കോട്ടയം കളികളില്‍ കണ്ണുനട്ട് കേരളം... ഇഞ്ചോടിഞ്ചെന്ന് യുഡിഎഫ് വിലയിരുത്തല്‍, ഷുവര്‍ ബെറ്റെന്ന് സിപിഎം
കോട്ടയം: കോട്ടയം ജില്ലയില്‍ ആകെ 9 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. സാധാരണ ഗതിയില്‍ യുഡിഎഫിന്റെ ഉരുക്കുകോട്ടയാണ് കോട്ടയം. എന്നാല്‍ ഇത്തവണ എന്താകും സ്ഥിതി എന്നറിയാനാണ് കേരളം ഉറ്റുനോക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചെഞ്ചോരച്ചുവപ്പിലാണ് കോട്ടയം ജില്ല മുഴുവനും. ഒരുപക്ഷേ, ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകും ഇടതുപക്ഷത്തിന് ഇത്രയും വലിയ നേട്ടം ജില്ലയില്‍ ഉണ്ടാക്കാന്‍ ആയത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ തങ്ങള്‍ മുന്നേറും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്താണ് കോട്ടയത്തെ സ്ഥിതി...
തമിഴ്നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍
ഒമ്പതില്‍ ഒമ്പതും!
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ എല്ലാം തന്നെ എല്‍ഡിഎഫിനാണ് ലീഡ് ലഭിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും
കഴിഞ്ഞ അമ്പത് വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുടെ കൈയ്യിലാണ് പുതുപ്പള്ളി മണ്ഡലം. ആ പുതുപ്പള്ളിയിലും ഇത്തവണ എല്‍ഡിഎഫിനാണ് ലീഡ്. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ശരിക്കും ഞെട്ടിച്ച ഒന്നായിരുന്നു ഈ മുന്നേറ്റം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ജോസിന്റെ വരവ്
യുഡിഎഫിനെ ക്ഷയിപ്പിച്ചതില്‍ ഏറ്റവും പ്രധാനം ജോസ് കെ മാണിയുടെ കൊഴിഞ്ഞു പോക്കാണ്. എന്നാല്‍ എല്‍ഡിഎഫിന് ഗുണമായത്, ജോസിന്റെ വരവ് മാത്രമല്ല. ക്രൈസ്തവ സമുദായാംഗങ്ങള്‍ക്ക് യുഡിഎഫിലുണ്ടായ വിശ്വാസ നഷ്ടം കൂടി ആയിരുന്നു ഇടതുമുന്നണിയ്ക്ക് തുണയായത്.
അത് തിരിച്ചുവരും
ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരികെ എത്തുമെന്നാണ് സര്‍വ്വേകളുടെ പ്രവചനം. ഉമ്മന്‍ ചാണ്ടിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ അവര്‍ തയ്യാറാകുമെന്നും പറയുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം യുഡിഎഫിന് കോട്ടയം നിലനിര്‍ത്താന്‍ ആകുമോ എന്നാണ് ചോദ്യം.
പലവഴിക്ക് പ്രശ്നം
നിലവിലുള്ള വോട്ടിനൊപ്പം ജോസ് കെ മാണിയുടെ തെറ്റില്ലാത്ത വോട്ടുകള്‍ കൂടി വരുന്നതോടെ എല്‍ഡിഎഫ് കുറേ കൂടി സുരക്ഷിതമാകുമെന്നാണ് വിലയിരുത്തല്‍. ബിജെപി ശക്തി പ്രാപിക്കുന്നതും ആത്യന്തികമായി യുഡിഎഫിനെ തന്നെ ആയിരിക്കും കോട്ടയത്ത് ബാധിക്കുക.
ജോര്‍ജ്ജിന്റെ അടി
യുഡിഎഫ് പ്രവേശനത്തിനായി കാത്തിരുന്ന പിസി ജോര്‍ജ്ജിനെ കറിവേപ്പില പോലെ ഉപേക്ഷിച്ചതായിരിക്കും യുഡിഎഫ് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന്. ഇത് പല മേഖലകളിലും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. അതിന്റെ ഗുണഫലം മുഴുവന്‍ ലഭിക്കുക എല്‍ഡിഎഫിന് ആയിരിക്കും.
മൂന്നിലൊന്ന് പോലും
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കോട്ടയത്ത് ലഭിച്ചത് വെറും രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ പാലാ പിടിച്ചപ്പോള്‍ മൂന്നിലൊന്ന് സീറ്റുകള്‍ എന്ന് അവകാശപ്പെടാവുന്ന സ്ഥിതിയായി. ജോസ് കെ മാണി മുന്നണിയില്‍ എത്തിയപ്പോള്‍ അത് നാലായി ഉയര്‍ന്നു. ഒടുവില്‍ മാണി സി കാപ്പന് മുന്നണി വിട്ടപ്പോള്‍ തത്വത്തില്‍ മൂന്നിലേക്ക് പിന്നേയും ഒതുങ്ങി.
മെച്ചപ്പെടും
ഏത് വിധത്തില്‍ നോക്കിയാലും നിലവിലെ സ്ഥിതിയില്‍ നിന്നും മെച്ചപ്പെട്ട ഒരു സീറ്റ് നില ആയിരിക്കും എല്‍ഡിഎഫിന് ഈ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍. പാലാ, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
ജോസഫ്
പിജെ ജോസഫിന്റെ രാഷ്ട്രീയ ഭാവി ശരിക്കും നിർണയിക്കുക ഈ തിരഞ്ഞെടുപ്പായിരിക്കും. ജോസഫിൽ നിന്ന് പരമാവധി സീറ്റുകൾ പിടിച്ചെടുത്ത് മത്സരിക്കുക എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. എന്തായാലും മത്സരിക്കുന്ന സീറ്റുകളിൽ വിജയം ഉറപ്പാക്കിയില്ലെങ്കിൽ പിജെ ജോസഫിന്റെ രാഷ്ട്രീയ ഭാവി അവസാനിക്കും
ഒരിക്കല്‍ മാത്രം ചുവന്ന തിരൂര്‍! പിന്നെ 13 തവണയും മുസ്ലീം ലീഗിന്റെ ഹരിത പതാക മാത്രം; ഇക്കുറി എങ്ങനെ
Recommended Video