പാലായും കാഞ്ഞിരപ്പള്ളിയും ഉള്‍പ്പടെ 4 സീറ്റുകള്‍; എന്‍സിപിയെ ചാടിക്കാനുറച്ച് യുഡിഎഫ് നേതൃത്വം
കൊച്ചി: പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം എല്‍ഡിഎഫിന് തലവേദന സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. യുഡിഎഫ് വിട്ട് മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് പാലാ സീറ്റ് കൊടുക്കാനുള്ള സാധ്യത എന്‍സിപിയില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചത്. ഒരു കാരളണവശാലും പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍. എന്നാല്‍ പാലാ സീറ്റ് എന്ന ആവശ്യത്തില്‍ ജോസ് കെ മാണി ഉറച്ച് നിന്നാല്‍ സിപിഎമ്മും അവരോടൊപ്പം നില്‍ക്കും. ഈ സാധ്യത മുന്നില്‍ കണ്ട് മുന്നണി മാറ്റത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ് എന്‍സിപി.
മാണി സി കാപ്പന്‍
മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുന്നണി വിട്ടാലും ഔദ്യോഗിക വിഭാഗം തങ്ങളോടൊപ്പം ഉണ്ടാവും എന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം. എന്നാല്‍ എന്‍സിപി ഔദ്യോഗിക നേതൃത്വത്തെ തന്നെ യുഡിഎഫില്‍ എത്തിക്കാനുള്ള നീക്കമാണ് മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററെ കൂടി ഈ നീക്കത്തില്‍ ഒപ്പം നിര്‍ത്താന്‍ മാണി സി കാപ്പാന്‍ ശ്രമിക്കുന്നു.
കേരള കോണ്‍ഗ്രസിന്‍റെ ശക്തി
തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റമായിരുന്നു ഇടതുപക്ഷം നടത്തിയത്. ഈ സാഹചര്യത്ത് അവരുടെ ഏറ്റവും വലിയ വികാരമായ പാലാ സീറ്റ് സിപിഎം തങ്ങള്‍ക്ക് അനുവദിച്ച് തരില്ലെന്ന് എന്‍സിപി നേതൃത്വത്തിന് ബോധ്യമുണ്ട്. ഇത് മുന്നില്‍ കണ്ട് നേരത്തെ തന്നെ മുന്നണി മാറ്റം ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാനാണ് കാപ്പനെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം.
ദേശീയ നേതൃത്വം
മുന്നണി വിടാനുള്ള സാഹചര്യവും സാധ്യതയും മാണി സി കാപ്പനെ പിന്തുണയ്ക്കുന്നവര്‍ കഴിഞ്ഞ ദിവസം പീതാംബരന്‍ മാസ്റ്ററെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണ തങ്ങളുടെ നീക്കങ്ങൾക്കുള്ള കാര്യവും ഇവർ സംസ്ഥാന അധ്യക്ഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. സീറ്റിങ് സീറ്റ് വിട്ടുകൊടുത്തുള്ള ഒരു ധാരണയ്ക്കും തയ്യാറാവേണ്ടതില്ലെന്നതാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്‍റെ നിലപാട്.
നല്‍കുന്ന സീറ്റുകള്‍
യുഡിഎഫിലേക്ക് പോയാലും എൻസിപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കുറയില്ലെന്ന കാര്യവും ഇവര്‍ പറയുന്നു. നാലുസീറ്റുകൾ നൽകാമെന്ന് അനൗദ്യോഗിക സംഭാഷണത്തിൽ കോൺഗ്രസ് നേതൃത്വം കാപ്പൻ വിഭാഗത്തിന് ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് സൂചന. പാലാ സീറ്റിന് പുറമെ കാഞ്ഞിരപ്പള്ളിയും കായംകുളവും തിരുവനന്തപുരം ജില്ലയില്‍ ഒരു സീറ്റുമാണ് യുഡിഎഫ് വാഗ്ദാനം.
ഉറപ്പ് നല്‍കിയില്ല
എന്നാല്‍ എലത്തൂര്‍, കുട്ടനാട് സീറ്റുകള്‍ക്ക് വേണ്ടിയും അവര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുന്നതിലെ പ്രശ്നം ഉന്നയിച്ച് മുന്നണി വിടുന്നവര്‍ സിറ്റിങ് സീറ്റുകളായ എലത്തൂരും കുട്ടനാടും കൈവിടുന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടും. അതിനാല്‍ ഈ രണ്ട് സീറ്റുകള്‍ കൂടി തങ്ങള്‍ക്ക് അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പൊന്നും നല്‍കിയിട്ടില്ല.
ഒഴിവ് വന്ന സീറ്റുകള്‍
എല്‍ജെഡിയും ജോസ് കെ മാണി വിഭാഗവും മുന്നണി വിട്ടതോടെ പതിനേഴോളം സീറ്റുകള്‍ യുഡിഎഫില്‍ ഒഴിവ് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ നീക്കുപോക്കുകള്‍ എളുപ്പത്തില്‍ സാധിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കാപ്പാന്‍ സ്വന്തം നിലയില്‍ മുന്നിയിലേക്ക് വരുന്നതിനേക്കാള്‍ എന്‍സിപി ഔദ്യോഗികിമായി തന്നെ യുഡിഎഫില്‍ എത്തുന്നതിനാണ് കോണ്‍ഗ്രസിന് താല്‍പര്യം ഉള്ളത്.
യുഡിഎഫ് പ്രവേശനം
കാപ്പനടക്കം പാർട്ടിയുടെ നാല് മുതിർന്ന നേതാക്കളാണ് പീതാബരൻമാസ്റ്ററുമായി ചർച്ചയ്ക്കെത്തിയത്. പാലാ ഉള്‍പ്പടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും എന്‍സിപി അവഗണിക്കപ്പെട്ടെന്ന ആരോപണവും ഇവര്‍ സംസ്ഥാന അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. ദേശീയനേതൃത്വവുമായി അടുത്തബന്ധമുള്ള പീതാംബരൻമാസ്റ്റർ അവിടന്നുള്ള നിർദേശങ്ങൾക്കനുസരിച്ചേ പ്രവർത്തിക്കുകയുള്ളൂ. കോണ്‍ഗ്രസിനോട് ശരദ് പവാറിനുള്ള ആഭിമുഖ്യം യുഡിഎഫ് പ്രവേശനം എളുപ്പത്തിലാക്കുമെന്നാണ് മാണി സി കാപ്പന്‍റെ പ്രതീക്ഷ.
അധികാരത്തില്‍ എത്തുമോ
എന്നാല്‍ യുഡിഎഫ് അടുത്ത തവണ അധികാരത്തില്‍ എത്തുമോയെന്ന ആശങ്ക ദേശീയ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനും ഉണ്ട്. ഒരു സീറ്റില്‍ തര്‍ക്കമുന്നയിച്ച് അധികാരത്തുടര്‍ച്ച ലഭിച്ചേക്കാവുന്ന ഒരു സര്‍ക്കാറിന്‍റെ ഭാഗമാവാതെ പ്രതിപക്ഷ ചേരിയിലേക്ക് പോവുന്നത് മണ്ടത്തരം ആയേക്കുമെന്നാണ് ഇവരുടെ നിലപാട്. മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് എല്‍ഡിഎഫില്‍ തുടരുന്നതിനോടാണ് താല്‍പര്യം.
ഇടത് അനുകൂലികളും
ദേശീയ നേതൃത്വം മുന്നണിമാറ്റത്തെ അനുകൂലിച്ചാൽ പീതാംബരൻമാസ്റ്ററുടെ നേതൃത്വത്തിൽ പാർട്ടി ഔദ്യോഗിക വിഭാഗം മുന്നണിമാറ്റത്തിന് ഒപ്പംനിൽക്കും. ഔദ്യോഗിക നേതൃത്വം തന്നെ യുഡിഎഫിലേക്ക് പോവാന്‍ തീരുമാനിച്ചാലും പാര്‍ട്ടില്‍ പിളര്‍പ്പ് ഉണ്ടാവും എന്ന കാര്യം ഉറപ്പാണ്. എകെ ശശീന്ദ്രന്‍റെ ആശീര്‍വാദത്തോടെ മുതിർന്ന നേതാവ് പി.കെ. രാജൻമാസ്റ്ററുടെ നേതൃത്വത്തിൽ ഇടത് അനുകൂലികളും തങ്ങളുടെ ചേരിയിലേക്ക് ആളെ കൂട്ടുന്നുണ്ട്.