കോഴിക്കോട് മാലിന്യ സംസ്കരണ പ്ലാന്റില്‍ ബിജെപി കൗൺസിലർമാരേയും മാധ്യമപ്രവർത്തകരേയും പൂട്ടിയിട്ടു
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബി ജെ പി അംഗങ്ങളുടെ സന്ദർശനം

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്‍ പരിധിയിലെ ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ ബി ജെ പി കൗൺസിലർമാരേയും മാധ്യമപ്രവർത്തകരേയും ജീവനക്കാർ പൂട്ടിയിട്ടു. മാധ്യമ സംഘത്തോടൊപ്പം മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു കോഴിക്കോട് കോർപറേഷനിലെ ബി ജെ പി കൗൺസിലർമാർ. കോർപ്പറേഷനില്‍ നിന്നും ഔദ്യോഗികമായിട്ടായിരുന്നു സന്ദർശനം. എന്നാല്‍ ഇവരെ ജീവനക്കാർ പൂട്ടിയിടുകയായിരുന്നു.
കേന്ദ്രത്തിനകത്തു കയറിയ കൗൺസിലർമാർ സന്ദർശനശേഷം തിരികെ എത്തിയപ്പോഴാണ് ഗേറ്റ് പുറത്ത് നിന്നും പൂട്ടിയതായി കണ്ടത്. ജീവനക്കാരോട് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്നു പൊലീസ് സ്ഥലത്തെത്തിയാണു ഗേറ്റ് തുറന്നത്. ജീവനക്കാരുടെ ഈ നടപടി അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ബി ജെ പി കൌണ്‍സിലർമാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിൽ അപാകതകൾ ഉണ്ടെന്നും ഇതിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാളെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബി ജെ പി അംഗങ്ങളുടെ സന്ദർശനം. കഴിഞ്ഞ ഞാറാഴ്ച ഞെളിയൻപറമ്പ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ചെറിയ രീതിയിലുള്ള തീപിടിത്തം ഉണ്ടായെങ്കിലും ഉടനെ അണയ്ക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ എന്നു പരിശോധിക്കാനായിരുന്നു കൌണ്‍സിലർമാർ എത്തിയത്. മാലിന്യ പ്ലാറ്റിലെ പ്രവർത്തനങ്ങളില്‍ വലിയ പോരായ്മയുണ്ടെന്നും ബി ജെ പി നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications