'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം
കോഴിക്കോട്: കൊവിഡ് പ്രതിസന്ധികള്‍ക്കിടെ ഏറെ പ്രതീക്ഷകളോടെ നാട്ടിലേക്ക് തിരിച്ച ഒരു കൂട്ടം മനുഷ്യരുടെ ജീവനെടുത്തിരിക്കുകയാണ് കരിപ്പൂര്‍ വിമാന അപകടം. ചിലര്‍ വര്‍ഷങ്ങളായി പ്രവാസികളാണ്. ചിലര്‍ വിസിറ്റിംഗ് വിസയ്ക്ക് പോയി കൊവിഡ് കാരണം ഗള്‍ഫില്‍ കുടുങ്ങിപ്പോയവരാണ്. മടങ്ങിപ്പോന്ന എല്ലാവര്‍ക്കും വീടെത്താനായില്ല.
കരിപ്പൂര്‍ വിമാന അപകടത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ കൂട്ടത്തിലുളള കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഷറഫുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ് വേദനയാവുകയാണ്. ബാക് ടു ഹോം ( തിരികെ വീട്ടിലേക്ക്) എന്നാണ് ഫേസ്ബുക്കില്‍ ഷറഫു കുറിച്ചത്. എന്നാല്‍ ഈ യാത്ര വീടെത്താതെ അവസാനിക്കുമെന്ന് ഷറഫു സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല.

Recommended Video
ഭാര്യയ്ക്കും ഏക മകള്‍ക്കും ഒപ്പം വിമാനത്തിലിരിക്കുന്ന ചിത്രത്തിനൊപ്പമാണ് തിരികെ നാട്ടിലേക്ക് എന്ന് ഷറഫു കുറിച്ചത്. എന്നാല്‍ കരിപ്പൂരിലെ അപകടം ഷറഫുവിന്റെ ജീവനെടുത്തു. പരിക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മകളും ചികിത്സയിലാണ്. ഷറഫുവിന്റെ മരണ ശേഷം ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുകയാണ്.
ദുബായിലെ നാദകിലാണ് ഷറഫു ജോലി ചെയ്തിരുന്നത്. വര്‍ഷങ്ങളായി ഷറഫു പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഷറഫുവിനെ കുറിച്ച് പറയാനുളളത് നല്ലത് മാത്രം. ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ വെച്ചാണ് ഷറഫു മരണത്തിന് കീഴടങ്ങിയത്. പ്രവാസികളുമായി വന്ന എയര്‍ ഇന്ത്യയുടെ വന്ദേ ഭാരത് എക്‌സ്പ്രസ് ആണ് കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ മരണസംഖ്യ ഉയർന്ന് കൊണ്ടിരിക്കുകയാണ്.. ഇതുവരെ 19 പേരാണ് മരണപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും അടക്കമുളളവരാണ് മരിച്ചിരിക്കുന്നത്. ഒന്നര വയസ്സുളള കുഞ്ഞും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്ന്. ഇതില്‍ പത്ത് കുട്ടികളുണ്ടായിരുന്നു. കൂടാതെ കാബിന്‍ ക്രൂ അംഗങ്ങളായ 6 പേരും വിമാനത്തിലുണ്ടായിരുന്നു. 123 പേരാണ് പരിക്കേറ്റ് ആശുപത്രികളിലുളളത്.












Click it and Unblock the Notifications