'ഈ പുറമൊന്ന് നോക്ക്, ക്രൂരമായി അടിച്ചു': മേപ്പാടി പോളി അക്രമ കേസിലെ പ്രതിക്ക് പേരാമ്പ്രയില്‍ മർദ്ദനം
കോഴിക്കോട്: വയനാട് മേപ്പാടി പോളിടെക്നിക്ക് കോളേജില്‍ എസ് എഫ് ഐ നേതാവ് അപർണ്ണയെ ആക്രമിച്ച കേസിലെ പ്രതിക്ക് പേരാമ്പ്രയില്‍ ക്രൂരമർദ്ദനം. പേരാമ്പ്ര സ്വദേശി അഭിനവിന് തിങ്കളാഴ്ച രാത്രിയോടെയാണ് മർദ്ദനമേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ അഭിനവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആയുധധാരികളായ സംഘമാണ് തന്നെ ആക്രമിച്ചതെന്നാണ് അഭിനവ് വ്യക്തമാക്കുന്നത്. 'നിങ്ങള്‍ ഈ പുറമൊന്ന് നോക്ക്, അഞ്ചെട്ട് ആളുകള്‍ വന്ന് ക്രൂരമായി അടിച്ചു, തലയിലും കൈക്കും തുന്നലുണ്ട്. ആണിയടച്ച പട്ടിക, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ ആയുധങ്ങളുമുണ്ടായിരുന്നു ബാക്കിക്ക് പോവുകയാണെങ്കില്‍ ഇനിയും അടിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ എസ് എഫ് ഐ ക്കാരാണെന്ന് അക്രമിക്കാനെത്തിയവർ പറഞ്ഞു'- അഭിനവ് പറയുന്നു.
നേതാവിനെ ആക്രമിച്ച കേസിലെ പ്രതി. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ ആക്രമിച്ച കേസിലാണ് അഭിനവ് പ്രതിയായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ് എഫ് ഐയുടെ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്ത് വന്ന അപർണ്ണയും ഇത് തന്നെയാണ് അഭിപ്രായപ്പെടുന്നത്.
ആരാധകര്‍ കരുതിയത് പോലെയല്ല കാര്യങ്ങള്‍; ആ ചോദ്യത്തിനുള്ള ഉത്തരം നല്‍കി ജാസ്മിന്‍
വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും എസ് എഫ് ഐ നേരത്തെ പുറത്ത് വിട്ടിരുന്നു. അതേസമയം, അപർണയെ ആക്രമിച്ച സംഭവത്തിൽ നിലവിൽ നാല് പേരാണ് റിമാൻഡിലുള്ളതെന്ന് മേപ്പാടി പോലീസ് വ്യക്തമാക്കി. വടകര സ്വദേശി കിരൺരാജ്, അലൻ ആന്റണി, ഷിബിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നാല് പേരും കെ.എസ്.യു പ്രവർത്തകരാണെന്നും പോലീസ് പറഞ്ഞു. പേരാമ്പ്രയില്‍ മർദ്ദനമേറ്റ അഭിനവും കെ എസ് യു പ്രവർത്തകനാണ്.
റിമാന്റിൽ കഴിയുന്ന വടകര സ്വദേശികളായ രണ്ടുപേരുടെ ബൈക്കുകള്‍ ഇന്നലെ രാത്രി അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. വടകര വൈക്കിലശേരി റോഡ് സ്വദേശി കെ.ടി.അതുലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകള്‍ വീടിനു സമീപത്തെ റോഡിലേക്ക് തള്ളിമാറ്റിയ ശേഷം തീകൊളുത്തുകയായിരുന്നു. കേസിൽ റിമാന്റിൽ കഴിയുന്ന ഏറാമല സ്വദേശി കിരൺരാജിന്റേതാണ് തീവെച്ച് നശിപ്പിക്കപ്പെട്ട രണ്ടാമത്തെ ബൈക്ക്. വെള്ളിയാഴ്ചയുണ്ടായ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് അതുൽ, കിരൺരാജ് എന്നിവർ ഉൾപെടെ മൂന്നാം വർഷ വിദ്യാർഥികളായ നാലു പേരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.