അമിതവേഗം ചോദ്യം ചെയ്തതിനെച്ചൊല്ലി തർക്കം; മർദനമേറ്റ വടകര സ്വദേശി മരിച്ചു
കോഴിക്കോട്: അമിത വേഗത ചോദ്യം ചെയ്തതിനു ടൂറിസ്റ്റ് വാൻ ഡ്രൈവറും സംഘവും ക്രൂരമായി മർദിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോറോട് പെരുമന ക്ഷേത്രത്തിനു സമീപം കൂടത്തിൽ സി കെ വിനോദ് (47) ആണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറേകാലിനായിരുന്നു മരമണം. വർഷങ്ങളായി ചോറോട് താമസിക്കുന്ന വിനോദ് മാഹിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമത്തിന് ഇരയായത്.
കുമാരസ്വാമി സർക്കാരിന് ആശ്വാസം; കർണാടകത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി ഉത്തരവ്
സുഹൃത്തിനോടൊപ്പം മാഹി ഗവ. ആശുപത്രിക്ക് സമീപം ദേശീയപാതയിലൂടെ നടന്നുപോകുമ്പോഴായിരുന്നു സംഭവം. വാൻ അമിത വേഗതയിലായിരുന്നതിനാൽ ഇതേചൊല്ലി വാക്ക് തർക്കമുണ്ടായി. ഇതിന്റെ പേരിൽ ഡ്രൈവർ ഉൾപ്പെടെയുള്ളവർ വിനോദനെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നുവെന്നാണ് പരാതി. വിനോദ് റോഡിൽ തലയിടിച്ച് വീണു. സാരമായി പരിക്കേറ്റ വിനോദിനെ മാഹി ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ കിഴക്കെ പാലക്കുലിൽ ഫർസലി (39) നെ മാഹി പോലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.
മടപ്പള്ളി ആശാരിക്കോട്ട പരേതരായ ചന്തുവിന്റെയും പാറുവിന്റെയും മകനായ വിനോദ് ദീർഘകാലം ഗൾഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം നിർമാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പ്രബിത. സഹോദരങ്ങൾ: അശോകൻ, മനോജൻ, ശോഭ, ശൈല. അശ്രദ്ധയോടെ വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്ത ആളെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതിൽ പ്രദേശത്തു ജനരോഷം ശക്തമാണ്. ചോറോട് പ്രദേശത്ത് ഹർത്താൽ ആചരിച്ചു. മർദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നു ചോറോട് ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു . വിപുലമായ സുഹൃത്ത് ബന്ധത്തിന് ഉടമയായ വിനോദിന്റെ മരണം ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്. തലക്ക് സാരമായി പരിക്കേറ്റ വിനോദ് രക്ഷപ്പെടുമെന്ന് കരുതിയെങ്കിലും രാവിലെയോടെ സ്ഥിതി വഷളായി. സംസ്‌കാരം വൈകുന്നേരം ചോറോട് നടക്കും.
അക്രമത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ചോറോട് എരപുരം എംഎൽപി സ്‌കൂളിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തിൽ വിജില അധ്യക്ഷത വഹിച്ചു. ടി.പി.ബിനിഷ്, പി.പി.ചന്ദ്രശേഖരൻ, ശ്രീധരൻ മടപ്പള്ളി, സതീശൻ കുരിയാടി, അഫ്‌നാസ് ചോറോട്, കെ.വി.മോഹൻദാസ്, ടി.വി.ബാലൻ, ആർ.സത്യൻ, സി.പി.സോമൻ, സി.പി.ശ്രീധരൻ, ആർ.കെ.രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.