കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ആവള പെരിഞ്ചേരിക്കടവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പെരിഞ്ചേരി താഴ പിടി മനോജി(46)നാണ് വെട്ടേറ്റത്. രാത്രി എട്ട് മണിയോടെയായിരുന്നു ആക്രമണം. വീടിന് സമീപത്ത് നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമി സംഘം നാല് ബൈക്കുകളിലായിട്ടാണ് എത്തിയത്.
തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് വെട്ടേറ്റ മനോജിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സിപിഎം പ്രകടനത്തിന് നേരെ കല്ലെറിഞ്ഞെന്ന കേസിൽ പ്രതിയാണ് മനോജ്.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തോടനുബന്ധിച്ച് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രദേശത്ത് സംഘര്‍ഷവും വീടുകള്‍ക്ക് നേരെ ആക്രമണവും നടന്നിരുന്നു. ഇവിടുത്തെ കോൺഗ്രസിലെ പ്രധാന നേതാക്കളിലൊരാളാണ് മനോജ്. എല്‍ഡിഎഫ് ആഹ്ളാദ പ്രകടനത്തിന് നേരെ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനോജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ചെറുവണ്ണൂർ പഞ്ചായത്തിൽ തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.
പിസി ജോര്‍ജിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പൂഞ്ഞാറിലും ആവര്‍ത്തിക്കുമെന്ന്
വമ്പന്‍ പ്രഖ്യാപനം ഉണ്ടാവും; പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്ന് എംടി രമേശ്