കോഴിക്കോട് ചെറുവാടി പഴംപറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: മലപ്പുറം - കോഴിക്കോട് ജില്ലാതിർത്തിയായ പഴം പറമ്പിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് 2 പേർ മരിച്ചു. വാഴക്കാടിനടുത്ത് ഓമാനൂർ സ്വദേശി വിനു, പഴം പറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം നടന്നത്. ചെങ്കൽ മെഷീന്റെ ഡ്രൈവർമാരാണ് മരിച്ച 2 പേരും.
രാവിലെ ജോലിക്കെത്തിയ ഇവരൂടെ മേലേക്ക് വലിയ തോതിൽ കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണിടിയുകയും മൺകൂനക്കിടയിലെ കൂറ്റന്‍ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. ഈ സമയത്ത് 20 ഓളം തൊഴിലാളികൾ ഇവിടെ ജോലിക്കുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

ഉടൻതന്നെ ക്വാറിയിലെ ജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയർഫോഴ്സ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ ഒരാളെ 10 മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
തിരുവമ്പാടി സിഐ രാജപ്പൻ, മുക്കം എസ്ഐ കെ ഷാജിദ്, ജനമൈത്രി പോലീസുകാരായ എഎസ്ഐ അസ്സയിൻ, സിപിഒ സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തംഗം സികെ കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണൻ, കെപി ചന്ദ്രൻ, മുഹമ്മദ് തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു.












Click it and Unblock the Notifications