കുഴൽപ്പണ ഇടപാടുകാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയില്‍: അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളും!
കോഴിക്കോട്: കുഴൽപ്പണം അടക്കമുള്ള അനധികൃത ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന ആറംഗ സംഘം വടകരയിൽ അറസ്റ്റിലായി. കൊലപാതകമടക്കം നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പോലീസ് അറിയിച്ചു. വില്യാപ്പള്ളി താഴെ ചാലിൽ റഷീദ് (37), തലശേരി ധർമടം പാലയാട് കൃഷ്ണരാധയിൽ സജീവൻ (45), പാലയാട് ലബ്‌നാ നിവാസിൽ ലെനീഷ് (36), ധർമടം വാഴയിൽ ഷിജിൻ എന്ന കുട്ടു (29), തലശേരി ചക്കരക്കൽ ഏച്ചൂർ ചാലിൽ അശ്വന്ത് (24), പാലയാട് ശ്രീപദത്തിൽ സജിത്ത് എന്ന ജിമ്മൻ (34) എന്നിവരെയാണ് വടകര സിഐ എം.എം.അബ്ദുൾ കരീമിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടകര ടൗണിൽ വച്ച് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ഇവരുടെ സ്വിഫ്റ്റ് കാർ സിനിമാ സ്റ്റൈലിൽ പിന്തുടർന്നു പിടികൂടുകയായിരുന്നു. പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് വടകര പേരാമ്പ്ര റോഡിലെ ചെറുവണ്ണൂരിൽ ഒരു വീട്ടിന്റെ മതിലിൽ കാർ ഇടിച്ച് കയറ്റി പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ആറു പേരെയും പിടികൂടുകയായിരുന്നു.

കുഴല്‍പ്പണ സംഘത്തിന്റെ നീക്കങ്ങള്‍
വടകര, വില്യാപ്പള്ളി ഭാഗങ്ങളിൽ കുഴൽപ്പണം വിതരണം ചെയ്യുന്ന സംഘത്തിന്റെ നീക്കങ്ങൾ സംഘത്തെ അറിയിക്കുന്ന പ്രധാനിയാണ് റഷീദ്. ഇയ്യാൾ പതിനൊന്ന് വർഷം കുഴൽപ്പണ വിതരണ ശൃംഖലയിലെ കണ്ണിയായിരുന്നു. പിന്നീടാണ് ഇടപാടുകാരെ ആക്രമിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിൽ എത്തിയത്. 2017 ൽ കർണാടകയിലെ കുട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു 85 ലക്ഷം രൂപ ഹവാല പണം തട്ടിയെടുത്ത കേസിൽ പ്രതിയാണിയാൾ.

കൊലപാതക ശ്രമവും പിടിച്ചുപറിയും
കേസില്‍ അറസ്റ്റിലായ മറ്റുള്ളവർ തലശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചു പറി, അബ്കാരി കേസ്, ബൈക്ക് കത്തിച്ച കേസ് എന്നിവയിൽ പ്രതികളാണ്. പ്രതികൾക്കെതിരെ രാഷ്ട്രീയ കേസുകളാണ് കൂടുതലായുള്ളത്. പിടിയിലായ സജീവൻ എട്ട് മാസം മുൻപ് ധർമടം പോലീസ് സ്റ്റേഷൻ പരിധിയിൽ കളവ് കേസിൽ പ്രതിയായിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട് മുപ്പത് ദിവസം ജയിലിലായിരുന്നു. മാഹിയിൽ നിന്നു മദ്യം കടത്തിയ കേസും ഇയാളുടെ പേരിലുണ്ട്. കൂത്തുപറമ്പിലെ സിപിഎം പ്രവർത്തകൻ മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായ ലെനീഷ്. സിപിഎം പ്രവർത്തകൻ അനിലിനെ വെട്ടിയ കേസ്, ബൈക്ക് കത്തിച്ച കേസ്, കുട്ടയിൽ നിന്നും 65 ലക്ഷം തട്ടിയ കേസ് എന്നിവ നിലവിലുണ്ട്. നേരത്തെ ഈ സംഘത്തിൽ ഉണ്ടായിരുന്ന ശരത്ത് എന്ന യുവാവുമായി പണം വീതം വയ്പ്പിനെ ചൊല്ലിയുണ്ടായ തർക്കമുണ്ടാകുകയും ഇയാളെ വെട്ടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും ഇയാൾക്കെതിരേ കേസുണ്ട്.

കൊലപാതക കേസില്‍ പ്രതി
ഓട്ടോ ഡ്രൈവറായ ഷിജിൻ കൊലപാതകക്കേസിൽ പ്രതിയാണ്. കുട്ട ഹവാല തട്ടിപ്പിൽ ആറു മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അടിപിടി കേസുകളിലും ുൾപ്പെട്ടിട്ടുണ്ട്. എൻജിനിയറിംഗ് ബിരുദ ധാരിയായ അശ്വന്ത് സംഘത്തിന്റെ വാഹന ഡ്രൈവർ കൂടിയാണ്. കുട്ട ഹവാല തട്ടിപ്പ് കേസ്, അടിപിടി കേസ് എന്നിവ ഇയാളുടെ പേരിലുണ്ട്. സജിത്ത് എന്ന ജിമ്മന് മറ്റു കേസുകൾ ഒന്നും തന്നെയില്ല. എസ്‌ഐ കെ.പി.ഷൈൻ, എഎസ്‌ഐമാരായ സി.എച്ച്.ഗംഗാധരൻ, കെ.പി.രാജീവൻ, സീനിയർ സിപിഒ യൂസഫ്, പ്രദീപൻ, വി.വി.ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications