നാദാപുരം ചേലക്കാട്ട് വൻ ബോംബ് ശേഖരം കണ്ടെത്തി; കയ്യാലപൊത്തില്‍ ഒളിപ്പിച്ച നിലയിൽ
കോഴിക്കോട്: നാദാപുരം ചേലക്കാട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെത്തി. വണ്ണത്താംകണ്ടി മൂസ ഹാജി എന്നയാളുടെ കോമത്തുതാഴക്കുനിയിലെ വലിയ കണ്ടോത്ത് പറമ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. കയ്യാലയുടെ പൊത്തില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
വെള്ളിയാഴ്ച്ച പകല്‍ സമീപത്തെ പറമ്പില്‍ വീട് നിര്‍മാണത്തിനു മണ്ണെടുക്കുന്നതിനിടെ കയ്യാലയില്‍ പടര്‍ന്ന ചെടികള്‍ ജെസിബി ഉപയോഗിച്ച് നീക്കുകയായിരുന്നു. ഇതിനിടെയാണ് പൊത്തില്‍ നിന്ന് മണ്ണ് അടര്‍ന്ന് വീണപ്പോള്‍ പ്ലാസ്റ്റിക്ക് കവറും വെടിമരുന്ന് നിറച്ച പാത്രവും കണ്ടു. പൊത്തിനുള്ളിലായി പച്ച നിറത്തിലുള്ള ബക്കറ്റുകളുമുണ്ടായിരുന്നു. ഇവ ശ്രദ്ധയില്‍പ്പെട്ടതോടെ തൊഴിലാളികള്‍ പോലീസില്‍ വിവരം അറിയിച്ചു.
സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല, നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
തുടര്‍ന്ന് കണ്ട്രോള് റൂം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബക്കറ്റുകള്‍ പുറത്തെടുത്ത് പരിശോധിച്ചു. ഒരു ബക്കറ്റില്‍ തിരിയോടു കൂടിയ 13 പൈപ്പ് ബോംബുകളും രണ്ടാമത്തെ ബക്കറ്റില്‍ മണലില്‍ സൂക്ഷിച്ച നിലയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകളുമാണുണ്ടായിരുന്നത്.
സംഭവമറിഞ്ഞ് നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം സ്ഥലത്തെത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പയ്യോളിയില്‍ നിന്നു പ്രത്യേകപരിശീലനം ലഭിച്ച പോലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി. എന്നാല്‍ മറ്റ് സ്ഫോടക വസ്തുതുക്കളൊന്നും കണ്ടെത്താനായില്ല.
കണ്ട്രോള് റൂം ഡി വൈ എസ് പി ടിപി പ്രേമരാജന്‍, നാദാപുരം സി ഐ രാജീവന് വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവ സ്ഥലത്തുണ്ടായിരുന്നു. ബോംബുകള്‍ സൂക്ഷിച്ച വെച്ച പ്ലാസ്റ്റിക്ക് ബക്കറ്റുകള്‍ കല്ലാച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അടുത്തിടെ വാങ്ങിയതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വടകര നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ പറമ്പില്‍ നിന്ന് ലഭിച്ച സ്പൂണില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പാകപ്പെടുത്തിയ വെടിമരുന്ന് പൈപ്പില്‍ നിറയ്ക്കാന്‍ ഉപയോഗിച്ചതാണ് സ്പൂണെന്നു കരുതുന്നു. ബോംബ് സ്ക്വാഡ് എസ് ഐ എംഎം ഭാസ്കരന്,മൊയ്തു,എന്‍പി ധനേഷ്, നവാസ്, എന്നിവരുടെ നേതൃത്വത്തില്‍ ബോംബുകള്‍ ചേലക്കാട് ക്വാറിയില്‍ വച്ച് ഡിറ്റനേറ്റര്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി.
പൈപ്പ് ബോംബുകളില്‍ ഡിറ്റനേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളും വെടി മരുന്നിനൊപ്പം ഉപയോഗിച്ചതായി കണ്ടെത്തി. തെരഞ്ഞെടുപ്പുഫലം വരാനിരിരിക്കെ മേഖലയില്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവം പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. അന്വേഷണത്തിനു സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചതായും ഡിവൈഎസ്പി അറിയിച്ചു. ഈവര്‍ഷം ജനുവരിയില്‍ കുമ്മങ്കോട് നിന്ന് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് വീണ്ടും വന്‍ തോതില്‍ ബോംബുകള്‍ കണ്ടെത്തിയത്.
ബോംബ് കണ്ടെത്തിയ സംഭവം വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്തെ വീണ്ടും കലാപഭൂമിയാക്കരുതെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഉന്നതതല അന്വേഷണം നടത്തി ബോംബ് ശേഖരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് നടപടി ഉണ്ടാവണമെന്ന് എല്‍ഡിഎഫ് നാദാപുരം മണ്ഡലം സെക്രട്ടറി പി പി ചാത്തു, പ്രസിഡണ്ട് അഡ്വ.പി. ഗവാസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ