കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ആത്മഹത്യ ചെയ്ത 68 വയസുകാരനടക്കം 6 പേര്‍ക്ക്
കോഴിക്കോട് : ജില്ലയില്‍ ഇന്ന് ആറു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 267 ആയി. പോസിറ്റീവായവരില്‍ അഞ്ചു പേർ വിദേശത്ത് ( യുണൈറ്റഡ് കിങ്ഡം - 1,സൗദി അറേബ്യ- 1, കുവൈറ്റ് - 3) നിന്നും എത്തിയവരാണ്. ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 26 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 52 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നുപേര്‍ കണ്ണൂരിലും, രണ്ടുപേര്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
ഇന്ന് 448 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 13,222 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 12,464 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 12,166 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 758 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇന്ന് 15 പേര് കൂടി രോഗമുക്തി നേടിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചേവരമ്പലം സ്വദേശിനികള്‍ (67, 24), ഒഞ്ചിയം സ്വദേശി (59), നരിപ്പറ്റ സ്വദേശി (26), കാവിലുംപാറ സ്വദേശി (50), രാമനാട്ടുകര സ്വദേശി (57), ചെലവൂര്‍ സ്വദേശി (52), തൊണ്ടയാട് സ്വദേശിനി (25), പയ്യോളി സ്വദേശി (46), ചോറോട് സ്വദേശി (46), ഒളവണ്ണ സ്വദേശി (58), മലപ്പുറം സ്വദേശികള്‍ (43, 48), വയനാട് സ്വദേശി (36), എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന താമരശ്ശേരി സ്വദേശി (25) എന്നിവരാണ് രോഗമുക്തരായത്.
ഇന്ന് പുതുതായി വന്ന 692 പേര് ഉള്‍പ്പെടെ ജില്ലയില്‍ 19,413 പേര് നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 47,918 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 26 പേര് ഉള്‍പ്പെടെ 175 പേര് ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 118 പേര് മെഡിക്കല്‍ കോളേജിലും 57 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 39 പേര് ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ജില്ലയില്‍ ഇന്ന് വന്ന 409 പേര് ഉള്‍പ്പെടെ ആകെ 11,918 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 460 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,396 പേര് വീടുകളിലും 62 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 153 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 6,195 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.