കോട്ടയത്ത് പുതിയ ചര്‍ച്ച; അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്... പരിഗണനയില്‍ ഈ പേരുകള്‍
കോട്ടയം: ജില്ലാ പഞ്ചായത്തിലേക്ക് ഇത്തവണ വാശിയേറിയ പോരാട്ടമാണ് നടന്നത്. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതോടെ ഇടതുമുന്നണി ഏറെ പ്രതീക്ഷയിലാണ്. എന്നാല്‍ ജോസഫ് പക്ഷം കൂടെയുള്ളതിനാല്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് ഈസി വാക്കവര്‍ ഉണ്ടാകില്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇതുവരെ പ്രവചിക്കപ്പെട്ടിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വനിതാ സംവരണമാണ്. ആരാകും അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ചര്‍ച്ച ചൂടുപിടിച്ചുകഴിഞ്ഞു. ഇരുഭാഗത്തും പ്രമുഖരുടെ പേരുകള്‍ പരിഗണനയിലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....
ജോസ് പക്ഷത്തിന്റെ സാന്നിധ്യം
22 ഡിവിഷനകളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫില്‍ സീറ്റ് വിഭജനം ഏറെ വെല്ലുവിളിയായിരുന്നു. ജോസ് പക്ഷത്തെ എങ്ങനെ പരിഗണിക്കുമെന്നായിരുന്നു ചര്‍ച്ചകള്‍. ഏറ്റവും ഒടുവില്‍ സിപിഎമ്മും കേരള കോണ്‍ഗ്രസും ഒമ്പത് വീതം സീറ്റിലും സിപിഐ നാല് സീറ്റിലും മല്‍സരിച്ചു. എല്‍ഡിഎഫില്‍ കരുത്ത് തെളിയിക്കാനുള്ള അവസരമാണ് ജോസ് പക്ഷത്തിന് ലഭിച്ചിട്ടുള്ളത്.
11ഉം പത്തുമായി മുന്നണികള്‍
എല്‍ഡിഎഫ് 11 വനിതാ സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിച്ചത്. യുഡിഎഫ് 10 വനിതകളെയും. ഇത്തവണ വനിതാ സംവരണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. അതുകൊണ്ടുതന്നെ മല്‍സര രംഗത്തുള്ള പ്രമുഖരുടെ പേരുകള്‍ ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
സിപിഎം പരിഗണിക്കുന്നത്
ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയില്‍ വനിത ആയിരിക്കുമെന്നതിന് പുറമെ, ഇത്തവണ ഭരണം പങ്കിട്ടെടുക്കേണ്ടി വരുമെന്ന കാര്യത്തിലും തര്‍ക്കമില്ല. രണ്ടു പേരെയാണ് സിപിഎം പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളത്. കുമരകത്ത് മല്‍സരിച്ച കെവി ബിന്ദുവിനെയും പാമ്പാടിയില്‍ നിന്നുള്ള ഫ്‌ളോറി മാത്യുവിനെയുമാണ്.
കോണ്‍ഗ്രസില്‍ മൂന്നുപേര്‍
ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ കെവി ബിന്ദുവിനാണ് സിപിഎമ്മില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസില്‍ മൂന്ന് പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. സുധ കുര്യന്‍, ബീന ബിനു, രാധ നായര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ബീന ബിനു.
കേരള കോണ്‍ഗ്രസുകളില്‍ ഇവര്‍ക്ക് സാധ്യത
കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ പരിഗണനയിലുള്ളത് നിര്‍മല ജിമ്മിയാണ്. കുറവിലങ്ങാട് ഡിവിഷനില്‍ നിന്നാണ് ഇവര്‍ ജനവിധി തേടിയത്. കേരള വനിത കോണ്‍ഗ്രസ് എം സംസ്ഥാന പ്രസിഡന്റായ ഇവര്‍ക്ക് നേരിടേണ്ടി വന്നത് ജോസഫ് പക്ഷത്തെ മേരി സെബാസ്റ്റ്യനെയാണ്. ഇരു വിഭാഗവും നേരിട്ട് ഏറ്റുമുട്ടിയ ഡിവിഷനായിരുന്നു കുറവിലങ്ങാട്. ജോസഫ് പക്ഷത്ത് നിന്ന് ജില്ലാ പ്രസിഡന്റാകാന്‍ സാധ്യത മേരി സെബാസ്റ്റ്യനാണ്.
അമര്‍ഷം പുകയുന്നു
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ എല്‍ഡിഎഫില്‍ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ചോദ്യവും ഉയരുകയാണ്. കഴിഞ്ഞ ദിവസം പാലായിലെ എന്‍സിപി എംഎല്‍എ മാണി സി കാപ്പന്റെ പ്രസ്താവന ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു. മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി രംഗത്തുവന്നു.
അപ്രസക്തരായോ
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് എത്തിയതോടെ മുന്നണിയിലെ ചെറുകക്ഷികളെല്ലാം അപ്രസക്തരായി എന്നാണ് ഉയരുന്ന ഒരു വിമര്‍ശനം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ വളരെ നഷ്ടം വന്നു മറ്റു കക്ഷികള്‍ക്ക്. എന്‍സിപി ഇക്കാര്യത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയും ചെയ്തു.
മാണി സി കാപ്പന്റെ പ്രതികരണം
എന്‍സിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്ന് മാണി സി കാപ്പന്‍ പറയുന്നു. മധ്യകേരളത്തില്‍ എല്‍ഡിഎഫിലെ പ്രധാന കക്ഷിയാണ് എന്‍സിപി. ഏറെ കാലത്തിന് ശേഷം പിടിച്ചെടുത്ത പാല മണ്ഡലം നഷ്ടപ്പെടുമോ എന്ന ആശങ്കയും എന്‍സിപിക്കുണ്ട്. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം.
ഇടത് വിരുദ്ധ വികാരമില്ല
തിരഞ്ഞെടുപ്പിന് മുമ്പ് പരസ്യമായ പ്രതിഷേധം എന്‍സിപി പ്രകടിപ്പിച്ചിരുന്നില്ല. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ നിലപാട് പരസ്യമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നീതി പുലര്‍ത്തിയില്ലെന്നാണ് മാണി സി കാപ്പന്‍ എംഎല്‍എ പറയുന്നത്. എങ്കിലും അദ്ദേഹം ഇടതുമുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സൂചിപ്പിച്ചു. എല്‍ഡിഎഫിനെതിരായ വികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റുകള്‍ കുറഞ്ഞു
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും മുന്നിട്ട് നിന്നിരുന്നു എന്‍സിപി. ഇത്തവണ പാലാ മുന്‍സിപ്പാലിറ്റിയില്‍ ഒരു സീറ്റ് മാത്രമാണ് നല്‍കിയത്. സംസ്ഥാനത്ത് 165 സീറ്റില്‍ മാത്രമാണ് എന്‍സിപി മല്‍സരിച്ചത്. കഴിഞ്ഞ വര്‍ഷം 400 സീറ്റുകളില്‍ മല്‍സരിച്ചു എന്നും മാണി സി കാപ്പന്‍ സൂചിപ്പിച്ചു. കാപ്പന്റെ പ്രസ്താവനക്കെതിരെ ജോസ് കെ മാണി രംഗത്തുവന്നു.
ജോസ് കെ മാണിയുടെ പ്രതികരണം
തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ മാണി സി കാപ്പന്‍ സജീവമായിരുന്നോ എന്ന് പരിശോധിക്കണമെന്ന ജോസ് കെ മാണി പറഞ്ഞു. പരാതികളുണ്ടെങ്കില്‍ എല്‍ഡിഎഫ് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം ഒറ്റക്കെട്ടായിരുന്നു. പ്രാദേശിക വിഷയങ്ങളെല്ലാം മുന്നണി പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ജോസ് പക്ഷം എല്‍ഡിഎഫിലെത്തിയത് മുന്നണിക്ക് നേട്ടമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ
ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍
Recommended Video