പുഴയില്‍ പിന്നീടിറങ്ങാം, മഴയൊന്നു മാറിക്കോട്ടെ; അപകടങ്ങള്‍ ഒളിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങള്‍
മുക്കം: മഴക്കാലമായതോടെ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. പതങ്കയം, അരിപ്പാറ, തുഷാരഗിരി, കക്കാടംപൊയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അപകടമേഖലയാവുന്നത്. ഫയര്‍ഫോഴ്‌സ്, പൊലീസ്, നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന മുന്നറിയിപ്പ് സഞ്ചാരികള്‍ പാടെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്.
വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം.. 'സൂപര്‍ 75'.. ചുമതല യൂത്ത് കോണ്‍ഗ്രസിന്! മഹാരാഷ്ട്രയില്‍ നീക്കം ഇങ്ങനെ
പ്രകൃതിരമണീയമായ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഈ കനത്ത മഴയത്തും നിരവധി പേരാണ് സന്ദര്‍ശകരായി എത്തുന്നത്. എന്നാല്‍, പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ഇവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കുകൂടി ചെയ്യുന്നതോടെ അപകട സാധ്യത വര്‍ധിക്കുന്നു.
കഴിഞ്ഞ ദിവസം പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ മൂന്നു യുവാക്കള്‍ കുടുങ്ങിയിരുന്നു. നാട്ടുകാര്‍ കണ്ടതുകൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. പുഴയിലിറങ്ങിയ ഉടന്‍ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കരയ്‌ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ മുക്കത്ത് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും ഓമശേരി, മുറമ്പാത്തി രക്ഷാസേനയും മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇവരെ കരെയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞത്.
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പലപ്പോഴും മഴയുണ്ടാവണമെന്നില്ല. അതേസമയം, മലമുകളില്‍ മഴ പെയ്യുകയായിരിക്കും. ഈ വെള്ളം പുഴയിലേക്കു കുതിച്ചെത്തും. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ഇതുപോലെ സംഭവിച്ചേക്കാം. പെട്ടെന്ന് വെള്ളം ഉയരുന്നതോടെ സ്ഥലം പരിചയമില്ലാത്തവര്‍ വെപ്രാളത്തിലാവും. പലരും അപകടത്തില്‍ പെടുകയും ചെയ്യും.
അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്ള സ്ഥലങ്ങളും ഇല്ലാത്ത പ്രദേശങ്ങളും ഉണ്ട്. ഉള്ളേടത്തുതന്നെ സഞ്ചാരികള്‍ ഈ മുന്നറിയിപ്പുകള്‍ ഗൗനിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പലരും ലഹരി ഉപയോഗിച്ച ശേഷമാണ് വെള്ളത്തില്‍ ഇറങ്ങുന്നത്. ഇതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.