കോട്ടയത്ത് മൂന്ന് പേർക്ക് കൊവിഡ്: പ്രസവം കഴിഞ്ഞ യുവതിയ്ക്കും വൈറസ് ബാധ,രണ്ട് വിദേശത്ത് നിന്നെത്തിയത്
കോട്ടയം: കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച മൂന്നു പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മെയ് 17ന് അബുദാബിയിൽ നിന്നെത്തിയ വെരൂര്‍ സ്വദേശി(29)യാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. വിദേശത്ത് നിന്ന് മടങ്ങിയെത്തി ഗാന്ധിനഗറിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നതിനിടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ പാലക്കാട് ജില്ലയിൽ! ഇന്നത്തോടെ നൂറ് കടന്നു!
മെയ് 19ന് സൗദി അറേബ്യയിലെ ദമാമില്‍നിന്നെത്തിയ വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27)യാണ് രോഗം സ്ഥിരീകരിച്ച രണ്ടാമൻ. ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തിൽ കഴിഞ്ഞുവരികയായിരുന്നു. മെയ് 12ന് ദാമാമില്‍നിന്നെത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശിനി(29)യാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെ വ്യക്തി. മെയ് 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നൽകിയ ഇവരുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇതോടെ മെയ് 19ന് ഡിസ്ചാര്‍ജ്ജ് ചെയ്തുിരുന്നു. എന്നാൽ രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീണ്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ജില്ലയില്‍ 19 രോഗബാധിതരാണുള്ളത്.
സംസ്ഥാനത്ത് വ്യാഴാഴ്ച 84 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽ 31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ ഇന്ന് കേരളത്തില്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കാസര്‍ഗോഡ്-18, പാലക്കാട്-16, കണ്ണൂര്‍-10, മലപ്പുറം-8, തിരുവനന്തപുരം, തൃശൂര്‍-7, കോഴിക്കോട്, പത്തനംതിട്ട-6, കോട്ടയം-3, കൊല്ലംസഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തെലുങ്കാന സ്വദേശിയാണ് മരിച്ചതോടെ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.