കോഴിക്കോട് 15 തദ്ദേശസ്ഥാപനങ്ങളെ സമ്പൂർണ മാലിന്യമുക്തമാക്കാൻ നീക്കം; വിപുലമായ പദ്ധതിയുമായി ഭരണകൂടം
കോഴിക്കോട്: അങ്ങാടി മാലിന്യങ്ങളെപ്പറ്റി പരാതികള്‍ പ്രവഹിക്കുമ്പോഴും കോഴിക്കോട് ജില്ലയില്‍ 15 തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ ഊര്‍ജിത ശ്രമം. ഒക്‌റ്റോബര്‍ 31നകമാണ് ആദ്യഘട്ടമായി 15 തദ്ദേശസ്ഥാപനങ്ങളെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നത്. ബാലുശ്ശേരി, തിരുവമ്പാടി, ചേമഞ്ചേരി, മേപ്പയൂര്‍, മാവൂര്‍, അഴിയൂര്‍, ചോറോട്, എറാമല, ഒഞ്ചിയം, കുന്നുമ്മല്‍, കുറ്റ്യാടി, മരുതോങ്കല, വേളം എന്നീ പഞ്ചായത്തുകളെയും കൊയിലാണ്ടി, വടകര മുനിസിപ്പാലിറ്റികളെയുമാണ് ആദ്യഘട്ടത്തില്‍ ബീക്കണ്‍ പഞ്ചായത്തുകളാക്കി മാറ്റാന്‍ ശ്രമിക്കുന്നത്.
മുനിസിപ്പാലിറ്റികളെയും ഗ്രാമപഞ്ചായത്തുകളെയും മാലിന്യമുക്തമാക്കുന്നതിനായി ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബീക്കണ്‍ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പഞ്ചായത്തുകളെ സജ്ജരാക്കുന്നതാണ് ബീക്കണ്‍ മാതൃക. ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ശുചിത്വ മാലിന്യ സംസ്‌കരണ കണ്‍സള്‍ട്ടന്റ് എന്‍ ജഗജീവന്‍ പദ്ധതി വിശദീകരണം നടത്തി.

പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പ്രകൃതി സൗഹൃദ രീതികള്‍ സ്വീകരിക്കുക എന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെയാണ് ബീക്കണ്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി ആയി പ്രഖ്യാപിക്കുക. മാലിന്യ ശേഖരണത്തിനും അവ തരംതിരിച്ച് സൂക്ഷിക്കുന്നതിനും സംസ്‌കരണത്തിനും വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഈ പഞ്ചായത്തുകള്‍ ഉറപ്പുവരുത്തും. ഉറവിട മാലിന്യ സംസ്‌കരണം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പു വരുത്തുകയും, പൊതു നിരത്തുകളും ജലാശയങ്ങളും മാലിന്യ രഹിതമാക്കുകയും, പുനരുപയോഗം സാധ്യമല്ലാത്തവയെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് ബീക്കണ്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി പ്രവര്‍ത്തിക്കുക.












Click it and Unblock the Notifications