മലയാളി ആൺസുഹൃത്തിനൊപ്പം കോഴിക്കോട്ടെത്തിയ ഓസ്‌ട്രേലിയക്കാരി പോലീസിനെ വെള്ളം കുടിപ്പിച്ചു!
കോഴിക്കോട്: മലയാളിയായ ആൺസുഹൃത്തിനൊപ്പമെത്തിയ ഓസ്‌ട്രേലിയൻ വനിത ഒരു രാത്രി മുഴുവൻ കോഴിക്കോട്ടെ പോലീസുകാരെ ചുറ്റിച്ചു. മാവൂർറോഡിലെ ഹോട്ടലിലെത്തിയ ശേഷം ഇവരെ കാണാനില്ലെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് രാത്രി തന്നെ നഗരം അരിച്ചുപെറുക്കി. എന്നാൽ ഇതൊന്നുമറിയാതെ അമ്പത്തഞ്ചുകാരിയായ വിദേശവനിത കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ഡോർമെട്രിയിൽ ഉറങ്ങുകയായിരുന്നു.
കോട്ടയം സ്വദേശിയായ ഇരുപത്താറുകാരനുമായി ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്ന ഓസ്‌ട്രേലിയക്കാരി ഏപ്രിലിലാണ് കേരളത്തിലേക്കു വന്നത്. കഴിഞ്ഞദിവസം വയനാട് സന്ദർശിച്ച ശേഷം വ്യാഴാഴ്ച വൈകുന്നേരമാണ് ഇരുവരും കോഴിക്കോട്ടെത്തിയത്. മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് ടെർമിനലിനു സമീപത്തെ ലോഡ്ജിലെത്തി മുറി അന്വേഷിക്കുന്നതിനിടെ കാണാതായെന്നാണ് പരാതി. രാത്രി 8.30 ഓടെയാണ് സംഭവം.

കുറഞ്ഞ ചെലവിലുള്ള താമസസൗകര്യം അന്വേഷിച്ചാണ് ഇരുവരും ലോഡ്ജിൽ എത്തിയത്. മുറിക്ക് വാടക കൂടുതലാണെന്നു പറഞ്ഞ് പിണങ്ങിയിറങ്ങിയ വനിത റെയിൽവേ സ്റ്റേഷനിലെ ഡോർമിട്രറിയിൽ സുഖമായി ഉറങ്ങി. ഇതിനിടെയാണ് സുഹൃത്ത് ഇവരെ കാണ്മാനില്ലെന്നു കാട്ടി കസബ പോലീസിൽ പരാതി നൽകിയത്. പോലീസാകട്ടെ വിദേശവനിതയായതിനാൽ വിഷയം അതീവഗൗരവത്തോടെ കൈകാര്യം ചെയ്തു. നഗരത്തിലെയും പരിസരത്തെയും ഹോട്ടലുകളിലും വാഹനങ്ങളിലും ബസ് സ്‌റ്റേഷനുകളുമെല്ലാം പരിശോധന നടത്തി. ഇവർ പോകാൻ സാധ്യതയുള്ള അയൽസംസ്ഥാനങ്ങളിലേക്കു രാവിലെതന്നെ പരിശോധന വ്യാപിപ്പിക്കാൻ ഒരുക്കങ്ങളും നടത്തി.
ഇതിനിടെ രാവിലെ ഡോർമിട്രി വിട്ടറങ്ങിയ വനിത കോഴിക്കോട് ബീച്ചിലെത്തി. ഇവിടെ വച്ച് ഇവരെ കണ്ടെത്തിയതോടെ പോലീസിന് ശ്വാസം നേരെ വീണു. ഇവരെക്കൂട്ടി സ്‌റ്റേഷനിലെത്തിച്ചു. കഴിഞ്ഞദിവസം രാത്രിയിലെ സംഭവങ്ങൾ വിവരിച്ചപ്പോൾ പേടിച്ചുകരഞ്ഞ ഓസ്‌ട്രേലിയക്കാരി പോലീസിനോട് ക്ഷമാപണം നടത്തി. പോലീസിനോടും കോഴിക്കോട്ടുകാരോടും നന്ദി പറഞ്ഞ അവർ വെള്ളിയാഴ്ച വൈകുന്നേരത്തെ ട്രെയിനിൽ ഹംബിയിലേക്കു പോയി












Click it and Unblock the Notifications