കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി; സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ സർക്കാർ വിദ്യാലയം
കോഴിക്കോട്: പൊതുവിദ്യാലയങ്ങളെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം. ഇാധാകൃഷ്ണന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍ ബീന രാജന്‍, പ്രിന്‍സിപ്പല്‍ എ.രമ, ഹെഡ്മിസ്ട്രസ് പി. ഷാദിയാബാനു, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോകുല്‍ദാസ്, ഡോ. കെ.കെ കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്മാര്‍ട്ട് ക്ലാസ്മുറികള്‍, ലാബുകള്‍, വിശാലമായ ഡൈനിങ് ഹാള്‍, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, റിസപ്ഷന്‍ ലോഞ്ച്, മനോഹരമായ ലാന്‍ഡ്സ്‌കേപിങ്, ആംഫി തിയേറ്റര്‍, ചുറ്റുമതില്‍, സെക്യൂരിറ്റി റൂം, ഓപ്പണ്‍ സ്റ്റേജ് എന്നിങ്ങനെ സൗകര്യങ്ങള്‍ അടങ്ങിയതാണ് പൂര്‍ണ്ണമായും പുതുക്കി പണിത കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സമുച്ചയം.
50,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി
സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ സ്‌കൂളായി മാറിയ കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓരോ തുള്ളി മഴവെള്ളവും സംഭരിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നതിന് 50,000 ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി, അമ്മമാര്‍ക്കുള്ള വിശ്രമ മുറി എന്നിവയും ഒരുക്കിയിരിക്കുന്നു. മലയാളത്തില്‍ കാലുറപ്പിച്ച് മറ്റ് ഭാഷകളിലും ഉന്നതനിലവാരം നേടുക എന്ന ചിന്ത ഫലപ്രദമായി നടപ്പാക്കുന്നതിന് പഠന മാധ്യമമെന്ന നിലയില്‍ മലയാളത്തിന് നല്‍കുന്ന പ്രാധാന്യം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
പ്രിസം പദ്ധതി
വൃക്ഷങ്ങളും ചെടികളും ശലഭങ്ങളും കൊണ്ട് സമ്പന്നമായ പരിസ്ഥിതി സൗഹൃത ഹരിതവിദ്യാലയത്തില്‍ പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തനം. 32 കിലോവാട്ട് സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്നു. ആര്‍ക്കിടെക്ട് ബിജേഷ് ഷൈജല്‍ ആണ് വിദ്യാലയത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പുതുക്കി പണിത വിദ്യാലയത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനായി 12 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ട് നിലകളിലായി നിര്‍മ്മിച്ച ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും ഷെല്‍ഫുകളും ഡി.സി ബുക്സാണ് നല്‍കിയത്. 200ല്‍ അധികം കുട്ടികള്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഡൈനിങ്ങ് ഹാളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ ബീവറേജ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കി.
കിഫ്ബി ഫണ്ട്
ടോയ്ലറ്റ്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് സ്റ്റേജ് നിര്‍മ്മാണം- രണ്ട് കോടി രൂപ, ചുറ്റുമതില്‍, ലാന്‍ഡ് സ്‌കേപ്പിങ് മെയ്ന്‍ ബ്ലോക്കിനു മുകളില്‍ ക്ലാസ്സ് റൂം- 84, 70 ലക്ഷം രൂപ, മള്‍ട്ടിപര്‍പ്പസ്സ് ഹാള്‍- 185 ലക്ഷം രൂപ, ഹയര്‍ സെക്കന്ററി ബ്ലോക്ക്- 156 ലക്ഷം രൂപ, ഹൈസ്‌കൂള്‍ ബ്ലോക്ക് - 116 ലക്ഷം രൂപ, കിഫ്ബി ഫണ്ട് മുഖേന പാശ്ചാത്തല സൗകര്യ വികസനം- ഒരു കോടി രൂപ, കിഫ്ബി ഫണ്ട് മുഖേന ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍- 3 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട് ചെലവഴിച്ചിരിക്കുന്നത്. ബഹുമുഖ ഇടപെടലിലൂടെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് പ്രിസം പദ്ധതിയുടെ ലക്ഷ്യം.