ഒന്നായില്ല, അതിനു മുന്‍പെ സുന്നികള്‍ക്കിടയില്‍ ഭിന്നിപ്പ്, തിരുകേശത്തിന്റെ 'ആധികാരികത' സംബന്ധിച്ചാണ് പുതിയ വിവാദം
കോഴിക്കോട്: ഒന്നാകും മുന്‍പെ ഇരുവിഭാഗം സുന്നികള്‍ ഭിന്നിക്കാന്‍ തുടങ്ങി. തിരുകേശത്തിന്റെ 'ആധികാരികത' സംബന്ധിച്ചാണ് പുതിയ വിവാദം. എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ കൈവശമാണ് മുഹമ്മദ് നബിയുടെതെന്ന അവകാശവാദവുമായി മുടി സൂക്ഷിച്ചിരിക്കുന്നത്. ഇത് വ്യാജമാണെന്നാണ് ഇ.കെ വിഭാഗത്തിന്റെ വാദം. ഇടക്കാലത്ത് കെട്ടടങ്ങിയ ഈ തര്‍ക്കം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നിരിക്കുന്നത് കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ തന്നെ.
അതേസമയം, കേരളത്തിലെ സുന്നീ സമൂഹം ഐക്യ സാധ്യതകൾക്ക് കാതോർത്തിരിക്കുമ്പോൾ അവക്ക് വിഘാതമാവുന്ന വിധത്തിൽ വീണ്ടും ഒരു കേശവുമായി പ്രത്യക്ഷപ്പെട്ട കാന്തപു രം എ.പി.അബൂബക്കർ മുസ്ല്യാരുടെ നിലപാട് ഖേദകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടരി കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, എസ്.കെ.എം.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടരി മുസ്തഫ മുണ്ടുപാറ, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടരി നാസർ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടരി സത്താർ പന്തലൂർ എന്നിവർ പ്രസ്താവനയില്‍ പറഞ്ഞു.

യാതൊരു അടിസ്ഥാനുമില്ലാതെ നേരത്തെ കൊണ്ടുവന്ന കേശം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിനിടയിലും ഉണ്ടാക്കിയ വിവാദങ്ങളും ആധികാരികത സ്ഥിരീകരിക്കാൻ കഴിയാതെ വന്നതും വിസ്മരിച്ചു കൂടാ. ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ നിർവ്വാഹമില്ല. വിശ്വാസി സമൂഹത്തെ വീണ്ടും വീണ്ടും വഞ്ചിക്കുക വഴി ഇസ്ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ച് അവമതിപ്പുണ്ടാക്കുമെന്ന കാര്യം ആ വിഭാഗത്തിലെ മറ്റുള്ള നേതൃത്വമെങ്കിലും ഗൗരവപൂർവ്വം കാണണം. കക്കോവിലെ പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം കാണിച്ച അവിവേകങ്ങൾ സുന്നി സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications