ഇൻവിജിലേറ്റർ ഇല്ല: ഉത്തരക്കടലാസിൽ സ്കൂളിന്റെ പേര്,ഹയര്‍സെക്കണ്ടറി പരീക്ഷാ നടത്തിപ്പില്‍ പാളിച്ച!!
കോഴിക്കോട്: ഹയര്‍സെക്കണ്ടറി പൊതുപരീക്ഷാ നടത്തിപ്പിനെതിരെ വ്യാപക പരാതി. ബുധനാഴ്ച പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ കയറിയതിന് ശേഷമാണ് പലയിടത്തും ഇന്‍വിജിലേറ്റര്‍മാരെ ഡ്യൂട്ടിക്ക് ലഭിച്ചത്. പരീക്ഷ നടക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും ക്ലാസ് മുറികളിലേക്ക് കുറച്ച് ഇന്‍വിജിലേറ്റര്‍മാരെ മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടര്‍ന്ന് അതാത് സ്‌കൂളുകളിലെ ഗസ്റ്റ് ലക്ച്ചര്‍മാര്‍, പ്രൈമറി അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ താത്കാലികമായി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രിന്‍സിപ്പള്‍മാര്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
ഇന്‍വിജിലേറ്റര്‍മാരുടെ കുറവ് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരാതിക്ക് ഇടം നല്‍കാതെ ആരെയും ഡ്യൂട്ടിക്ക് വെയ്ക്കാമെന്ന നിര്‍ദ്ദേശമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പല സ്‌കൂളുകള്‍ക്കും ലഭിച്ചത്. ഇതോടെ സ്‌കൂളിലെ അധ്യാപകരെ തന്നെ പരീക്ഷാ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പ്രിന്‍സിപ്പിള്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത് ഹയര്‍സെക്കണ്ടറി പൊതുപരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്യുന്ന തരത്തിലാണന്ന് പരാതിയുണ്ട്.

കൂടാതെ പുതിയ സോഫ്റ്റ് വെയറിന്റെ അപാകതകളും തിരിച്ചടിയായി. ഉത്തരക്കടലാസിന്റെ മാര്‍ക്ക് ഷീറ്റുകളില്‍ അതാത് സ്‌കൂളുകളുടെ പേര് പ്രിന്റ് ചെയ്താണ് വന്നത്. മാര്‍ക്ക് ഷീറ്റിന് മുകളില്‍ രജിസ്റ്റര്‍ നമ്പറും മാര്‍ക്കും മാത്രമേ രേഖപ്പെടുത്താവൂ എന്നാണ് നിബന്ധന. എന്നാല്‍ മാര്‍ക്ക് ഷീറ്റില്‍ സ്‌കൂളിന്റെ പേര് പ്രിന്റ് ചെയ്തത് വന്‍ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂല്യനിര്‍ണയത്തിന് അയക്കുന്ന പേപ്പറുകള്‍ എത് സ്‌കൂളിന്റെതാണന്ന് വ്യക്തമാകുന്ന തരത്തിലാണ് സോഫ്റ്റ് വെയറിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിരിക്കുന്നത്. ഇതോടെ പേര് പ്രസിദ്ധീകരിച്ച മാര്‍ക്ക് ഷീറ്റുകള്‍ ഒഴിവാക്കിയാണ് ജില്ലയിലെ പല സ്‌കൂളുകളും ഉത്തരകടലാസുകള്‍ അയച്ചത്. ഇതിനിടെ പ്ലസ് വണ്‍ പരീക്ഷയുടെ ടൈംടേബിള്‍ മാറ്റിയത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കുഴക്കിയിരുന്നു. ചോദ്യ പേപ്പര്‍ ക്രമീകരിച്ചതിന് ശേഷമാണ് ടൈംടേബിള്‍ മാറ്റിയ വിവരം പോലും ലഭ്യമായത്.












Click it and Unblock the Notifications