കൈത്തറി വികസനത്തിന് കേരള സർക്കാരിന്റെ കൈത്താങ്ങ്; തുറക്കുന്നത് വലിയ സാധ്യതകൾ...
വടകര: കൈത്തറി വികസനത്തിന് സാധ്യതകളേറുന്നു. കൈത്തറി മേഖലയെ ടൂറിസം വികസനവുമായി ബന്ധപ്പെടുത്തിയ കേരള സര്‍ക്കാര്‍ കൈത്തറി വികസനത്തിന് വലിയ സാധ്യതകള്‍ ഉണ്ടാക്കിയിരിക്കയാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ് കെ. ആന്റണി അഭിപ്രായപ്പെട്ടു. കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) 14 ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'പരമ്പരാഗത വ്യവസായം: പ്രതിസന്ധിയും പരിഹാരവും' എന്ന വിഷയം സംബന്ധിച്ച് നടത്തിയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂനിഫോം കൈത്തറി മേഖലയില്‍ നിന്നും വിതരണം ചെയ്‌തു കൊണ്ട് ഏറ്റവും പഴക്കം ചെന്ന പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കൈത്തറി മേഖലയെ സംരക്ഷിച്ച് രാജ്യത്തിനു തന്നെ മാതൃകയാവുന്ന ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. ഒരു ഘട്ടത്തില്‍ മൂന്നര ലക്ഷത്തോളം തൊഴിലാളികളും കുടുംബങ്ങളും ഉണ്ടായിരുന്ന കൈത്തറി മേഖലയില്‍ അവസാനമെടുത്ത സര്‍വെ പ്രകാരം 1,26,000 ഓളം തൊഴിലാളികളും കുടുംബവും മാത്രമെ നിലവിലുള്ളു.

ആഗോളവല്‍ക്കരണ നയം വരുന്നതിനു മുമ്പ് കേരളത്തില്‍ നിന്ന് 350 കോടി രൂപയുടെ കൈത്തറി ഉല്‍പന്നങ്ങള്‍ കയറ്റി അയച്ച സ്ഥാനത്ത് ഇന്ന് 100 കോടിക്ക് താഴെ മാത്രമായി ചുരുങ്ങിയിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ പടിപടിയായി ഇല്ലായ്‌മ ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും ആവശ്യമായിരിക്കയാണെന്ന് തുടര്‍ന്നു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കെകെ മമ്മു അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), താവം ബാലകൃഷ്‌ണന്‍ (എ.ഐ.ടി.യു.സി), സി. ബാലന്‍ (എച്ച്.എം.എസ്), അരക്കന്‍ ബാലന്‍ (സി.ഐ.ടി.യു), വേണു കക്കട്ടില്‍, സി. ഭാസ്‌കരന്‍, പി. ഗോപാലന്‍, ടി.പി. ഗോപാലന്‍, കെ. മനോഹരന്‍, സി.എച്ച്.നാണു, എ.കെ. ബാലന്‍, കെ.സി. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം എടോടി കേളുവേട്ടന്‍ സ്‌മാരക മന്ദിരത്തില്‍ നടന്നു . സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്‌ഘാടനം ചെയ്തു . സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 225 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു .
പടം. കൈത്തറി തൊഴിലാളി കൗണ്‍സില്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജോര്‍ജ് കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്നു.












Click it and Unblock the Notifications