തെരഞ്ഞെടുപ്പ് ചൂടിനിടെ കുട്ടിസഖാക്കളുടെ തമ്മിൽത്തല്ല്; കോഴിക്കോട് ലോ കോളേജിൽ എസ്എഫ്ഐ-എഐഎസ്എഫ് പോര്, എസ്എഫ്ഐയിൽ നിന്ന് രാജിവെച്ച് എഐഎസ്എഫിലേക്ക് ചേക്കേറിയ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു!
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ സിപിഐയുടെ വിദ്യാർഥിസംഘടനയായ എഐഎസ്എഫിന്റെ പ്രവർത്തകനെ എസ്എഫ്‌ഐക്കാർ ആക്രമിച്ചെന്നു പരാതി. കോളേജ് യൂണിറ്റ് കമ്മറ്റി അംഗം ഡെൽവിൻ അഗസ്റ്റിനെയാണ് ഇതേ കോളജിലെ വിദ്യാർത്ഥികളായ എസ്എഫ്‌ഐ പ്രവർത്തകർ അക്രമിച്ചത്. നേരത്തേ എസ് എഫ് ഐ ഏരിയാ കമ്മിറ്റി അംഗമായിരുന്നു ഡെൽവിൻ.
കോളജിലെ മറ്റു രാഷ്ട്രീയ സംഘടനാ പ്രവർത്തകരെ അക്രമിക്കുന്നതിനെതിരെ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയിൽ ഡെൽവിൻ ചോദ്യം ചെയ്തിരുന്നു. നിലപാടിൽ മാറ്റമുണ്ടാവാത്തതിനെത്തുടർന്നാണ് നടപടിയിൽ പ്രതിഷേധിച്ച് ഡെൽവിൻ എസ് എഫ് ഐയിൽ നിന്നും രാജിവെച്ച് എ ഐ എസ് എഫിൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങിയത്. ഇത് രണ്ടാം തവണയാണ് ഡെൽവിനെതിരെ ആക്രമണം ഉണ്ടാകുന്നത്. അപായപെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് ഡെൽവിൻ പറയുന്നു.

പരിക്കേറ്റ ഡെൽവിൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഇത്തരത്തിൽ ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്നത് ജനാധിപത്യത്തിനു വെല്ലുവിളിയാണെന്ന് എ ഐ എസ് എഫ് പ്രതികരിച്ചു. ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിനിക്കു നേരെ ഭീഷണി ഉയർത്തിയ യൂണിയൻ ജനറൽ സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് കോളെജ് യൂണിയൻ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എസ് എഫ് ഐ അക്രമം അഴിച്ചുവിട്ടതെന്ന് എഐഎസ്എഫ് ആരോപിക്കുന്നു.
യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം എസ് എഫ് ഐ നേതൃത്വം നൽകുന്ന കോളെജ് യൂണിയന്റെയും യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നിരന്തര അക്രമങ്ങളിലൂടെ ക്യാമ്പസിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഈ നിലപാട് തിരുത്തണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും എ ഐ എസ് എഫ് ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനിടെ വിദ്യാർഥിസംഘടനാ പ്രവർത്തകർ പരസ്പരം കലഹിക്കുന്നതിൽ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃത്വത്തിന് അതൃപ്തിയുള്ളതായി വിവരമുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ നേതാക്കൾ ഇടപെട്ടതായാണ് വിവരം.












Click it and Unblock the Notifications