ഉക്രൈനിൽ എംബിബിഎസ് പഠനം; വിദ്യാഭ്യാസ ഏജൻസി ലക്ഷങ്ങൾ തട്ടിയെന്നു പരാതി, കോഴ്‌സിനു ഇന്ത്യയിൽ അംഗീകാരമില്ല
ഉക്രൈനിൽ എംബിബിഎസ് പഠനം: വിദ്യാഭ്യാസ ഏജൻസി ലക്ഷങ്ങൾ തട്ടിയെന്നു പരാതി, കോഴ്‌സിനു ഇന്ത്യയിൽ അംഗീകാരമില്ലെന്ന്!!
കോഴിക്കോട്: ഇന്ത്യയിൽ അംഗീകാരമില്ലാത്ത ഉക്രൈൻ യൂണിവേഴ്‌സിറ്റിയിൽ എംബിബിഎസിനു സീറ്റ് നൽകി ലക്ഷങ്ങൾ തട്ടിയ ഏജൻസിക്കെതിരെ പരാതി. കുട്ടിയുടെ പിതാവായ എരഞ്ഞിപ്പാലം സ്വദേശിയും ഹെഡ് പോസ്റ്റ് ഓഫീസ് ജീവനക്കാരനുമായ ഒ എം കൃഷ്ണൻകുട്ടിയാണ് കോഴിക്കോട് പ്രവർത്തിക്കുന്ന സാക് എന്ന ഏജൻസിക്കെതിരേ സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയത്.
ഒമ്പതര ലക്ഷത്തോളം രൂപ ഏജൻസി കൈക്കലാക്കിയെന്നാണ് പരാതി. ആകെയുള്ള സ്ഥലം വിറ്റും കടം വാങ്ങിയുമൊക്കെയാണ് ഏജൻസിക്ക് പണം കൊടുത്തത്. മെഡിസിൻ പഠനത്തിന് ആദ്യം ചൈനയിലെ യൂനിവേഴ്‌സിറ്റി അഡ്മിഷന് മൂന്ന് ലക്ഷം രൂപ വാങ്ങിച്ചു. ചൈനയിൽ ശരിയായില്ല ഉക്രൈനിൽ സീറ്റ് റെഡിയാണെന്ന് പറഞ്ഞ് ആറര ലക്ഷം കൂടി വാങ്ങി. ചൈനയിലടച്ചത് തിരികെ കിട്ടും എന്ന് വിശ്വസിപ്പിച്ചു.

ഉക്രൈനിൽ പ്രവേശനം നേടിയ വിദ്യാർഥിനിക്കു രണ്ട് മാസം കഴിഞ്ഞപ്പോഴാണ് തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടത്. അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റിയിലേക്കായിരുന്നു സാക് ടീം കുട്ടിയെ അയച്ചത്. പരാതിയും പ്രതിഷേധവും ആയപ്പോൾ ഇന്ത്യൻ വിദ്യാർഥികൾക്ക് പഠിക്കാൻ അംഗീകാരമുള്ള മറ്റൊരു യൂനിവേഴ്‌സിറ്റിയിലേക്ക് സീറ്റൊപ്പിച്ചു കൊടുത്തു. ആദ്യമടച്ച കാശ് തിരിച്ചു നൽകാമെന്നും ഉറപ്പ് കൊടുത്തു.
ഇപ്പോൾ ഏജൻസി ഭീഷണിപ്പെടുത്തുകയാണെന്ന് കൃഷ്ണൻകുട്ടിയുടെ പരാതിയിൽ പറയുന്നു. ഉക്രൈനിൽ നിന്ന് മകൾ തിരിച്ചു വരില്ലെന്നാണ് ഭീഷണി. ഇക്കാര്യം പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. കളക്ടർ ഇടപെട്ടപ്പോൾ ഏജന്റ് മുങ്ങിയതായും വിവരമുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം. ഏജൻസിയുടെ ഭീഷണിയും മാനഹാനിയും ഭയന്നാണ് പലരും കാര്യങ്ങൾ മറച്ചുവയ്ക്കുന്നതെന്നാണ് സൂചന.












Click it and Unblock the Notifications