യുഡിഎഫിന് സീറ്റ് കൂട്ടാന്‍ വഴിയുണ്ടായിരുന്നു; അത് ചെയ്തില്ലെന്ന് പിസി ജോര്‍ജ്, ക്രിസ്ത്യാനികളും തിരിഞ്ഞു
കോട്ടയം: ഒറ്റയ്ക്ക് മല്‍സരിച്ച് നേട്ടം കൊയ്ത പിസി ജോര്‍ജിനെ ആയിരുന്നു 2016ല്‍ കേരളം കണ്ടത്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ തോറ്റ ജോര്‍ജിനെയാണ് മലയാളികള്‍ കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കിയ ഫലമായിരുന്നു കോട്ടയം ജില്ലയിലെ പൂഞ്ഞാറിലേത്. പിസി ജോര്‍ജിന് എന്ത് സംഭവിക്കും. അദ്ദേഹം അവകാശപ്പെട്ട പോലെ വന്‍ വിജയം നേടുമോ എന്നാണ് അറിയേണ്ടിരുന്നത്. തോറ്റ സാഹചര്യത്തില്‍ പിസി ജോര്‍ജ് പിന്നോട്ടില്ല. തന്നെ ക്രിസ്ത്യാനികള്‍ പോലും തിരിഞ്ഞുകുത്തിയെന്ന് പറയുകയാണ് പിസി ജോര്‍ജ്...
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
പൂഞ്ഞാര്‍ എന്നാല്‍ പിസി ജോര്‍ജ് അല്ല
നാല് പതിറ്റാണ്ടായി പൂഞ്ഞാര്‍ എന്നാല്‍ പിസി ജോര്‍ജായിരുന്നു. ഇതിന് തിരുത്തല്‍ സംഭവിച്ചിരിക്കുകയാണിപ്പോള്‍. മണ്ഡലത്തില്‍ പിസി ജോര്‍ജിനെതിരെ ശക്തമായ പ്രചാരണം ഒരു വിഭാഗം നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. മതനേതാക്കള്‍ ഉള്‍പ്പെടെ ഒരു സമുദായം ഒന്നടങ്കം തനിക്കെതിരെ തിരഞ്ഞെന്ന് പിസി ജോര്‍ജ് പറയുന്നു.
തോല്‍ക്കാന്‍ കാരണം
ജയിക്കുമെന്ന പ്രതീക്ഷയായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞപ്പോഴും. 20000 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചത്. യഥാര്‍ഥ ഫലം വന്നപ്പോള്‍ 10000ത്തിലധികം വോട്ടിന് തോല്‍ക്കുകയാണ് ചെയ്തത്. കാഞ്ഞിരപ്പള്ളിയിലെ അഞ്ച് പഞ്ചായത്തില്‍ നിന്നുള്ള വോട്ടുകള്‍ തനിക്ക് കിട്ടിയിലെന്ന് പിസി കണ്ടെത്തിയിരിക്കുന്നു.
ഹിന്ദു സമുദായം കൈവിട്ടില്ല
ശബരിമല വിഷയം ഉന്നയിച്ചതു കൊണ്ട് പിസി ജോര്‍ജിന് നേട്ടമുണ്ടായി. ഹിന്ദു സമുദായം തനിക്കൊപ്പം നിന്നു എന്നാണ് അദ്ദേഹം പറയുന്നത്. അവരോട് എല്ലാ കാലത്തും നന്ദിയുണ്ടാകുമെന്നും പിസി ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ക്രിസ്ത്യന്‍ സമുദായവും തിരിഞ്ഞുകുത്തിയെന്നാണ് പിസി ജോര്‍ജ് വ്യാകുലപ്പെടുന്നത്.
പകുതി വോട്ടെങ്കിലും കിട്ടിയിരുന്നെങ്കില്‍
ക്രിസ്ത്യന്‍ സമുദായത്തിന്റെ പകുതി വോട്ടെങ്കിലും കിട്ടിയിരുന്നു എങ്കില്‍ ജയിച്ചേനെ എന്നാണ് പിസി ജോര്‍ജ് പറയുന്നത്. രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. ജനപക്ഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കും. പാര്‍ട്ടിയെ കൂടുതല്‍ സജീവമാക്കാനാണ് പിസി ജോര്‍ജിന്റെ ശ്രമം.
വെറുതെ വിമര്‍ശിക്കില്ല
ക്രിയാത്മകമായ പ്രതിപക്ഷമായി തുടരാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. എല്ലാത്തിനും സര്‍ക്കാരിനെ വിമര്‍ശിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ തെറ്റുവരുമ്പോള്‍ ഇടപെടും. കടം വാങ്ങിയാണ് ഇതുവരെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇനിയും കടം കിട്ടുമോ. ഉദ്യോഗസ്ഥരുടെ ശമ്പളം വാര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും പിസി ജോര്‍ജ് പറയുന്നു.
ദയനീയം കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ ചേരാന്‍ സാധിക്കുമെന്ന് പിസി ജോര്‍ജിന് തോന്നിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ചിലരുടെ കടുത്ത എതിര്‍പ്പാണ് തടസമായത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ താന്‍ യുഡിഎഫില്‍ എത്തുന്നത് എതിര്‍ത്തുവെന്നും കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
കൂടുതല്‍ സീറ്റ് കിട്ടുമായിരുന്നു
തന്നെ യുഡിഎഫിന്റെ ഭാഗമാക്കാതിരുന്നത് അവര്‍ക്ക് തന്നെയാണ് നഷ്ടമുണ്ടാക്കിയത്. താന്‍ യുഡിഎഫിന്റെ ഭാഗമായിരുന്നു എങ്കില്‍ പൂഞ്ഞാര്‍, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങള്‍ യുഡിഎഫിന് കിട്ടിയേനെ. കോട്ടയം ജില്ലയില്‍ മികച്ച വിജയം നേടാനും സാധിക്കുമായിരുന്നു. പക്ഷേ അവര്‍ തന്നെ കൂടെ ചേര്‍ത്തില്ലെന്നും പിസി ജോര്‍ജ് പറയുന്നു.
Recommended Video
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം