ബീന ഫിലിപ്പ് കോഴിക്കോട് മേയറായി അധികാരമേറ്റു; മുസാഫര്‍ അഹമ്മദ് ഡെപ്യൂട്ടി മേയര്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായി ഡോ. ബീന ഫിലിപ്പ് സത്യ പ്രതിജ്ഞ ചെയ്ത അധികാരമേറ്റു. നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷ്‌ണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, ആഴ്‌ച്ചവട്ടം ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ പദവിയില്‍ ഇരുന്ന ആള്‍ കൂടിയാണ് ബീന ടിച്ചര്‍. സിപി മുസാഫര്‍ അഹമ്മദാണ് ഡെപ്യൂട്ടി മേയര്‍. കോര്‍പ്പറേഷനിലെ 29 -ാം വാര്‍ഡായ പൊറ്റമ്മലില്‍ നിന്നും മികച്ച വിജയമാണ് ബീന ഫിലിപ്പ് സ്വന്തമാക്കിയത്. 652 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ബീന ടീച്ചര്‍ക്ക് പൊറ്റമ്മല്‍ നിവാസികള്‍ നല്‍കിയത്. കോണ്‍ഗ്രസ് സ്വതന്ത്രയായി മത്സരിച്ച ലിജീന സഞ്‌ജീവായിരുന്നു മുഖ്യ എതിരാളി.
തുടര്‍ച്ചയായി നാല്‍പ്പതിയാറാം വര്‍ഷവും കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം സ്വന്തമാക്കിയ ഇടതുപക്ഷത്തിന് ഇത്തവണയും മികച്ച വിജയമായിരുന്നു സ്വന്തമാക്കാന്‍ കഴിഞ്ഞത്. മേയര്‍ സ്ഥാനം വനിതാ സംവരണം ആയ കോഴിക്കോട് കോര്‍പ്പറേഷനില്‍ വനിതകള്‍ മേയറാവുന്നത് നാലാം തവണയാണ്. സംസ്ഥാനത്ത് തന്നെ ആദ്യമായി വനിത മേയര്‍ സ്ഥാനം അലങ്കരിച്ച കോര്‍പ്പറേഷന്‍ എന്ന ചരിത്രവും കോഴിക്കോടിനുണ്ട്. ഹൈമവതി തായാട്ടായിരുന്നു ആദ്യവനിത മേയര്‍. പിന്നീട് കൈ പ്രേമജവും, എംഎ പത്മാവതിയും മേയറായി. ഇപ്പോള്‍ ഡേ ബീന ഫിലിപ്പും.
ഹൈമാവതി തായാട്ട് 1988 ലും എംകെ പ്രേമജം 1995 ലും 2010 ലും കോര്‍പ്പറേഷന്‍ മേയറായി. ആകെയുള്ള 75 വാര്‍ഡുകളില്‍ മൂന്നില്‍ രണ്ട് വാര്‍ഡുകളും സ്വന്തമാക്കിയായിരുന്നു എല്‍ഡിഎഫ് അധികാരം പിടിച്ചത്. 51 വാര്‍ഡുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ യുഡിഎഫിന് അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു നേരിടേണ്ടി വന്നത്. 17 സീറ്റുകള്‍ മാത്രമായിരുന്നു യുഡിഎഫിന് ലഭിച്ചത്. ബിജെപിക്ക് 7 സീറ്റുകള്‍ നിലനിര്‍ത്തി.
കപ്പക്കല്‍ വാര്‍ഡില്‍ നിന്നുമാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗമായ സിപി മുസാഫര്‍ അഹമ്മദ് വിജയിച്ചത്. മുന്‍ എംഎല്‍എ സിപി കുഞ്ഞുവിന്‍റെ മകനാണ് മുസാഫര്‍. 205 വോട്ടു നേടിയാണ് കോർപറേഷനിലെ ഏറ്റവും വലിയ വാർഡുകളിലൊന്നായ കപ്പക്കലിൽ നിന്നു വിജയിച്ചത്. നേരത്തെ കൗണ്‍സിലര്‍ ആയ മുസാഫര്‍ അഹമ്മദിന് പ്രവര്‍ത്തന പരിചയം ഉള്ള നേതാവെന്നതും അനുകൂല ഘടകമാവുകയായിരുന്നു.
ബിഹാറിലെ ബി ജെ പി - ജെ ഡി യു സഖ്യത്തില്‍ വിള്ളല്‍; സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല
Recommended Video