ചോമ്പാല്‍ പോലീസ് സ്‌റ്റേഷന്റെ പിന്‍ഭാഗത്ത് ഉഗ്രസ്‌ഫോടനം; കെട്ടിടം തകർന്നു വീടുകൾക്ക് കേടുപാടുകൾ, സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി
വടകര: ചോമ്പാല്‍ പോലീസ് സ്‌റ്റേഷന്റെ പിന്‍ഭാഗത്ത് ഉഗ്രസ്‌ഫോടനം. കെട്ടിടം തകർന്നു വീടുകൾക്ക് തകരാറ്. ചോമ്പാല്‍ പോലീസ് സ്‌റ്റേഷന്‍ പിന്‍ഭാഗത്തെ ശുചിമുറിക്ക് സമീപം മാലിന്യം കൊണ്ടിട്ട സ്ഥലത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടനം. വെള്ളിയാഴ്ച കാലത്ത് 10.40ഓടെയാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ഇതിനെ തുടര്‍ന്ന് ശുചിമുറിയോട് ചേര്‍ന്നുള്ള തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന മുറിക്ക് സമീപം വലിയ കുഴി പ്രത്യക്ഷപ്പെട്ടു.
കൂടാതെ മുറിയുടെ മേല്‍ഭാഗത്തെ ഭീം തകര്‍ന്ന് അപകടാവസ്ഥയിലായി.ഗ്രിൽസ് പൊട്ടിയ നിലയിലായി സ്റ്റേഷന്റെ പിന്‍ഭാഗത്തെ മതിലിന് വിള്ളല്‍ സംഭവിച്ചു. സ്റ്റേഷന്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അഴിയൂര്‍ കൃഷിഭവന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന് പോവുകയും, പിന്‍ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിക്കുകയും ചെയ്തു.ശുചിമുറിക്ക് തൊട്ടടുത്തായാണ് പോലീസുകാരുടെ വിശ്രമ മുറി.
സ്‌ഫോടനം നടക്കുന്ന സമയത്ത് ഇവിടെ ആരും തന്നെ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവായി. സ്‌റ്റേഷന് സമീപത്തെ അര്‍ഫാത്തില്‍ ഹസ്സന്‍കുട്ടി, സുറാത്ത് ഹൗസില്‍ ജാഫര്‍, നാസ് ഹൗസില്‍ ഇഖ്ബാല്‍ എന്നിവരുടെ വീടുകളിലെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. അതേസമയം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ തന്നെ നടന്ന സ്‌ഫോടനം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തിന് ശേഷം ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പ് ബോംബിന്റേത് എന്ന തരത്തിലുള്ള അവശിഷ്ടങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വടകര ഡിവൈഎഫ്‌സി കെ ചന്ദ്രന്‍ അടക്കമുള്ള ഉന്ന ഉദ്യോഗസ്ഥര്‍ ചോമ്പാല സ്‌റ്റേഷനിലെത്തി. ഉഗ്രസ്‌ഫോടനം നടന്നിട്ടും സംഭവം ലഘൂകരിക്കാനും പടക്കമാണ് പൊട്ടിയത് എന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണത്തില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ചോമ്പാല പോലീസും, സ്‌പേഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്നതറിഞ്ഞ് നിരവധി പേര്‍ സ്റ്റേഷനിലെത്തി. അതേസമയം ചോമ്പാല്‍ പോലിസ് സ്റ്റേഷന് പിന്‍ഭാഗത്ത് ശുചിമുറിക്കടുത്ത് ഉണ്ടായ ബോംബ് സ്ഫോടനത്തെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് ബി ജെ പി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ. എം. രാജേഷ്‌കുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഉഗ്രശേഷിയുള്ള ബോംബ് സ്പോടനത്തിലാണ് ശുചിമുറിയുടെ കോൺഗ്രീറ്റ് ബീമും, ഗ്രില്‍സും തകര്‍ന്നത്.
സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഉഗ്രശേഷിയുള്ള ബോംബുകള്‍ നിര്‍വ്വീര്യമാക്കാതെ പോലിസ് സ്റ്റേഷന്റെ അടുത്ത് അലക്ഷ്യമായി സൂക്ഷിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. കേസ്സില്‍ ഉള്‍പ്പെട്ട ബോംബടക്കമുള്ള തൊണ്ടിമുതലുകള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായി കേസ്സില്‍പ്പെടുത്താതെയും, കോടതിയില്‍ ഹാജരാക്കാതെയും, യാതൊരു സുരക്ഷമാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി സൂക്ഷിച്ചത് പോലീസിന്റെ ഭാഗത്തുള്ള അനാസ്ഥയാണ് കാണിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലമായി ചോമ്പാല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ സ്പോടനങ്ങളും മറ്റും തുടര്‍ന്നുവരികയാണ്. ഇതിനെതിരെ ശക്തമായ നടപടി എടുക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദത്താല്‍ സാധിക്കാതെ പോലിസ് അധികൃതര്‍ കേസ് ഒതുക്കിതീര്‍ക്കുന്നതിന്റെ ഫലമാണ് തൊണ്ടിമുതലുകള്‍ കേസ്സില്‍ ഉള്‍പ്പെടുത്താതെ സുരക്ഷിതമല്ലാതെ സൂക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചോമ്പാല്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സ്ഫോടനങ്ങളെപ്പറ്റിയും, പരാതികളെക്കുറിച്ചും ഉന്നതതല അന്വേഷണം നടത്തി പൊതുജനങ്ങളുടെ ഭീതിയകറ്റണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.