ജീവിതത്തില്‍ ആദ്യമായി അവര്‍ തീയറ്ററിലെത്തി സിനിമ കണ്ടു; സന്തോഷം അടക്കാനാവാതെ ഏയ്ഞ്ചെല്‍സ് അംഗങ്ങള്‍
കോഴിക്കോട്: പോളിയോ ബാധിച്ച് ചെറുപ്പത്തിൽ തന്നെ അരയ്ക്ക് താഴെ തളർന്നുപോയ പയ്യോളിക്കാരൻ നൗഫലിന്‍റെ സ്വപ്നമായിരുന്നു തീയറ്റില്‍ പോയി ഒരു സിനിമ കാണുകയെന്നത്. നാല് ചുമരുകൾക്കുള്ളില്‍ ജീവിതം കഴിച്ചിരുന്ന അവന്‍റെ സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമായി. നാട്ടുകാരനായ നാടക-സിനിമാ നടൻ നൗഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത ഓടുന്നോൻ എന്ന സിനിമയാണ് കൊയിലാണ്ടിയിലെ തിയേറ്ററിലെത്തി നൗഫല്‍ കണ്ടത്.നൗഫൽ മാത്രമല്ല പൂക്കാട് സ്വദേശിനി പുഷ്പയും ചേലിയ സ്വദേശി പ്രഭാകരനും ശിവാനന്ദനും ജംഷീർ പയ്യോളിയും, അനിലും സന്തോഷും ശിവനും സാബിറയുമെല്ലാം തിയേറ്റലെത്തി.
കിടപ്പുരോഗികളുടെ കൂട്ടായ്മയായ ചേമഞ്ചേരി ഏഞ്ചൽസ് സ്റ്റാർസാണ് കൊയിലാണ്ടി അമ്പാടി തിയേറ്ററിൽ ഇവര്‍ക്ക് സിനിമ കാണാൻ അവസരമൊരുക്കിയത്.
എയ്‍ഞ്ചൽസിന്റെ പ്രധാന സംഘാടകരിലൊരാളാണ് സംവിധായകനായ നൗഷാദ് ഇബ്രാഹിം. സംഘടന ആരംഭിച്ചത് മുതൽ എട്ടുവർഷമായി ഏയ്‍ഞ്ചൽസിനൊപ്പം ഇദ്ദേഹമുണ്ട്. അതുകൊണ്ട് തന്നെ നൗഷാദ് ഒരു സിനിമയൊരുക്കിയപ്പോൾ ഏയ്‍ഞ്ചൽസ് അംഗങ്ങളെല്ലാം അത് കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഇരുപത്തേഴ് വർഷമായി ഏയ്ഞ്ചൽസ് പ്രസിഡന്റ് പ്രഭാകരൻ തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട്. വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിലാണ് ഇദ്ദേഹം നട്ടെല്ലിന് ക്ഷതമേറ്റ് തളർന്ന് കിടപ്പിലായത്. ഉയരത്തിൽ നിന്ന് വീണാണ് സന്തോഷും ശിവനുമെല്ലാം കിടപ്പിലായത്. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്നെങ്കിലും പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നോട്ട് പോകുന്ന ഏയ്ഞ്ചൽസ് സെക്രട്ടറി സാബിറയുടെ നിശ്ചയദാർഢ്യമാണ് അംഗങ്ങളെയെല്ലാം തിയേറ്ററിലെത്തിച്ചത്. ഏയ്ഞ്ചൽസ് വളണ്ടിയർമാരായ മുഹമ്മദ് കോയ, പ്രകാശ്, അഖിൽ, മിനി എന്നിവരുടെ സഹായത്തോടെയാണ് എല്ലാവരും തിയേറ്ററിൽ വന്നത്.
സംവിധായകനായ നൗഷാദ് ഇബ്രാഹിം, ചിത്രത്തിലെ നായിക ജയാ നൗഷാദ്, കഥാപാത്രമായ രവി കാപ്പാട് എന്നിവരോടൊപ്പമിരുന്നാണ് ഏഞ്ചല്‍സ് അംഗങ്ങള്‍ സിനിമ കണ്ടത്. കാലങ്ങൾക്കു ശേഷം ഒരു സിനിമ തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് അംഗങ്ങള്‍ പ്രതികരിച്ചു. മികച്ച പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായിരുന്നു സിനിമയെന്ന് വ്യക്തമാക്കിയ ഇവർ സന്തോഷ് കീഴാറ്റൂരിന്റെ അഭിനയത്തെയും ഏറെ അഭിനന്ദിച്ചു.ഈ സിനിമയിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗ്യം ഭിന്നശേഷിക്കാരായ ആളുകൾക്ക് നീക്കി വെക്കുമെന്ന് നേരത്തെ തന്നെ സിനിമയുടെ നിർമാതാവായ അഡ്വ. സത്യൻ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications