സഹോദരങ്ങളോട് തല്ല് കൂടി മടുത്തു; നേരെ മുഖ്യമന്ത്രിക്ക് മെസേജ്, കിട്ടി ജസീലിന് ഒരു പുത്തന്‍ ലാപ്ടോപ്
കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനായി ജസീലിന്‍റെ വീട്ടില്‍ ആകെയുള്ളത് ഒരു സ്മാര്‍ട്ട് ഫോണാണ്. അതിനാണെങ്കില്‍ സഹോദരനോടും സഹോദരിയോടും തല്ല് കൂടണം. മൂന്ന് പേര്‍ക്കും ഫോണ്‍ ആവശ്യമായതിനാല്‍ അധിക ദിവസവും വീട്ടില്‍ വഴക്കാണ്. ഈ സാഹചര്യത്തിലാണ് ജസീല്‍ ഒരു ഉപാധി കണ്ടുപിടിച്ചത്. പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആ ഉപാധി അങ്ങ് ഏല്‍ക്കുകയും ജസീലിന് ഒണ്‍ലൈന്‍ പഠനത്തിനൊരു പുത്തന്‍ ലാപ്ടോപ്പ് ലഭിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ജസീലിന് പുതിയ ലാപ്ടോപ്പ് എത്തിച്ചു നല്‍കിയത്. സഹോദരങ്ങളോട് തല്ല് കൂടി മടുത്തപ്പോള്‍ ഗൂഗിളില്‍ നിന്ന് നമ്പറെടുത്ത് 'തന്‍റെ പ്രശ്നം' ബോധിപ്പിച്ചു കൊണ്ട് ജസീല്‍ മുഖ്യമന്ത്രിക്ക് മെസേജ് ചെയ്യുകയായിരുന്നു. മെസേജ് മുഖ്യമന്ത്രി കണ്ട് കാണില്ലെന്നാണ് ജസീല്‍ വിചാരിച്ചത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺ കോളെത്തി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അത്. ഒരു ലാപ്ടോപ് തയ്യാറായിട്ടുണ്ടെന്നും അഡ്രസ് അറിയിച്ചാല്‍ അയച്ച് നല്‍കാമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അഡ്രസ് നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലാപ്ടോപ്പ് വീട്ടിലെത്തി. അങ്ങനെ മൊബൈൽ ഫോൺ ആഗ്രഹിച്ച നരിക്കുനി ഗവൺമെന്‍റ് ഹയർസെക്കൻഡറിയിലെ എട്ടാം ക്ലാസുകാരനായ ജസീലിന് മുഖ്യമന്ത്രിയുടെ വക കിട്ടിയത് ലെനോവയുടെ ലാപ്ടോപ്പ്.












Click it and Unblock the Notifications