സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ മേൽപാലം കോഴിക്കോട്: നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ എസ്കലേറ്റർ കം എലിവേറ്റർ കം ഫൂട് ഒാവർ ബ്രിഡ്ജിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മൊഫൂഷ്യല്‍ ബസ്റ്റാന്‍ഡിന് സമീപത്ത് നിര്‍മ്മിച്ച ഓവര്‍ ബ്രിഡ്ജിന്‍റെ നിര്‍മ്മാണം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. സമാനതകളില്ലാത്ത ഒട്ടേറെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കോഴിക്കോട് കോര്‍പ്പറേഷന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര സർക്കാറിെൻറ അമൃത് പദ്ധതിയിലുൾപ്പെടുത്തി രാജാജി റോഡിൽ 11.35 കോടി ചെലവിലാണ് പാലം നിർമിച്ചതും നടപ്പാതകൾ നവീകരിച്ചതും.
കോഴിക്കോട് നഗരസഭയാണ് രാജാജി റോഡിൽ എസ്കലേറ്റര്‍ കം ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിച്ചത്. കാലപ്പഴക്കം കാരണം നശിച്ച ഓവര്‍ ബ്രിഡ്ജിനു പകരമായാണ് കോഴിക്കോടിന്റെ ഹൃദയഭാഗത്ത് അത്യാധുനിക രീതിയിൽ ഈ പുതിയ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എസ്കലേറ്ററും എലിവേറ്ററും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം കോഴിക്കോട് നഗരത്തിനു ഒരു പുതിയ മുഖം സമ്മാനിക്കും എന്ന കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്ലുത്താൻ കടവ് കോളനിവാസികൾക്കായി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാറിനായി. ഞെളിയൻ പറമ്പിൽ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയുമെല്ലാം വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.