അഴിയൂരിലെ സ്ഥലമെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലേക്ക് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായില്ല
വടകര: തലശേരി-മാഹി ബൈപ്പാസില്‍ അഴിയൂര്‍ ഭാഗത്ത് അവശേഷിക്കുന്ന സ്ഥലങ്ങള്‍ കൂടി ഏറ്റെടുക്കുവാന്‍ റവന്യു അധികൃതര്‍ നടപടികള്‍ തുടങ്ങി. വില നിര്‍ണയത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് വന്‍ തോതില്‍ പ്രക്ഷോഭങ്ങള്‍ നടന്ന സാഹചര്യത്തിലായിരുന്നു അഴിയൂര്‍ ഭാഗത്തെ സ്ഥലമെടുപ്പ് നടപടികള്‍ നീണ്ടു പോയത്. തിങ്കളാഴ്ച 11 മണിയോടെയാണ് ലാന്റ് അക്വസിഷന്‍(എന്‍എച്ച്) തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ബൈപ്പാസ് വികസനത്തിനായി വീട് നഷ്ടപ്പെടുന്നവരെ ഒഴിപ്പിക്കാനെത്തിയത്.
വന്‍ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. നഷ്ടപരിഹാര തുക കയ്യില്‍ കിട്ടാത്തവരും താമസിക്കാന്‍ പകരം സംവിധാനം ഒരുക്കിയിട്ടില്ലാത്തവരും ഒഴിഞ്ഞ് പോകാന്‍ സാവകാശം വേണമെന്ന് റവന്യു വിഭാഗത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഏറെ നേരെ വാക്കേറ്റം നടന്നു. ഉടന്‍ ഒഴിഞ്ഞുപോകണമെന്ന റവന്യു ഉദ്യോഗസ്ഥരുടെ വാദം പ്രശ്‌നം സങ്കീര്‍ണമാക്കിയിരുന്നു. ഒടുവില്‍
ജനപ്രതിനിധികളടക്കം സ്ഥലത്തെത്തി വീടൊഴിയാന്‍ കഴിയാത്തവര്‍ക്ക് പകരം സംവിധാനം ഒരുക്കുന്നതുവരെ സാവകാശം ആവശ്യപ്പെട്ടു.

ഇതിനായി 15 ദിവസം അനുവദിക്കാമെന്ന് തീരുമാനിച്ചതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. 48 വീടുകളാണ് അഴിയൂരില്‍ ബൈപ്പാസിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇതില്‍ 8 കുടുംബങ്ങളാണ് ഒരു പകരം സംവിധാനം പോലുമില്ലാത്തെ പ്രയാസപ്പെട്ടത്. 2 കുടുംബങ്ങളുടെ കൈവശ രേഖകള്‍ പൂര്‍ണമല്ല. നഷ്ടപരിഹാര തുക കയ്യില്‍ കിട്ടിയാല്‍ മാത്രമെ ഇവര്‍ക്ക് പകരം സംവിധാനം ഒരുക്കാന്‍ സാധിക്കുകയുള്ളൂ. അതിനിടെ 13 കച്ചവടക്കാരും ഒഴിപ്പിക്കലിന് വിധേയമാകുന്നുണ്ട്.
ഈ കച്ചവടക്കാര്‍ക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കാന്‍ ഇതേവരെ ധാരണയായിട്ടില്ല. ഈ കാര്യത്തില്‍ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി. നഷ്ടപരിഹാരം ലഭിക്കാതെ ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. സെന്റിന് അഞ്ച് മുതല്‍ ആറ് ലക്ഷം വരെ ലഭിക്കേണ്ട സ്ഥാനത്ത് തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി ലഭിച്ചിട്ടുള്ളൂ. ഇതിനെ തുടര്‍ന്ന് സ്ഥലവും, കെട്ടിടവും, വീടും നഷ്ടപ്പെടുന്നവര്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. അതേസമയം മാഹി ബൈപ്പാസ് അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപം വരെ നീട്ടാനുള്ള സ്ഥലമെടുപ്പ് നടപടികളും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications