സിപിഎം നേതാക്കൾ തമ്മിൽ നടുറോഡിൽ കയ്യാങ്കളി; പിടിച്ച് മാറ്റിയത് ആഹ്ലാദ പ്രകടനത്തിനെത്തിയ യുഡിഎഫുകാർ
കോഴിക്കോട്: യുഡിഎഫ് സ്ഥാനാർഥിക്കു വോട്ടു മറിച്ചെന്ന ആരോപണത്തെ തുടർന്നു നടുറോഡിൽ പരസ്പരം കയ്യാങ്കളി നടത്തിയ രണ്ട് സിപിഎം നേതാക്കൾ വെട്ടിലായി. ഇവരിലൊരാൾക്കെതിരേ അടിയന്തര നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു. രണ്ടാമനെതിരേ അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
കോഴിക്കോട് മണ്ഡലത്തിലെ ചെലവൂർ മൂഴിക്കലിലാണ് സംഭവം. പ്രദേശത്തെ 111-ാം നമ്പർ ബൂത്തിൽ വോട്ടുചോർച്ചയുണ്ടായെന്നാണ് ആരോപണം. മൂഴിക്കൽ ബ്രാഞ്ച് സെക്രട്ടറി സക്കീറും ചെലവൂർ ലോക്കൽ കമ്മിറ്റി അംഗം മാസിൻ റഹ്മാനും തമ്മിലാണ് തർക്കവും കയ്യാങ്കളിയുമുണ്ടായത്. മുമ്പ് യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന് അനുകൂലമായി വോട്ടുമറിച്ചതിന്റെ പ്രതികാരമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന ആരോപണത്തെച്ചൊല്ലിയായിരുന്നു വാക്കുതർക്കം.

ഇതു മൂത്ത് പരസ്യമായുള്ള കയ്യാങ്കളിയിലെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. റോഡിലിറങ്ങി പിടിവലികൂടിയ നേതാക്കളെ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന യുഡിഎഫ് പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്. ഇതും സിപിഎമ്മിനു ക്ഷീണമായി. തുടർന്നാണ് പാർട്ടി അടിയന്തര നടപടിയെടുത്തത്.
സക്കീറിനെ മൂന്നുമാസത്തേക്ക് മാറ്റി നിർത്താനാണ് ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചത്. മാസിൻ റഹ്മാനെതിരേ അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിക്കാനാണ് ലോക്കൽ കമ്മിറ്റി തീരുമാനം. അതേസമയം ഒരാൾക്കെതിരേ അടിയന്തര നടപടിയും മറ്റേയാൾക്കെതിരേ അന്വേഷണവും നടത്തുന്നത് ഇരട്ടനീതിയാണെന്ന രീതിയിൽ അണികൾക്കിടയിൽ ചർച്ചകളുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും ബ്ലോക്ക് ട്രഷററും കൂടിയാണ് മാസിൻ.












Click it and Unblock the Notifications