കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ വീണ്ടും അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ വീണ്ടും അപകടം. പൊറ്റമ്മലില്‍ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകന്നുവീണ് രണ്ട് പേർ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ കാർത്തിക്കും സലീമുമാണ് മരിച്ചത്. അപകട സമയത്ത് സലീമും കാർത്തിക്കുമടക്കം അഞ്ച് പേരാണ് സ്ഥലത്തുണ്ടായിരുന്നത്.
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു:- ജാതി സെന്‍സസില്‍ അടിതെറ്റി ബി ജെ പി, എന്‍ ഡി എയില്‍ വീണ്ടും മുറവിളി, അത്തവാലെയ്ക്കും അതേ ആവശ്യം
നാലാം നിലയില്‍ നിര്‍മ്മാണത്തിലിരുന്ന ഭീം തകര്‍ന്ന് വീഴുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സലീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. പരിക്കേറ്റ തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ നില അതീവ ഗുരുതരമാണ്. ജീവാനന്ദമാണ് പരിക്കേറ്റ തൊഴിലാളി. അപകട സ്ഥലം കോഴിക്കോട് സിറ്റി ഡി സി പി സ്വപ്നിൽ മഹാജൻ സന്ദർശിച്ചു. സംഭവത്തില്‍ കേസ് എടുത്തെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് സിറ്റി ഡി സി പി സ്വപ്നിൽ മഹാജൻ പറഞ്ഞു. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡി സി പി സ്വപ്നിൽ മഹാജൻ പറഞ്ഞു.

കഴിഞ്ഞ ദിവസവും കോഴിക്കോട് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ അപകടം ഉണ്ടായിരുന്നു. പെരുമണ്ണയില്‍ മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണ് ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. ഏഴുമീറ്ററോളം ഉയരമുള്ള ഈ സ്ഥലത്ത് പില്ലര്‍ കെട്ടി മതില്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മുകളില്‍ നിന്നും മണ്ണ് ഇടിയുകയായിരുന്നു. മുകളിലായി കുറേയേറെ വീടുകളുണ്ട്. ഈ വീടുകള്‍ക്ക് സംരക്ഷണ ഭിത്തി കെട്ടുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുക്കുന്ന നാല് തൊഴിലാളികളാണ് ആ സമയത്ത് അവിടെയുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മണ്ണ് ഇടിയുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയും രണ്ടുപേര്‍ മണ്ണിനടിയില്‍പ്പെടുകയുമായിരുന്നു. ഇതില്‍ സ്വാമിയെന്നയാളെ ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ബൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ അപകടത്തിന്റെ നടുക്കം മാറുന്നതിന് മുന്‍പാണ് ഇപ്പോള്‍ വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications