ആത്മഹത്യാ ഭീഷണി മുഴക്കി വീടുവിട്ടിറങ്ങി: നാടുമുഴുവൻ യുവതിയെ തിരഞ്ഞ് നാട്ടുകാർ, വലവിരിച്ച് കണ്ടെത്തി
കോട്ടയം: കോട്ടയത്ത് ആത്മഹത്യാ ഭീഷണി മുഴക്കി പോലീസിനെയും ബന്ധുക്കളെയും മുൾമുനയിലാക്കിയ വീട്ടമ്മയെ കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നെടുങ്കണ്ടം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് തന്നെയുള്ള കുറ്റിക്കാട്ടിൽ നിന്ന് യുവതിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് യുവതിയെ കാണാതായത്.
ഭർത്താവിന്റെ പീഡനത്തെ തുടർന്ന് വീടുവിട്ടിറങ്ങിയെന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ഇവർ സ്വന്തം വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. പ്രദേശത്തെ പൊതുപ്രവർത്തകരെയെും ഇക്കാര്യം വിളിച്ചറിയിച്ച ശേഷമാണ് ഇവർ മുങ്ങുന്നത്. ഇതോടെ വീട്ടമ്മയെ തിരഞ്ഞ് ബന്ധുക്കളും നാട്ടുകാരും പൊതുപ്രവർത്തകരും നട്ടം തിരിയുകയും ചെയ്തു. ബന്ധുക്കളും നാട്ടുകാരും പതലവണ മാറി മാറി വിളിച്ചെങ്കിലും ഇവർ ഒരിക്കൽ പോലും ഫോണെടുക്കാനും തയ്യാറായില്ല.

ഇതോടെയാണ് വിവരം പോലീസിൽ അറിയിക്കുന്നത്. നെടുങ്കണ്ടം എസ്ഐ കെ ദിലീപ് കുമാറിനെ വിവരമറിയിക്കുകയായിരുന്നു. ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോൺ മൈനർസിറ്റി ഭാഗത്താണെന്ന് കണ്ടെത്തുകയും ചെയ്തു. എസ് ഐ ഹരിദാസ്, സിവിൽ പോലീസ് ഓഫീസർ സഞ്ജു, ഹോംഗാർഡ് ഗോപിനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കാണാതായ യുവതിയ്ക്കായി തിരച്ചിൽ നടത്തിയത്.
ഈ പ്രദേശം കേന്ദ്രീകരിച്ച് തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയത്. ഭർത്താവിൽ നിന്നുള്ള പീഡനം മൂലമാണ് വീട് വിട്ടിറങ്ങിയിട്ടുള്ളതെന്നാണ് ഇവർ പോലീസിന് നൽകിയിട്ടുള് മൊഴി. ഇതോടെ ആരോപണ വിധേയനായ ഭർത്താവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications