നാദാപുരം വലിയ പള്ളി സന്ദർശന അനുമതി ഇന്നത്തോടെ അവസാനിക്കും
കോഴിക്കോട് : നാദാപുരം വലിയ പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അനുമതി ലഭിച്ചതോടെ പള്ളിയിൽ വൻ തിരക്ക് . മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് പള്ളിയിൽ സ്‌ത്രീകൾക്ക് സന്ദർശന അനുമതി ലഭിക്കുന്നത്. വൻ തോതിൽ സ്‌ത്രീകൾ എത്തിയതോടെ നാദാപുരം ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ് തുടങ്ങിയത്. ഇന്നലെ രാവിലെ എട്ടു മണി മുതൽ തന്നെ പള്ളി കാണാനായി ദൂര സ്ഥലങ്ങളിൽ നിന്നു പോലും സ്ത്രീകളെത്തി തുടങ്ങിയിരുന്നു.
നാദാപുരത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. ഇതിന് പിന്നാലെ സ്ത്രീകൾക്ക് സൗകര്യമൊരുക്കാൻ വനിത വളന്റിയർമാരും രംഗത്തെത്തി. നൂറു വർഷത്തിലധികം പഴക്കമുള്ള പള്ളിയാണ് ഇത്. 32 വർഷങ്ങൾക്കു മുമ്പാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം ലഭിച്ചിരുന്നത്.

നിരവധി മുൻകാല പണ്ഡിതരുടെ മഖ്ബറകൾ ഇവിടെയുണ്ട്. സുന്നി പണ്ഡിതരുടെ നേതൃത്വത്തിൽ ഇവിടെ പ്രത്യേക പ്രാർഥന നടന്നു. സ്ത്രീകൾക്ക് നൽകിയ സന്ദർശനം ഇന്ന് അവസാനിക്കും. കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണിത പള്ളിയാണ് 120 വര്‍ഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി.
കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. വാസ്തുശില്പ കലയുടെ സവിശേഷതകളാലു പള്ളി വളരെ ശ്രദ്ധേയമാണ്. പള്ളിയുടെ ഉള്ളില്‍ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക് ബലമേകുന്നത്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂര്‍ണമായും മരത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. പള്ളിയുടെ നിര്‍മാണത്തിന് ഒരുപാടു വര്‍ഷങ്ങള്‍ സമയമെടുത്തെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു രേഖയും ലഭ്യമായിട്ടില്ല.












Click it and Unblock the Notifications