പാലായിലെ പത്താം വാര്‍ഡ്! ഒരു പടിഞ്ഞാറേക്കര പോരാട്ടം... ആര് ജയിച്ചാലും ആര് തോറ്റാലും ഫലം ഇങ്ങനെ
കോട്ടയം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത് കോട്ടയം ജില്ലയിലേക്കാണ്. ജില്ലയില്‍ ഉറ്റുനോക്കുന്നത് പാലാ മുനിസിപ്പാലിറ്റിയിലേക്കും. എന്നാല്‍ പാലാ മുനിസിപ്പാലിറ്റി ഇപ്പോള്‍ ഉറ്റുനോക്കുന്നത് പത്താം വാര്‍ഡ് ആയി മൊണാസ്ട്രിയിലേക്കാണ്.
കോട്ടയത്ത് ബിജെപിയുടെ വോട്ട് കച്ചവടമോ... 200 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല; പിന്നില്‍ എന്ത് രഹസ്യം
ജോസും ജോസഫും പിരിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസിന്റെ രണ്ട് ധ്രുവങ്ങളില്‍ ആയിപ്പോയ ഒരു കുടുംബത്തിലെ രണ്ട് പേര്‍ തമ്മിലാണ് ഇവിടത്തെ പോരാട്ടം. അത് മാത്രമല്ല, അതിലെ കാര്യം. പത്താം വാര്‍ഡില്‍ ആര് ജയിച്ചാലും അത് ഒരു കുടുംബത്തിന്റെ വിജയമാണ്. തോറ്റാല്‍ അതേ കുടുംബത്തിന്റെ പരാജയവും.
പത്താം വാര്‍ഡ്
പാലാ മുനിസിപ്പാലിറ്റിയിലെ പത്താം വാര്‍ഡ് ആയ മൊണാസ്ട്രിയില്‍ കാലങ്ങളായി കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് മാത്രമേ വിജയിച്ചിട്ടുള്ളു. ഇത്തവണ അത് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് ആയിരിക്കുമോ അതോ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ആയിരിക്കുമോ എന്നാണ് ചോദ്യം.
പടിഞ്ഞാറേക്കര കുടുംബം
1988 മുതല്‍ പടിഞ്ഞാറേക്കര കുടുംബത്തില്‍ നിന്നുള്ളവര്‍ മാത്രമേ പത്താം വാര്‍ഡില്‍ നിന്ന് വിജയിച്ചിട്ടുള്ളു. ഇവിടെ നിന്ന് ജയിച്ചുകയറിയവര്‍ നഗസസഭ അധ്യക്ഷന്‍മാരും ഉപാധ്യക്ഷന്‍മാരും ഒക്കെ ആയി. ജോസ് പടിഞ്ഞാറാക്കേരയില്‍ നിന്നായിരുന്നു തുടക്കം.
അടിച്ചുപിരിഞ്ഞു
ജോസ് കെ മാണിയും പിജെ ജോസഫും അടിച്ചുപിരിഞ്ഞപ്പോള്‍ പടിഞ്ഞാറേക്കര കുടുംബത്തിലും രാഷ്ട്രീയ വിള്ളലുണ്ടായി. ജോസിനെ പിന്തുണയ്ക്കുന്ന ആന്റോ പടിഞ്ഞാറേക്കരയും ജോസഫിനെ പിന്തുണയ്ക്കുന്ന കുര്യാക്കോസ് പടവനും തമ്മിലാണ് ഇത്തവ നേരിട്ട് പോരിനിറങ്ങുന്നത്.
ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികള്‍
ആന്റോ പടിഞ്ഞാറേക്കരയാണ് ഇത്തവണത്തെ കേരള കോണ്‍ഗ്രസ് എമ്മിന്റേയും എല്‍ഡിഎഫിന്റേയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. കുര്യാക്കോസ് പടവന്‍ ജോസഫ് ഗ്രൂപ്പിന്റേയും യുഡിഎഫിന്റേയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയും. കഴിഞ്ഞതവണ നഗരസഭ ഉപാധ്യക്ഷനും അതിന് മുമ്പ് നഗരസഭ അധ്യക്ഷനും ആയിരുന്നു കുര്യാക്കോസ്.
ചിഹ്നം കൂടെയുണ്ട്
പാലായില്‍ ജയിക്കുക എന്നത് ജോസ് കെ മാണിയെ സംബന്ധിച്ച് ജീവന്‍ മരണ പ്രശ്‌നമാണ്. പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടിയതിന്റെ ആശ്വാസം ജോസിനുണ്ട്. എന്നാല്‍ കുര്യാക്കോസ് പടവന്റെ ഭരണ മികവ് കൊണ്ട് ആ പ്രശ്‌നങ്ങളെല്ലാം മറികടന്ന് വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ജോസഫും യുഡിഎഫും.
കടുത്ത മത്സരം
ആകെ 26 വാര്‍ഡുകളാണ് പാലാ മുനിസിപ്പാലിറ്റിയില്‍ ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതില്‍ 17 എണ്ണത്തിലും വിജയിച്ചത് കേരള കോണ്‍ഗ്രസ് എം ആയിരുന്നു. ഇത്തവണ കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ എന്ത് സംഭവിക്കും എന്ന് അറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്.
നിലനിൽപിന്റെ പ്രശ്നം
ജോസ് കെ മാണിയ്ക്കും പിജെ ജോസഫിനും ഇത് നിലനിൽപിന് വേണ്ടിയുള്ള പോരാട്ടമാണ്. തിരഞ്ഞെടുപ്പിന് മുന്പേ ചിഹ്നവും പാർട്ടിയുടെ പേരും സ്വന്തമാക്കി ജോസ് കെ മാണി ചെറിയ വിജയം നേടിക്കഴിഞ്ഞു. യുഡിഎഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ജോസഫ്. ജോസിനൊപ്പമുണ്ടായിരുന്ന പലരും തനിക്കൊന്നും വന്നുചേർന്നു എന്ന ആശ്വാസം ജോസഫിനുണ്ട്.
കോൺഗ്രസിനും സിപിഎമ്മിനും
കോൺഗ്രസിന് ഇത് ശരിക്കും മികച്ച അവസരമാണ്. ഇത്രയും കാലം കോട്ടയം ജില്ലയിൽ യുഡിഎഫിലെ അപ്രമാദിത്തം കെഎം മാണിയ്ക്കും കേരള കോൺഗ്രസ് എമ്മിനും ആയിരുന്നു. അത് പൊളിച്ചെഴുതാൻ കോൺഗ്രസിന് ലഭിച്ച അവസരമായി ഇതിനെ കാണുന്നവരുണ്ട്.
ഇത്രകാലും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ പറ്റാതിരുന്ന ഒരു ജില്ലയിൽ അടിത്തറ കെട്ടിപ്പടുക്കാൻ സിപിഎമ്മിനും എൽഡിഎഫിനും ലഭിച്ച അവസരം കൂടിയാണിത്.
തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് സിപിഎം-ജോസ് സഖ്യം;കോട്ടയത്ത് തനിച്ച് കൂറ്റൻ വിജയം നേടി കോൺഗ്രസ്