ചുവന്ന ഷർട്ട് ധരിച്ച് തൊപ്പിയിട്ട ആൾ; പെട്രോൾ ട്രെയിനിൽ തളിച്ച് തീ കൊളുത്തി, ഞെട്ടലിൽ യാത്രക്കാർ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് നേരെ തീ കൊളുത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ ദൃക്‌സാക്ഷികള്‍. ചുവന്ന ഷര്‍ട്ട് ധരിച്ച് തൊപ്പിയിട്ട ആളാണ് അക്രമിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. പൊലീസ് സ്ഥലത്ത് നേരത്തെ പരിശോധന നടത്തിയിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.
യാത്രയ്ക്കിടെ ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തിനടുത്ത് എത്തിയപ്പോള്‍ അക്രമി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ തെളിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യാത്രക്കാരെ കോഴിക്കോട്ടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരെയെങ്കിലും ലക്ഷ്യം വച്ചാണോ ആക്രമിച്ചെന്ന കാര്യം വ്യക്തമല്ല. യാതൊരു പ്രകോപനവും കൂടാതെ ഇയാള്‍ തീ കൊളുത്തുകയായിരുന്നു.

അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്ന് പേരെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പൊള്ളലേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. രണ്ട് കുപ്പി പെട്രോളുമായാണ് അക്രമി ട്രെയിനില്‍ കയറിയത്. തീകൊളുത്തുന്നതിന് മുന്‍പ് യാതൊരു തര്‍ക്കവും കംപാര്‍ട്ട്മെന്റില്‍ നടന്നിട്ടില്ലെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റിസര്‍വ്വഡ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു ആക്രമണം.
അതേസമയം. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം ശക്തമാക്കുകയാണ്. തളിപ്പറമ്പ് സ്വദേശിയായ ജ്യോതിന്ദ്രനാഥ്, തൃശൂര്‍ സ്വദേശിയായ പ്രിന്‍സ്, പ്രകാശന്‍, കതിരൂര്‍ സ്വദേശിയായ അനില്‍ കുമാര്‍, ഭാര്യ സജിഷ മകന്‍ അദ്വൈത്, തൃശൂര്‍ സ്വദേശി അശ്വതി, തളിപ്പറമ്പ് സ്വദേശി റൂബി എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. പരസ്പരം ആറിയാവുന്ന ആളുകളായിരുന്നു കംപാര്‍ട്ട് മെന്റിലുണ്ടായിരുന്ന പൊള്ളലേറ്റവരില്‍ ഏറിയ പങ്കും ആളുകള്‍.












Click it and Unblock the Notifications