കോഴിക്കോട് കോര്‍പ്പേറഷനില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമത സ്ഥാനാര്‍ത്ഥികള്‍, ഗ്രൂപ്പ് പോര് മുറുകുന്നു
കോഴിക്കോട്: കോണ്‍ഗ്രസിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും വിമത ഭീഷണി ശക്തമാണ്. നേരത്തെ തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ വരെ മത്സരിക്കുന് സാഹചര്യമുണ്ടായിരുന്നു. അതേ അവസ്ഥയിലാണ് കോഴിക്കോട് കോര്പ്പറേഷന് തിരഞ്ഞെടുപ്പും ഉള്ളത്. എ ഗ്രൂപ്പ് സീറ്റ് കൈയടക്കിയതില്‍ പല വാര്‍ഡുകളിലും കോണ്‍ഗ്രസ് തോല്‍വി ഭീഷണി നേരിടുന്നുണ്ട്. നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല.
പുഞ്ചപ്പാടം, വലിയങ്ങാടി, പാളയം വാര്‍ഡുകളിലാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിമതര്‍ രംഗത്തുള്ളത്. കോണ്‍ഗ്രസ് ഇത്തവണ ഭരണം പിടിക്കണമെന്ന് കരുതുന്ന ഇടമാണ് കോഴിക്കോട് കോര്പ്പറേഷന്. എന്നാല്‍ കാലങ്ങളായി ലോക്സഭാ തിരഞ്ഞെടുപ്പ് ജയിക്കാറുണ്ടെങ്കിലും നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാറില്ല. ഇത്തവണ വലിയ പ്രതീക്ഷയില്‍ ഇറങ്ങവേയാണ് വിമതരുടെ ഭീഷണി. സ്ഥാനാര്‍ത്ഥി പട്ടിക പോലും കൃത്യമായി പുറത്തിറക്കിയില്ല എന്ന് ആക്ഷേപമുണ്ട്.
നേതൃത്വം പ്രഖ്യാപിച്ച ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് വിമതരുള്ളത്. നേരത്തെ തന്നെ ജെഡിയുവിന് കോണ്‍ഗ്രസിന്റെ ശക്തമായ സീറ്റുകള്‍ വിട്ടുനല്‍കിയതില്‍ കടുത്ത എതിര്‍പ്പും നേതാക്കള്‍ക്കിടയിലുണ്ട്. ഐ ഗ്രൂപ്പില്‍ ഉള്ളവരാണ് ഇപ്പോള്‍ വിമതരായി രംഗത്തുള്ളത്. പുഞ്ചപ്പാടത്ത് എഎം അനില്‍ കുമാറും വലിയങ്ങാടിയില്‍ എന്‍ ലബീബും പാളയത്ത് എടി റഫീഖുമാണ് കഴിഞ്ഞ ദിവസം നാമനിര്‍ദേശ പത്രിക നല്‍കിയത്. വലിയങ്ങാടി വാര്‍ഡിനായി എ, ഐ ഗ്രൂപ്പുകള്‍ തര്‍ക്കം മുറുകിയിരുന്നു. അപ്പോള്‍ ഒത്തുതീര്‍പ്പിനായി ഡിസിസി ജനറല്‍ സെക്രട്ടറി എസ്കെ അബൂബക്കറിനെയാണ് ഒടുവില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.
Recommended Video
ഐ ഗ്രൂപ്പിന്റെ സീറ്റായ വലിയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ലബീബിന്റെ പേരായിരുന്നു നിര്‍ദേശിച്ചിരുന്നത്. ജില്ലാ നേതൃത്വത്തിന്റെ വഞ്ചനയ്ക്കെതിരെയാണ് ലബീബ് മത്സരിക്കുന്നത്. അതേസമയം റവന്യൂ റിക്കവറി നടപടിയുള്ളതിനാലാണ് ലബീബിനെ മാറ്റിയതെന്ന് എ ഗ്രൂപ്പ് പറയുന്നു. പുഞ്ചപ്പാടം വാര്‍ഡില്‍ എ ഗ്രൂപ്പിന്റെ രാജീവന് തിരുവച്ചിറയെ പ്രഖ്യാപിച്ചതിനെതിരെയാണ് അനില്‍ കുമാറിന്റെ മത്സരം. നടുവട്ടം മണ്ഡലം പ്രസിഡന്റാണ് അനില്‍കുമാര്‍.
രണ്ട് വട്ടം കൗണ്‍സിലറായ സക്കറിയ പി ഹുസൈനെ പാളയത്ത് സ്ഥാനാര്‍ത്ഥിയാക്കിയതിലും പ്രതിഷേധം വ്യാപകമാണ്. പാര്‍ട്ടി ഓഫീസ് വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി നേരിട്ട നേതാവാണ് അദ്ദേഹമെന്നാണ് ആരോപണം. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.