കോൺഗ്രസിന്റേത് വല്ലാത്ത ഗതികേടെന്നു മുഖ്യമന്ത്രി: മതനിരപേക്ഷത സംരക്ഷിക്കാതെ നിസംഗത പാലിച്ചെന്ന്
കോഴിക്കോട്: ബൂത്ത് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്ത് ബിജെപിയില്‍ പോകില്ലെന്നു നേതാക്കള്‍ ഉറപ്പു പറയേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഹിന്ദുത്വ തീവ്രവാദത്തോട് മൃദുസമീപനം സ്വീകരിച്ചതിന്റെ അനന്തര ഫലമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ത്ഥം മേപ്പയ്യൂരിലും നാദാപുരത്തും സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കുമ്മനത്തിന് പിന്തുണയുമായി ടിപി ശ്രീനിവാസൻ ബിജെപി വേദിയിൽ; സോഷ്യൽ മീഡിയയിൽ ചർച്ച
രാജ്യം വര്‍ഗീയ ശക്തികളുടെ ആക്രമണത്തെ നേരിട്ട നിര്‍ണായക രാഷ്ട്രീയ ഘട്ടത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാതെ കോണ്‍ഗ്രസ് നിസംഗത പാലിച്ചു. മതനിരപേക്ഷ ശക്തികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. വര്‍ഗീയതയെ എതിര്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് ഒരിക്കലും സ്വീകരിച്ചിട്ടില്ല.
വര്‍ഗീയതയുടെ ഓരം ചേര്‍ന്നു പോകാനാണ് കോണ്‍ഗ്രസ് എല്ലായ്പ്പോഴും ശ്രമിച്ചത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭി്ന്നിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. രാജ്യത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരമാണെന്നാണ് പ്രചാരണം. ബിജെപിക്ക് സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത വയനാട്ടില്‍ കോണ്‍ഗ്രസ് എല്‍ഡിഎഫിനെയാണ് നേരിടുന്നത്. വര്‍ഗീയത പത്തിവിടര്‍ത്തി അഴിഞ്ഞാടുന്ന സന്ദര്‍ഭത്തില്‍ ഇടതുപക്ഷത്തിനെതിരായി രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതു മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യത്തിനു തുരങ്കം വയ്ക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല പ്രശ്നമുയര്‍ത്തി നാടാകെ ബിജെപി ഒന്നാം സ്ഥാനത്തെത്തുമെന്നാണ് പറയുന്നത്. കേരളീയര്‍ കാര്യങ്ങള്‍ ശ്രദ്ധയോടെ കാണുന്നവരാണ് എന്നു മാത്രമാണ് ഇക്കൂട്ടരോട് പറയാനുള്ളത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 18ല്‍ കൂടുതല്‍ സീറ്റ് ലഭിക്കും. 2004ലേതിനു സമാനമായ മുന്നേറ്റാണ് സംസ്ഥാനത്ത് ദൃശ്യമാകുന്നത്. പി. ജയരാജനെ വടകര ഒറ്റക്കെട്ടായി സ്വീകരിച്ചുകഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാദാപുരത്ത് ഇ.കെ. വിജയന് എംഎല്‍എയും മേപ്പയ്യൂരില്‍ മന്ത്രി ടി.പി. രാമകൃഷ്ണനും അധ്യക്ഷത വഹിച്ചു.