ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിൽ രണ്ട് തൊഴിലാളികൾക്ക് കൊവിഡ്: സമ്പർക്കപ്പട്ടിക വിപുലം
കോട്ടയം: കോട്ടയത്ത് വീണ്ടും കൊറോണ വൈറസ് ഭീതി ഉയരുന്നു. ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലെ രണ്ട് ജീവനക്കാർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് പുലർച്ചെ രണ്ട് മുതൽ നാല് വരെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രണ്ട് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിൽ മാർക്കറ്റ് അടച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രണ്ട് പേര്‍ മരിച്ചു; ഒരാളുടെ ഉറവിടം വ്യക്തമല്ല
ഏറ്റുമാനൂരിലെ മങ്കര കലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനുമാണ് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഇരുവരെയും പള്ളിക്കത്തോട്ടിലെ കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മത്സ്യവ്യാപാരികളിൽ നിന്ന് പെട്ടികൾ എടുത്ത് അടുക്കി വെക്കുന്ന ജോലികളിൽ ഏർപ്പെടുന്നവരാണ് ഇവർ. രണ്ട് പേർക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മങ്കര കലുങ്ക് സ്വദേശിയായ 35കാരൻ ജൂലൈ 13ന് പനിയെത്തുടർന്ന് ഏറ്റുമാനൂരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. അതേ സമയം രോഗം സ്ഥിരീകരിച്ച രണ്ടുപേരും മാർക്കറ്റിൽ നിന്ന് മീൻ എടുത്ത് വിൽപ്പന നടത്തുന്നവരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കും.
Recommended Video
രോഗവ്യാപനം വേഗത്തിലാകുന്ന സാഹചര്യത്തിൽ മത്സ്യമാർക്കറ്റിലെ 38 പേരെയും പച്ചക്കറി മാർക്കറ്റിലെ പത്ത് പേരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും സമ്പർക്കപ്പട്ടിക വിപുലമാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ജില്ലയിൽ വ്യാഴാഴ്ച 13 പേര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഏഴു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒരാള്‍ മസ്‌കറ്റില്‍നിന്നും എത്തിയതാണ്. ഇവരിൽ ഒരാള്‍ക്കു മാത്രമാണ് രോഗലക്ഷങ്ങള്‍ ഉണ്ടായിരുന്നത്.
വൈക്കം താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ വൈക്കം സ്വദേശി(31) നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉൾപ്പെട്ടിരുന്ന വ്യക്തിയാണ്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കാഞ്ഞിരപ്പള്ളി സ്വദേശി(31). കൊറോണ സാമ്പിള്‍ ശേഖരിക്കുന്ന ജോലി ചെയ്തിരുന്നു. ഇവർ രണ്ടുപേരുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ.