് ഡൌൺ കാലയളവിലായതിനാൽ സംഭവം നടന്നതിന്റെ പിറ്റേ ദിവസം വൈകിട്ടോടെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസ് സ്ഥലത്തെത്തുമ്പോൾ ഷീബയുടേയും ഭർത്താവ് മുഹമ്മദ് സാലിയുടേയും കൈകളും കാലുകളും ഇരുമ്പുകമ്പി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഹാളിൽ ഇരുവരും ഹാളിൽ കിടന്നിരുന്നത്. കണ്ടെത്തിയത്. ഷീബയുടെ മൃതദേഹം വീടിന്റെ മുൻവാതിലിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഹാളിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് പ്രതി ഇരുവരെയും തലയ്ക്കടിച്ച് വീഴ്ത്തിയിട്ടുള്ളത്.

ആക്രമണത്തിന് ശേഷം വീടിനുള്ളിലെ അലമാര കുത്തിത്തുറക്കാൻ ശ്രമിച്ച പ്രതി അലമാരക്കുള്ളിലെ സാധനങ്ങളും വലിച്ച് പുറത്തിട്ടിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന കസേര, ടീപോയ് എന്നിവയും തകർത്ത നിലയിലാണുള്ളത്.
കൊലപാതകം നടന്ന വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട വാഗ്നർ കാറിന്റെ ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ച തെളിവ്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് മോഷണം പോയ വാഹനം ആലപ്പുഴയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
പ്രതിയായ മുഹമ്മദ് ബിലാലിനെ എറണാകുളത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കുറ്റകൃത്യത്തിന് ശേഷം എറണാകുളത്തെ ഹോട്ടലിൽ ജോലിയ്ക്ക് കയറിയ ഇയാൾ സംഭവം നടന്ന് രണ്ട് ദിവസത്തിനകം തന്നെ അറസ്റ്റിലാവുകയായിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ കാറിൽ ഒരാളാണ് ഉണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. സമീപത്തെ വീട്ടിൽ നിന്നുള്ള സിസിടിവിയിൽ നിന്നാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ലഭിച്ചത്. രാവിലെ പത്ത് മണിയോടെ കുമരകം ഭാഗത്തേക്കാണ് കാർ പോയിട്ടുള്ളത്.












Click it and Unblock the Notifications